കളക്ടറും എംപിയും എംഎൽഎയുമെത്തി; അത്രതന്നെ, സങ്കടങ്ങൾ ബാക്കി
1570127
Wednesday, June 25, 2025 1:44 AM IST
കൊരട്ടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി അടിപ്പാത/മേൽപ്പാല നിർമാണപ്രവൃത്തികൾ നടക്കുന്ന ചാലക്കുടി താലൂക്ക് പരിധിയിലെ കൊരട്ടി, ചിറങ്ങര, മുരിങ്ങൂർ, പേരാമ്പ്ര ഭാഗങ്ങളിൽ ബെന്നി ബഹനാൻ എംപിയുടെയും സനീഷ്കുമാർ ജോസഫ് എംഎൽഎയുടെയും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന്റെയും നേതൃത്വത്തിൽ ഇന്നലെ നടന്ന സൈറ്റ് ഇൻസ്പെക്ഷനിൽ പരാതികളുടെ ഭാണ്ഡക്കെട്ടഴിച്ച് പ്രദേശവാസികൾ.
നിർമാണപ്രവൃത്തികളിലെ അശാസ്ത്രീയതയും മേഖലകളിൽ മാസങ്ങളായി തുടരുന്ന ഗതാഗതക്കുരുക്കും പരിഹരിക്കാൻ കളക്ടറുടെ സാന്നിധ്യത്തിലും എസപി, ഡിവൈസിപി തലങ്ങളിലും നടന്ന ചർച്ചകളിൽ ഉരുത്തിരിഞ്ഞ നിർദേശങ്ങൾ നടപ്പാക്കിയിട്ടില്ലെന്നും എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടറെ അടക്കം പങ്കെടുപ്പിച്ചുകൊണ്ടുള്ള ഈ സൈറ്റ് ഇൻസ്പെക്ഷൻ കേവലം പ്രഹസനം മാത്രമാണെന്നും നാട്ടുകാർ പറഞ്ഞു.
ഇന്നലെ ഉച്ചകഴിഞ്ഞു 3.30 ഓടെ ചാലക്കുടി പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ കൊരട്ടി, മേലൂർ, കാടുകുറ്റി, കൊടകര പഞ്ചായത്തുകളിലെ പ്രസിഡന്റുമാരായ പി.സി. ബിജു, എം.എസ്. സുനിത, പ്രിൻസി ഫ്രാൻസിസ്, അമ്പിളി സോമൻ എന്നിവർ അതിരൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്.
ഓരോ യോഗങ്ങളിലും തങ്ങൾ മുന്നോട്ടുവയ്ക്കുന്ന ഓരോ ആവശ്യങ്ങളും ഇപ്പ ശരിയാക്കിത്തരാമെന്ന വാഗ്ദാനവും നൽകി പോകുന്നതല്ലാതെ നടപ്പാക്കാറില്ലെന്നും കരാർ കമ്പനിയിൽ തങ്ങൾക്കു വിശ്വാസമില്ലെന്നും അവർ പറഞ്ഞു. ഉന്നതതലങ്ങളിലെടുക്കുന്ന യോഗതീരുമാനങ്ങളും നിർദേശങ്ങളും ആവർത്തിക്കുന്നതല്ലാതെ നടപടി ഉണ്ടാകാറില്ലെന്നും വിമർശിച്ചു.
വിമർശനങ്ങൾ ക്ഷമയോടെ കേട്ടിരുന്ന ജില്ലാ കളക്ടർ തുടർന്ന് എൻഎച്ച്എഐക്കും കരാർ കമ്പനിക്കും കൃത്യമായ നിർദേശം നൽകി. പ്രധാന നിർദേശങ്ങൾ:
1. മെല്ലെപ്പോക്ക് ഒഴിവാക്കി നിർമാണം വേഗത്തിലാക്കണം.
2. സർവീസ് റോഡുകളിലെ കുണ്ടുംകുഴികളുമടച്ച് ടാറിംഗ് ജോലികൾ അടിയന്തരമായി പൂർത്തിയാക്കണം.
3. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതുമൂലം തകർന്ന ഗ്രാമീണ/പൊതുമരാമത്ത് റോഡുകൾ എൻഎച്ച്എഐയുടെ ചെലവിൽ നവീകരിക്കണം. (ഇതുസംബന്ധിച്ച് എന്തെങ്കിലും സാങ്കേതികതടസം ഉണ്ടെങ്കിൽ ഇടപെടാനുള്ള സന്നദ്ധതയും കളക്ടർ അറിയിച്ചു).
4. അപകടസ്ഥലങ്ങളിൽ ബാരിക്കേഡുകൾ നിർബന്ധമായും സ്ഥാപിക്കണം.
5. നിർമാണപ്രവൃത്തികൾ നടക്കുന്ന നിർദിഷ്ട ഇടങ്ങളിൽ ഹൈവേ അഥോറിറ്റിയുടെ സ്ഥിരമായ നിരീക്ഷണം ഉറപ്പാക്കണം.
6. വെള്ളക്കെട്ടുകൾ ഒഴിവാക്കുവാൻ ഡ്രെയ്നേജുകൾ കുറ്റമറ്റതാക്കണം. ഇവ പൂർണമായി പരിശോധിച്ച് പോരായ്മകൾ പരിഹരിക്കണം.
7. നിർമാണപ്രവൃത്തികൾക്കു കാലതാമസമോ തടസമോ ഇറിഗേഷൻ വകുപ്പിന്റെയോ വാട്ടർ അഥോറിറ്റിയുടെയോ ഭാഗത്തുനിന്നുണ്ടെങ്കിൽ യോഗംവിളിച്ച് പരിഹാരം കാണാമെന്നും കളക്ടർ പറഞ്ഞു.
8.എൻഎച്ച്എഐ ഉദ്യോഗസ്ഥരും പോലീസും അടക്കമുള്ള ഗ്രൂപ്പിൽ നിർമാണത്തിലെ അപാകതകളും നിർദേശങ്ങളും അറിയിക്കാൻ അതതു ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റുമാരെയും ഉൾപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
പതിവുയോഗങ്ങളിലെ തീരുമാനങ്ങൾക്കപ്പുറം ഈ യോഗത്തിനു യാതൊരു പുതുമയും ഇല്ലെന്ന വിലയിരുത്തലിലാണ് യോഗത്തിൽ പങ്കെടുത്ത ജനപ്രതിനിധികളും മറ്റുള്ളവരും.