തോരാമഴയിൽ തീരാദുരിതം; ജില്ലയിൽ വ്യാപക നാശനഷ്ടം
1563694
Saturday, May 31, 2025 12:56 AM IST
തൃശൂർ: തോരാമഴ തീരാദുരിതം വിതയ്ക്കുന്നു. കനത്ത മഴയിൽ ജില്ലയിൽ വ്യാപകനാശനഷ്ടം. നേരത്തേ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്ന ജില്ലയിൽ ഇന്നലെ രാവിലെയാണ് അതിതീവ്രമഴ പെയ്തത്. ഇതോടെ മഴമുന്നറിയിപ്പ് റെഡ് അലർട്ടാക്കി പുതുക്കി. കഴിഞ്ഞ ദിവസം റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും അതു പിൻവലിച്ച് ഓറഞ്ച് അലർട്ടായതോടെ ആശങ്ക കുറഞ്ഞെങ്കിലും പിന്നീട് റെഡ് അലർട്ട് പ്രഖ്യാപിച്ചതോടെ ജനം വീണ്ടും ആശങ്കയിലായി.
പലയിടങ്ങളിലും പുഴകൾ നിറഞ്ഞതും നാട്ടുകാരുടെ ഭീതി വർധിപ്പിച്ചു. പുഴകളിലും റോഡുകളിലും മരങ്ങൾ വീണു. പുറനാട്ടുകരയിൽ മണ്ണിടിഞ്ഞു. പലയിടങ്ങളിലെ വെള്ളക്കെട്ടുണ്ടായിട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്ക് ഒന്നുവരെയുള്ള റിപ്പോർട്ട് പ്രകാരം നാലു വീടുകൾ പൂർണമായും 177 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. വ്യാഴാഴ്ച പെയ്ത കനത്ത മഴയിൽമാത്രം ഒരു വീട് പൂർണമായും 13 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്.
മഴ അതിശക്തമായതോടെ ഏഴു ക്യാന്പുകളും ജില്ലയിൽ തുറന്നിട്ടുണ്ട്. 18 കുടുംബങ്ങളെയാണ് ക്യാന്പുകളിലേക്കു മാറ്റിപ്പാർപ്പിച്ചത്. 17കുട്ടികൾ ഉൾപ്പെടെ 64 പേർ ഈ ക്യാന്പുകളിൽ താമസിക്കുന്നുണ്ട്.
കെഎസ്ഇബിക്കും മഴയിൽ കനത്ത നഷ്ടം സംഭവിച്ചു. തൃശൂർ സർക്കിളിൽ 1162.283 ലക്ഷം രൂപയുടെയും ഇരിങ്ങാലക്കുട സർക്കിളിൽ 1798.017 ലക്ഷം രൂപയുടെയും നഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. ഇതിനുപുറമെ 689.94 ഹെക്ടർ കൃഷി നശിച്ചതിലൂടെ 748.82 ലക്ഷം രൂപയുടെ കൃഷിനാശവും രേഖപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ 3821കർഷകർക്കാണ് മഴക്കെടുതിയിൽ നഷ്ടമുണ്ടായത്. പൊതുമരാമത്ത് റോഡുകൾക്കുമാത്രമായി 13.78 ലക്ഷം രൂപയുടെ കേടുപാടുകളും സംഭവിച്ചിട്ടുണ്ട്.
കളക്ടർ അനുമതി നൽകിയെങ്കിലും
വാഴാനി ഷട്ടറുകൾ ഇന്നു തുറക്കില്ല
തൃശൂർ: മഴ തുടരുന്ന സാഹചര്യത്തിൽ വാഴാനി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തുന്നതിനു കളക്ടർ അനുമതിനൽകിയെങ്കിലും ഇന്നു ഷട്ടറുകൾ ഉയർത്തില്ല. ആവശ്യസന്ദർഭങ്ങളിൽ അധികജലം പുറത്തേക്ക് ഒഴുക്കി അണക്കെട്ടിന്റെ റൂൾ കർവ് ലെവൽ പാലിക്കണമെന്നാണ് ദുരന്തനിവാരണസമിതി ചെയർമാൻ കൂടിയായ കളക്ടറുടെ ഉത്തരവ്.
വടക്കാഞ്ചേരി പുഴയിൽ പെയ്ത്തുവെള്ളം നിറഞ്ഞൊഴുകുന്നതിനാൽ അണക്കെട്ടിന്റെ ഷട്ടറുകൾകൂടി ഉയർത്തിയാൽ വടക്കാഞ്ചേരി നഗരത്തിൽ ഉൾപ്പെടെ വെള്ളക്കെട്ടിനുള്ള സാധ്യത എറെയാണ്. ഈ സാഹചര്യത്തിൽ പുഴയിലെ ജലനിരപ്പ് താഴ്ന്നതിനുശേഷംമാത്രമേ ഷട്ടർ ഉയർത്താവൂ എന്നു സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ജലസേചനവിഭാഗം ഉദ്യോഗസ്ഥരോടു നിർദേശിച്ചു. ഇതിനുപുറമെ വാഴാനി ഷട്ടറുകൾ ഉയർത്തി വെള്ളംവിടില്ലെന്നു വാഴാനി അസിസ്റ്റന്റ് എൻജിനിയർ പി.എസ്. സാൽവിനും വ്യക്തമാക്കി.
പരമാവധി സംഭരണശേഷി 62.48 മീറ്ററുള്ള ഡാമിൽ ഇന്നലെ വൈകീട്ട് നാലിനുവന്ന റിപ്പോർട്ട് പ്രകാരം ജലനിരപ്പ് 50.30 മീറ്റർമാത്രമാണ്. അതിനാൽതന്നെ ഷട്ടർ തുറന്നു പുറത്തുവിടാനുള്ള വെള്ളം ഇതുവരെയായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പൊതുവേ ജലനിരപ്പ് 59 മീറ്റർ ആകുന്പോഴാണ് സാധാരണനിലയിൽ ഡാമിന്റെ ഷട്ടറുകൾ ചെറുതായി തുറക്കാറുളളത്. വരുംദിവസങ്ങളിൽ പുഴയിൽ വെള്ളത്തിന്റെ ഒഴുക്കു കുറഞ്ഞാൽ ഡാമിൽനിന്ന് കുടിവെള്ളത്തിനായി സ്ലൂയിസ് വാൽവ് തുറന്നു വെള്ളം പുറത്തേക്കു വിടുമെന്നും അതിൽ ആശങ്ക വേണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.