കൊമ്പൻ ഗോപീകണ്ണൻ ചരിഞ്ഞു
1563699
Saturday, May 31, 2025 12:56 AM IST
ഗുരുവായൂർ: ദേവസ്വത്തിന്റെ കൊമ്പൻ ഗോപീകണ്ണൻ ചരിഞ്ഞു. ദേവസ്വം രേഖകൾപ്രകാരം 51 വയസാണ് പ്രായം. ഒരസുഖവും ഇല്ലാതിരുന്ന ആന ഇന്നലെ പുലർച്ചെ 4.10ന് കെട്ടുംതറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. രണ്ടുമാസത്തോളമായി മദപ്പാടിൽ തളച്ചിരിക്കുകയായിരുന്നു. കഴിഞ്ഞദിവസം ആനയ്ക്കു ഗ്യാസ് കയറിയതു പോലെ വയറിനു ചെറിയ വീക്കം കണ്ടിരുന്നതായി ഡോക്ടർ പറഞ്ഞു. എന്നാൽ പിന്നീട് ആന പിണ്ടം ഇട്ടതായും പറയുന്നു.
2001 സെപ്റ്റംബറിൽ ഗോപു നന്തിലത്താണ് ആനയെ നടയിരുത്തിയത്. ആസാമിൽനിന്നുള്ള ആനയാണെങ്കിലും സൗമ്യനും, ലക്ഷണമൊത്ത കൊമ്പനുമായിരുന്നു. ക്ഷേത്രത്തിലെ ശീവേലി, വിളക്ക് തുടങ്ങിയ ചടങ്ങുകൾക്കു മിക്കദിവസങ്ങളിലും എഴുന്നള്ളിപ്പ് നടത്തിയിരുന്നതു ഗോപീകണ്ണനായിരുന്നു. ആനയോട്ടത്തിലെ താരമായിരുന്ന ഗോപീകണ്ണൻ ഒന്പതുപ്രാവശ്യമാണ് ജേതാവായത്. പിടിയാന നന്ദിനിക്കു പാദരോഗം പിടിപെട്ടസമയത്ത് ഗുരുവായൂർ ഉത്സവത്തിന്റെ പള്ളിവേട്ട, ആറാട്ട് ദിവസങ്ങളിൽ ഗോപീകണ്ണൻ തിടമ്പേറ്റി ഓട്ടപ്രദക്ഷിണം നടത്തിയിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ഉത്സവങ്ങൾക്കും പൂരങ്ങൾക്കും തടമ്പേറ്റിയിരുന്നു. ഇക്കാലത്തിനിടയ്ക്ക് ഒരിക്കൽപ്പോലും അനുസരണക്കേട് കാണിക്കുകയോ പ്രശ്നങ്ങളുണ്ടാക്കുകയോ ചെയ്തിട്ടില്ല. നല്ല ഇണക്കമുള്ള കൊമ്പനായിരുന്നു ഗോപീകണ്ണൻ.
ഗൗരവതരമായ ഒരു അസുഖവുമില്ലാതിരുന്ന കൊമ്പൻ ഗോപീകണ്ണന്റെ വേർപാടിന്റെ വേദനയിലാണ് ആനപ്രേമികളും ദേവസ്വം ആനക്കോട്ടയിലെ ജീവനക്കാരും. ആനയെ കോടനാടെത്തിച്ച് സംസ്കാരം നടത്തി. ഗോപീകണ്ണന്റെ വിയോഗത്തോടെ ദേവസ്വത്തിന്റെ ആനകളുടെ എണ്ണം 36 ആയി.