പെരിങ്ങാട് പുഴയിലെ ചെളിയും മണ്ണും നീക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവ്
1563930
Sunday, June 1, 2025 1:25 AM IST
പാവറട്ടി: പെരിങ്ങാട് പുഴയിലെ ചെളിയും മണ്ണും നീക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. മഴ ശക്തിയാകുംമുൻപേ ചെളിയും മണ്ണും നീക്കാൻ തൃശൂർ അഡീഷണൽ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂ ട്ടീവ് എൻജിനീയർക്ക് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർദേശം നൽകി.
2021-ലാണ് പെരിങ്ങാട് പുഴയും പുഴയോടുചേർന്ന കണ്ടൽ പ്രദേശങ്ങളും സംരക്ഷിത വനമേഖലയായി പ്രഖ്യാപിച്ച് കരട് വിജ്ഞാപനം പുറത്തിറങ്ങിയത്. ഇതിനുശേഷം അഞ്ചര കിലോമീറ്റർ ചുറ്റളവുള്ള പെരിങ്ങാട് പുഴയിൽനിന്ന് ചെളികോരാനുള്ള നടപടികൾ നിലയ്ക്കുകയായിരുന്നു.
ചെളി നീക്കാൻ ജലസേചനവകുപ്പ് നാലുകോടി രൂപയുടെ പദ്ധതി തയാറാക്കി സർക്കാരിലേക്ക് സമർപ്പിച്ചെങ്കിലും സംരക്ഷിത വനമേഖലയായി പ്രഖ്യാപിച്ചുള്ള കരട് വിജ്ഞാപനം തടസമായി.
പ്രളയത്തിൽ അടിഞ്ഞുകൂടിയ ചെളിക്കുപുറമേ വർഷംതോറും ഇടിയഞ്ചിറ റെഗുലേറ്ററിനു സമീപം നിർമിക്കുന്ന താത്കാലിക വളയംബണ്ട് പൊളിക്കുന്ന മണ്ണും പെരിങ്ങാട് പുഴയിലേക്കാണ് ഒഴുക്കിയിരുന്നത്. പുഴ ആഴം കുറയാൻ ഇതും കാരണമായി. ഇതിനെതിരേ തീരദേശ സംരക്ഷണ സമിതി അംഗങ്ങളും പ്രദേശവാസികളും നിരവധി പ്രതിഷേധങ്ങൾ നടത്തിയിരുന്നു.
ക്രമാതീതമായി മണ്ണ് പെരിങ്ങാട് പുഴയിൽ അടിഞ്ഞതിനാൽ ആഴം ഗണ്യമായി കുറഞ്ഞ് പലയിടങ്ങളിലും ഉപ്പു വെള്ളം കയറുകയും കൃഷി നശിക്കുകയും ശുദ്ധജല സ്രോതസ് മലിനമാകുകയും ചെയ്തു. പുഴയുടെ ആഴം കുറഞ്ഞതിനാൽ മത്സ്യസമ്പത്തും കുറഞ്ഞു.
പെരിങ്ങാട് പുഴയിൽ നിന്നും ചെളിയും മണ്ണും നീക്കം ചെയ്യാനുള്ള ജില്ലാ കളക്ടറുടെ ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി തീരദേശ സംരക്ഷണ സമിതി കൺവീനർ ഷൈജു തിരുനെല്ലൂർ പറഞ്ഞു.
മഴക്കാലത്ത് ജില്ലയിൽ നിന്നുള്ള 70 ശതമാനം അധികവെള്ളവും കടലിലേക്ക് ഒഴുകിപ്പോകേണ്ടത് ഇടിയഞ്ചിറ റെഗുലേറ്റർ കടന്ന് പെരിങ്ങാട് പുഴ വഴിയാണ്. പക്ഷേ, ആഴം കുറഞ്ഞ പെരിങ്ങാട് പുഴയിൽ ചെളിയും മണ്ണും നിറഞ്ഞ് അധികവെള്ളം ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥ യിലാണ്.
ഇതുമൂലം പാവറട്ടി, മുല്ലശേ രി, എളവള്ളി ഉൾപ്പെടെയുള്ള താഴ്ന്ന ദേശങ്ങൾ വെള്ളക്കെട്ടിൽപ്പെടുന്നത് പതിവായിരുന്നു. പുഴയിലെ ചെളിയും മണ്ണും നീക്കാൻ അഡീഷണൽ ഇറിഗേഷന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് പാവറട്ടി പഞ്ചായത്ത് സെക്രട്ടറി ഷിബുദാസ് കൊമേരി കളക്ടർക്ക് കത്തുനൽകിയിരുന്നു.
കോടതി ഉത്തരവിന്റെകൂടി അടിസ്ഥാനത്തിൽ സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ പെരിങ്ങാട് പുഴയുടെ പല ഭാഗത്തുമുള്ള മൺതിട്ടകൾ അടിയന്തരമായി മാറ്റണമെന്നും അല്ലാത്തപക്ഷം ഇവ പുഴുടെ ജലസംഭരണശേഷി കുറച്ച് പ്രളയത്തിന് കാരണമാകാമെന്നും സംഘം കണ്ടെത്തിയിരുന്നു.