കൊരട്ടി സിഗ്നൽ ജംഗ്ഷൻ വെള്ളക്കെട്ടിൽ
1563708
Saturday, May 31, 2025 12:57 AM IST
കൊരട്ടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി കൊരട്ടി മേഖലയിൽ നിർമിച്ച കാനകളുടെ അശാസ്ത്രീയതമൂലം ജംഗ്ഷൻ വെള്ളക്കെട്ടിന്റെ പിടിയിൽ. കൊരട്ടിയുടെ വടക്കു - കിഴക്കൻ മേഖലകളിൽനിന്നും ഒഴുകിയെത്തുന്ന വെള്ളമാണ് സിഗ്നൽ ജംഗ്ഷനിൽ ദേശീയപാതയിൽനിന്നും നാലുകെട്ടിലേക്കുള്ള പ്രവേശന കവാടത്തിൽ അടിഞ്ഞുകൂടുന്നത്.
ഓട്ടോറിക്ഷ സ്റ്റാൻഡ്, കച്ചവടസ്ഥാപനങ്ങൾ, പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ടേക്ക് എ ബ്രേക്ക് തുടങ്ങിയവയെല്ലാം വെള്ളക്കെട്ടിന്റെ പിടിയിലാണ്. കച്ചവടസ്ഥാപനങ്ങളിൽ പലതും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. വെള്ളക്കെട്ടിനെ അവഗണിച്ച് സാധനങ്ങൾ വാങ്ങാൻ ആരാണ് കടയിലേക്ക് എത്തുകയെന്ന ചോദ്യമാണ് വ്യാപാരികൾ ഉന്നയിക്കുന്നത്. ഇരുചക്രവാഹനങ്ങൾ വെള്ളത്തിലൂടെ കടന്നു പോകുമ്പോൾ എൻജിൻ ഓഫായിപ്പോകുന്ന കാഴ്ചകളും കാണാം.
മുരിങ്ങൂരിലും ചിറങ്ങരയിലും നടക്കുന്ന നിർമാണപ്രവൃത്തികൾ വളരെ മന്ദഗതിയിലാണ് നടക്കുന്നത്. തൊഴിലാളികൾ ഇല്ലാത്തതാണ് കാരണം.
തീരദേശത്ത് വീടുകൾ വെള്ളത്തിലായി
കയ്പമംഗലം: തോരാമഴയിൽ തീരദേശത്ത് നിരവധി വീടുകൾ വെള്ളത്തിലായി. എടത്തിരുത്തി, കയ്പമംഗലം പഞ്ചായത്തുകളിലാണ് വെള്ളക്കെട്ട് രൂക്ഷമായിട്ടുള്ളത്. പ്രധാന തോടുകൾ കടന്നു പോകുന്ന പ്രദേശത്തെ വീടുകളാണ് വെള്ളത്തിലായിട്ടുള്ളത്.
എടത്തിരുത്തി പതിനഞ്ചാം വാർഡ് ചെന്ത്രാപ്പിന്നി ബൈപ്പാസിന് സമീപവും, പപ്പടം നഗറിലും നിരവധി വീടുകളിൽ വെള്ളം കയറി. പലരും ബന്ധുവീടുകളിലേക്കും മറ്റും താമസം മാറിയിരിക്കുകയാണ്. ദേശീയ പാത നിർമാണത്തേതുടർന്ന് വെള്ളം ഒഴുകി പോകുന്ന തോടുകൾ നികത്തിയതും കൂടുതൽ വെള്ളക്കെട്ടിന് കാരണമായി.
വീട്ടുപറമ്പുകളിലേക്ക് തോടുകൾ കവിഞ്ഞൊഴുകി അമ്പതോളം വീടുകളിൽ വെള്ളക്കെട്ട് രൂക്ഷമായിരിക്കുകകാണ്. നിരവധി സ്ഥലത്ത് കൃഷിനാശവും ഉണ്ടായിട്ടുണ്ട്.
കയ്പമംഗലം പഞ്ചായത്തിലും വെള്ളക്കെട്ട് ശക്തമാണ്. രണ്ടാം വാർഡ് കൂരിക്കുഴി സലഫി വടക്ക് ഭാഗത്താണ് വെള്ളക്കെട്ട് ഏറെയുള്ളത്. ഈ ഭാഗത്ത് നാല്പതോളം കുടുംബങ്ങൾ വെള്ളക്കെട്ടിലാണ്. ചില വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഇവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി താമസിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി, വാർഡ് മെമ്പർ പി.എം.എസ് ആബിദീൻ എന്നിവർ പറഞ്ഞു.
കാളമുറി കിഴക്ക് വിളക്കുപറമ്പ്, തൈവെപ്പ്, പള്ളിത്താനം, ഗ്രാമ ലക്ഷ്മി പ്രദേശത്തും വെള്ളക്കെട്ട് രൂക്ഷമാണ്. വൈകീട്ടോടെ കൂരിക്കുഴി ബാബുൽഉലും മദ്രസ, ആർസിയുപി സ്കൂൾ എന്നിവിടങ്ങളിൽ ക്യാമ്പ് തുടങ്ങാനുള്ള ഒരുക്കത്തിലാണ് അധികൃതർ.
കോടാലിപ്പാടത്തെ
ഞാറ്റടികള്‍ മുങ്ങി
കോടാലി: തിമിര്‍ത്തുപെയ്യുന്ന മഴ മറ്റത്തൂരിലെ കോടാലി പാടശേഖരത്തെ വെള്ളത്തിനടിയിലാക്കി. വെള്ളിക്കുളം വലിയതോട് കവിഞ്ഞൊഴുകിയതിനെ തുടര്‍ന്നാണ് കോടാലി പാടശേഖരം മുങ്ങിയത്. വിരിപ്പൂകൃഷിയിറക്കാനായി പാടത്ത് തയ്യാറാക്കിയ ഞാറ്റടികള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്. അടുത്താഴ്ച ഞാറുവലിച്ച് നടീല്‍ നടത്താനൊരുങ്ങിയിരുന്ന കര്‍ഷകര്‍ക്ക് ഞാറ്റടി വെള്ളത്തില്‍ മുങ്ങിയത് തിരിച്ചടിയായി. മഴ തുടര്‍ന്നാല്‍ ഞാറ്റടി നശിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍.
ഇത്തവണ കോടാലി പാടശേഖരത്തിലെ പകുതിയോളം നിലത്തില്‍ ഞാറുനടാനാണ് കര്‍ഷകരുടെ തീരുമാനം. നടീല്‍ യന്ത്രത്തിന്റെ സഹായത്തോടെ ഒറ്റഞാര്‍ നടാനായാണ് ഞാറ്റടികള്‍ ഒരുക്കിയിരുന്നത്.