അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിക്കും; തുടക്കം കോർപറേഷൻ കെട്ടിടങ്ങളിൽനിന്ന്
1563482
Friday, May 30, 2025 2:32 AM IST
തൃശൂർ: നഗരത്തിൽ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിക്കുന്നതടക്കമുള്ള കർശനനടപടികളിലേക്കു കോർപറേഷൻ കടക്കുന്നു. പലതവണ നോട്ടീസ് കൊടുത്തിട്ടും നടപടി സ്വീകരിക്കാത്ത കെട്ടിടങ്ങൾക്കെതിരേ കടുത്ത നടപടികളെടുക്കുമെന്നു മേയർ എം.കെ. വർഗീസ് അറിയിച്ചു. സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ് പോലും ഹാജരാക്കാതെ കോർപറേഷനെ വെല്ലുവിളിക്കുന്ന നിലപാടിലാണ് ചിലരെന്നു മേയർ കുറ്റപ്പെടുത്തി.
ദേശീയ ദുരന്തനിവാരണനിയമപ്രകാരമാണ് സ്വരാജ് റൗണ്ടിലുള്ള മനോരമ ബിൽഡിംഗ് കോർപറേഷനും ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയും ചേർന്നു പൊളിക്കുന്നത്. ഈ നിയമപ്രകാരം കൂടുതൽ കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ നടപടികൾ സ്വീകരിക്കും.
227 പഴയ കെട്ടിടങ്ങളിൽ 144 എണ്ണത്തിന്റെ കാര്യത്തിൽ തീരുമാനമെടുത്തുകഴിഞ്ഞു. മൂന്നു ഘട്ടമായിട്ടാകും നടപടികളെന്നു മേയർ പറഞ്ഞു. ഏറ്റവും അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ കാര്യത്തിലായിരിക്കും ഒന്നാംഘട്ടത്തിൽ അടിയന്തരനടപടിയെടുക്കുക. കെട്ടിട ഉടമകളും വ്യാപാരികളും കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഒന്നുംചെയ്യാത്ത സാഹചര്യത്തിൽ കോർപറേഷൻതന്നെ നേരിട്ടു രംഗത്തിറങ്ങുകയാണെന്നു മേയർ പറഞ്ഞു.
കോർപറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളും അപകടാവസ്ഥയിലുള്ളതുകൊണ്ട് അവിടെനിന്നു തന്നെ സുരക്ഷ ഉറപ്പാക്കൽനടപടികളാരംഭിക്കുമെന്നും എം.കെ. വർഗീസ് വ്യക്തമാക്കി.