ട്രോളിംഗ് നിരോധനം; ജില്ലയിൽ കർശന ക്രമീകരണം
1564674
Wednesday, June 4, 2025 1:27 AM IST
തൃശൂർ: ഒന്പതിന് അർധരാത്രിമുതൽ ജൂലൈ 31 അർധരാത്രിവരെ ട്രോളിംഗ് നിരോധനം നടപ്പാക്കുന്നതിനു മുന്നോടിയായി ജില്ലാ ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ സി.എസ്. സ്മിതാറാണിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. നിരോധനം നിലവിൽ വരുന്നതിനുമുന്പായി ജില്ലയുടെ തീരപ്രദേശത്തു പ്രവർത്തിക്കുന്ന ഇതരസംസ്ഥാന യന്ത്രവത്കൃതബോട്ടുകൾ തീരംവിട്ടുപോകണം. മറ്റു ബോട്ടുകൾ അതതു പ്രദേശങ്ങളിൽ നങ്കൂരമിടണം. വള്ളങ്ങൾ ഉപയോഗിച്ചുള്ള ട്രോളിംഗ്, ഡബിൾനെറ്റ് എന്നിവ ഈ കാലയളവിൽ അനുവദിക്കില്ല.
കടലിൽ പോകുന്ന വലിയ വള്ളത്തോടൊപ്പം ഒരു കാരിയർ വള്ളംമാത്രമേ അനുവദിക്കുകയുള്ളൂ. ജില്ലയുടെ തീരപ്രദേശത്തും ഹാർബറുകളിലും മറ്റും പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ യന്ത്രവത്കൃതബോട്ടുകൾക്ക് ഇന്ധനം നൽകരുത്. ഇന്ധനം നൽകുന്ന ബങ്കുകൾക്കെതിരേ കർശനനടപടി സ്വീകരിക്കും. കായലിനോടോ ജെട്ടിയോടോ ചേർന്നുപ്രവർത്തിക്കുന്ന ബങ്കുകൾ ട്രോളിംഗ് കാലയളവിൽ പ്രവർത്തിക്കാൻ പാടില്ല.
പട്രോളിംഗ് ശക്തമാക്കാൻ അഴീക്കോട് ചേറ്റുവ ഹാർബർ കേന്ദ്രീകരിച്ചു രണ്ടു പട്രോളിംഗ് ബോട്ട്, സീ റെസ്ക്യൂ ഗാർഡുമാർ, പോലീസ് പട്രോളിംഗ് എന്നിവ നടപ്പാക്കും. മത്സ്യത്തൊഴിലാളികൾ നിരോധന കാലയളവിൽ കടലിൽ പോകുന്പോൾ നിർബന്ധമായും ക്യുആർ കോഡ് സ്കാൻ ചെയ്യാൻ സാധിക്കുന്ന ആധാർ കാർഡ് കൈവശംവയ്ക്കണം. ബോട്ടുകളുടെ കളർ കോഡിംഗ് ഉടൻ പൂർത്തിയാക്കണം.
ട്രോളിംഗ് നിരോധനകാലത്തു തൊഴിൽ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും സൗജന്യ റേഷൻ വിതരണംചെയ്യാനുള്ള നടപടികൾ ജില്ലാ സപ്ലൈ ഓഫീസർ സ്വീകരിക്കണമെന്നു നിർദേശം നൽകി. ഫിഷറീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് 24 മണിക്കൂർ പ്രവർത്തിക്കുന്ന കണ്ട്രോൾ റൂം മേയ് 15 മുതൽ ആരംഭിച്ചിട്ടുണ്ട്. കണ്ട്രോൾ റൂം നന്പർ 0480 2996090.
യോഗത്തിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി. അബ്ദുൾ മജീദ്, ഫിഷറീസ് സ്റ്റേഷൻ അഴീക്കോട് അസിസ്റ്റന്റ് ഡയറക്ടർ ഓഫ് ഫിഷറീസ് ഡോ. സി. സീമ, ബന്ധപ്പെട്ട വകുപ്പുതല ഉദ്യോഗസ്ഥർ, മത്സ്യത്തൊഴിലാളി സംഘടനാപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.