സർക്കാരിലേക്ക് തുക അടയ്ക്കേണ്ടതിൽ സാവകാശം ആവശ്യപ്പെട്ട് നഗരസഭ
1563707
Saturday, May 31, 2025 12:57 AM IST
ചാലക്കുടി: നഗരസഭ ഇൻഡോർ സ്റ്റേഡിയം നിർമാണത്തിനായി ഭൂമി ഏറ്റെടുത്തതിൽ കോടതി വിധിപ്രകാരം സ്ഥലമുടമകൾക്ക് നൽകാനുണ്ടായിരുന്ന 27 കോടി രൂപ സർക്കാരിന്റെ ലാഭവിഹിതത്തിൽ നിന്നും സിയാൽ അടച്ചതിനെ തുടർന്ന് ഈ തുക 35 ലക്ഷം രൂപ വീതം മാസ ഗഡുക്കളായി നഗരസഭ അടക്കണമെന്ന സർക്കാർ ഉത്തരവിനെ തുടർന്ന് 20 ലക്ഷം രൂപ വീതമുള്ള മാസഗഡുക്കളായി അടയ്ക്കാൻ സാവകാശം അനുവദിക്കണമെന്നും പലിശ, ഫൈൻ എന്നിവ ഒഴിവാക്കണമെന്നും കൗൺസിൽ സർക്കാരിനോട് ആവശ്യപ്പെട്ടു.
ഭൂമി ഏറ്റെടുത്ത വകയിൽ കോടതി വിധിപ്രകാരം 45 കോടി രൂപയാണ് നൽകേണ്ടി വരുന്നത്. ഇതിൽ 18 കോടി രൂപ നഗരസഭ നൽകിയിരുന്നു. ബാക്കി വന്ന 27 കോടി രൂപയാണ് സർക്കാരിന് ഉടമകൾക്ക് നൽകേണ്ടി വന്നത്.ഈ തുക 70 ഗഡുക്കളായി നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും സർക്കാരിലേക്ക് അടയ്ക്കാനാണ് ആദ്യം ഉത്തരവായത്. ഇത്രയും തുക തനത് ഫണ്ടിൽ നിന്നും മാസ ഗഡുക്കളായി അടയ്ക്കുന്നത് നഗരസഭയുടെ വികസന പ്രവർത്തനങ്ങളെ ബാധിക്കുമെന്നും, പദ്ധതി വിഹിതത്തിൽ നിന്നും തുക അടയ്ക്കാൻ അനുവാദം നൽകണമെന്നും നേരത്തേ കൗൺസിൽ ആവശ്യപെട്ടതിനെ തുടർന്ന് ഇതിന് അനുമതി ലഭിച്ചിരുന്നു.
എന്നാൽ മാസഗഡു 35 ലക്ഷം എന്നുള്ളത് 20 ലക്ഷം രൂപയായി കുറച്ചു നൽകണമെന്നും പലിശയും ഫൈനും ഒഴിവാക്കി നൽകണമെന്നുമാണ് ഇന്ന് കൗൺസിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
നിലവിൽ സർക്കാർ ഉത്തരവ് പ്രകാരം ആദ്യ ഗഡു 35 ലക്ഷം രൂപ ചെയർപേഴ്സന്റെ മുൻകൂർ അനുമതിയോടെ നഗരസഭ അടച്ചിട്ടുണ്ട്. സാമൂഹ്യ സുരക്ഷാ പെൻഷൻ അപേക്ഷകരായ 101 ഗുണഭോക്താക്കൾക്ക് പുതുതായി പെൻഷൻ അനുവദിക്കുവാൻ കൗൺസിൽ തീരുമാനിച്ചു.ചെയർപേഴ്സൺ ഷിബു വാലപ്പൻ കൗൺസിൽ യോദത്തിന് അധ്യക്ഷത വഹിച്ചു.