സർട്ടിഫിക്കറ്റ് നല്കിയ ഉദ്യോഗസ്ഥർക്കെതിരേ ക്രിമിനൽ കേസ് എടുക്കണം: രാജൻ പല്ലൻ
1564424
Tuesday, June 3, 2025 1:20 AM IST
തൃശൂർ: അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പരിശോധിക്കാതെ സ്ട്രക്ച്ചറൽ സ്റ്റബിലിറ്റി സർട്ടിഫിക്കറ്റ് നൽകിയ ഗവ. എൻജിനീയറിംഗ് കോളജിലെ ഉദ്യോഗസ്ഥർക്കെതിരേ പോലീസ് ക്രിമിനൽ കേസ് എടുക്കണമെന്നും കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ ജില്ലാ കളക്ടർ ഉത്തരവിറക്കണമെന്നും പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ ആവശ്യപ്പെട്ടു. അപകടാവസ്ഥയിലുള്ള 271 കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ കൗൺസിൽ ഏകകണ്ഠമായി അനുമതി നൽകിയിരുന്നു.
എന്നിട്ടും മേയറും എൽഡിഎഫ് ഭരണസമിതിയും നടപടി സ്വീകരിച്ചില്ല. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ പട്ടികയിൽ കഴിഞ്ഞദിവസം ഷീറ്റു വീണതും സ്വരാജ് റൗണ്ടിൽ വീണ കെട്ടിടവും ഉണ്ടായിരുന്നു. ഇനിയും പഴയ കെട്ടിടങ്ങൾ പൊളിക്കാൻ കാലതാമസമുണ്ടായാൽ ജനങ്ങളുടെ ജീവനും സ്വത്തിനും നാശങ്ങൾ ഉണ്ടാകും.
വ്യാജസർട്ടിഫിക്കറ്റ് നൽകിയ ഉദ്യോഗസ്ഥരുടെ പേരിലും എംഒ റോഡിലേക്കു ഷീറ്റുവീണതിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരേയും കോർപറേഷൻ സെക്രട്ടറിക്കെതിരേയും ക്രിമിനൽ കേസ് എടുക്കണമെന്നും രാജൻ ജെ. പല്ലൻ ആവശ്യപ്പെട്ടു.