തോടിന്റെ കരിങ്കൽഭിത്തി ഇടിഞ്ഞു; രണ്ടു വീടുകളുടെ ചുമരിനു വിള്ളൽ
1563937
Sunday, June 1, 2025 1:25 AM IST
കാടുകുറ്റി: കാലങ്ങളായി പരിപാലനമില്ലാതെ കിടക്കുന്ന അന്നനാട് ക്ലാമത്തോടിന്റെ സ്വാഭാവിക നീരൊഴുക്ക് നിലയ്ക്കുകയും വെള്ളക്കെട്ട് രൂക്ഷമാവുകയും ചെയ്തതോടെ തോടിന്റെ പാർശ്വഭിത്തി ഇടിഞ്ഞ് രണ്ടുവീടുകൾക്ക് അപകടഭീഷണി. ചെട്ടിവളപ്പിൽ മൈക്കിൾ ഡിസിൽവയുടെ വീടിന്റെ ഭിത്തികൾക്കാണ് വിള്ളൽ വീണതും സാരമായ കേടുപാടുകൾ സംഭവിച്ചതും. വീടിന്റെ ചുമരുകൾക്കെല്ലാം വിള്ളൽ സംഭവിച്ചിട്ടുണ്ട്. മഴ കനത്താൽ കരിങ്കൽഭിത്തി കൂടുതൽ തകരുമോയെന്ന ആശങ്കയും നിലനിൽക്കുകയാണ്.
കാടുകുറ്റി മൂന്നാം വാർഡിൽ നിന്നും ക്ലാമത്തോട് വഴിയാണ് മഴവെള്ളം ചാത്തൻചാലിലേക്ക് ഒഴുകുന്നത്. ക്ലാമത്തോട് ശുചീകരിക്കാത്തതും അകലെ ബണ്ട് നിർമിച്ചതും വെള്ളക്കെട്ടിന് കാരണമായി. കൂടാതെ സമീപത്തെ കുട്ടൻകുളം ലക്ഷങ്ങൾ മുടക്കി നവീകരിച്ചപ്പോൾ എടുത്ത മണ്ണ് കൂട്ടിയിട്ടതും തോടിന്റെ സുഗമമായ ഒഴുക്കിന് തടസമായി. തോട് നവീകരിച്ച് വെള്ളക്കെട്ട് ഒഴിവാക്കുകയും ഇടിഞ്ഞുപോയ കരിങ്കൽഭിത്തി കുറ്റമറ്റ രീതിയിൽ കെട്ടി സംരക്ഷിച്ചില്ലെങ്കിൽ വീടിന്റെ ബലക്ഷയത്തിനും നാശത്തിനും കാരണമാകും.