കൊടുങ്ങല്ലൂർ ബൈപാസിലെ വെള്ളക്കെട്ട്: നിരവധി കുടുംബങ്ങൾ ദുരിതത്തിലായി
1563935
Sunday, June 1, 2025 1:25 AM IST
കൊടുങ്ങല്ലൂർ: ദേശീയപാത നിർമാണ പ്രവൃത്തികൾ നടന്നു വരുന്ന ചന്തപ്പുര - കോട്ടപ്പുറം ബൈപാസിനരികിലെ പ്രദേശങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾ മാലിന്യം കലർന്ന വെള്ളക്കെട്ട് മൂലം ദുരിതത്തിലായി.
സിഐ ഓഫീസ്, പടാകുളം, ഗൗരി ശങ്കർ, ടികെഎസ് പുരം, കോട്ടപ്പുറം എന്നീ പ്രദേശങ്ങളിലുള്ള ആളുകളുടെ ജീവിതത്തെ മാലിന്യ വെള്ളം ദുസഹമാക്കിയിരിക്കുകയാണ്. കോട്ടപ്പുറം പാലത്തിന് സമീപം താമസിക്കുന്ന എട്ടോളം കുടുംബങ്ങൾ കനത്ത വെള്ളക്കെട്ടിലായി.
റോഡ് നിർമാണം തുടങ്ങിയ അന്നു മുതൽ ബൈപാസിനിരുവശവും താമസിക്കുന്നവർക്കും കച്ചവടക്കാർക്കും സ്വസ്ഥത നഷ്ടപ്പെട്ട അവസ്ഥയിലാണ്. വേനൽക്കാലത്ത് അന്തരീക്ഷമലിന്യകരണമായിരുന്നു പ്രധാന പ്രശ്നം. പൊടിമൂലം പല കച്ചവട സ്ഥാപനങ്ങളും പൂട്ടിപ്പോയി. കാണുന്നിടത്തെല്ലാം പൊടിമണ്ണായിരുന്നു. നോക്കുന്നിടത്തെല്ലാം ചെമ്മൺ നിറമായിരുന്നു.
എന്നാൽ മഴ പെയ്തു തുടങ്ങിയതോടെ വീടുകൾ ചെളിവെള്ളത്തിലായ സ്ഥിതിയിലായി. റോഡുകളിലൂടെ ഒഴുകി വരുന്ന മലിനജലം താഴെയുള്ള വീടുകളുടെ ചുറ്റുമുള്ള സ്ഥലങ്ങളിൽ കെട്ടി നിൽക്കുകയാണ്. അത്യാവശ്യ കാര്യങ്ങൾക്ക് പോലും മുറ്റത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് കുടുംബങ്ങൾ. നിർമാണത്തിലിരിക്കുന്ന റോഡിൽ അടിഞ്ഞുകൂടിയ കൽപൊടി മഴവെള്ളത്തോടൊപ്പം വീട്ടുമുറ്റത്തേക്ക് കുത്തിയൊലിച്ചുവരുകയാണ്. രണ്ടു നില വീടുകളിൽ താമസിക്കുന്നവർ താഴെത്തെ നില ഉപേക്ഷിച്ച് മുകൾ നിലയിലേക്ക് താമസം മാറ്റേണ്ടി വന്നു.
ദേശീയപാത നിർമാണ കമ്പനികൾ പ്രവൃത്തികൾക്കിടയിൽ നാട്ടുകാർക്ക് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും തയ്യാറാകുന്നില്ലെന്ന് കോൺഗ്രസ് നേതാവും നഗരസഭ കൗൺസിലറുമായ വി.എം. ജോണി ആരോപിച്ചു.