ഇടിയഞ്ചിറ റഗുലേറ്ററിന്റെ സമീപമുള്ള വളയംകെട്ടുകൾ പൂർണമായി പൊളിച്ചുനീക്കണം
1563701
Saturday, May 31, 2025 12:56 AM IST
പാവറട്ടി: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇടിയഞ്ചിറ റഗുലേറ്ററിന്റെ സമീപമുള്ള വളയം കെട്ടുകൾ പൂർണമായും പൊളിച്ചുനീക്കണമെന്ന ആവശ്യം ശക്തമായി. റഗുലേറ്ററിന്റെ രണ്ടു വശങ്ങളിലുള്ള താത്കാലിക വളയം ബണ്ടുകൾ മൂലമാണ് മുല്ലശേരി കെഎൽഡിസി കനാലിൽ ജലനിരപ്പ് ഉയരുന്നത്.
വളയംകെട്ടുകൾ പൂർണമായും പൊളിച്ചു നീക്കാതെ വെള്ളം പുഴയിലേക്കു സുഗമമായി ഒഴുകിപ്പോവുകയില്ല. തിരുനെല്ലൂർ മേഖലയിലും തണ്ണീർ കായൽ പാടശേഖരങ്ങളോടുചേർന്നുള്ള താഴ്ന്ന പ്രദേശങ്ങളിലും ഇപ്പോൾ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. ഇനിയും അധികൃതർ അനാസ്ഥ കാട്ടിയാൽ എളവള്ളി, പാവറട്ടി, മുല്ലശേരി പഞ്ചായത്തുകൾ വലിയ പ്രളയത്തിനു സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് തീരദേശ സംരക്ഷണസമിതി കൺവീനർ ഷൈജു തിരുനെല്ലൂർ പറഞ്ഞു.
വേലിയേറ്റസമയത്ത് കടൽ വെള്ളമെടുക്കാതെയാകുമ്പോൾ കിഴക്കൻ മേഖലകളിൽ പെയ്യുന്ന മഴവെള്ളം ഉൾക്കൊള്ളേണ്ട പെരിങ്ങാട് പുഴയിൽ മണ്ണും ചെളിയും നിറഞ്ഞതും വെള്ളം ഒഴുകിപ്പോകുന്നതിനു തടസമായിട്ടുണ്ട്. ഡാമുകൾ നിറഞ്ഞു കൊണ്ടിരിക്കുകയും കാലവർഷം കൂടുതൽ ശക്തമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ വെള്ളത്തിന് ഒഴുകിപ്പോകാനുള്ള മാർഗങ്ങൾ തടസപ്പെടുത്തിയുള്ള എല്ലാ നിർമിതികളും എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് തീരദേശ സംരക്ഷണസമിതി നേതാക്കൾ ആവശ്യപ്പെട്ടു.
കഴിഞ്ഞവർഷം വാഴാനി ഡാം തുറന്നതിനെത്തുടർന്ന് വടക്കാഞ്ചേരി തൊട്ട് ഇടിയഞ്ചിറവരെയുള്ള എല്ലാ പഞ്ചായത്തുകളിലും വെള്ളപ്പൊക്കം ഉണ്ടായിരുന്നതായും പെരിങ്ങാട് പുഴയിലൂടെ സുഗമമായി വെള്ളം പോകാത്തതാണ് താഴ്ന്ന മേഖലയിൽ കാരണമെന്നും ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.