ദീപിക നന്മനിറഞ്ഞ ലോകത്തേക്കു സ്വപ്നം കാണാൻ കുട്ടികൾക്കു വഴികാട്ടി: മാര്‍ പോളി കണ്ണൂക്കാടന്‍
1570140
Wednesday, June 25, 2025 1:44 AM IST
ഇരിങ്ങാലക്കുട: നന്മനിറഞ്ഞ ലോകത്തേക്കു സ്വപ്നം കാണുവാൻ കുട്ടികൾക്കു വഴികാട്ടിയാണ് ദീപിക ദിനപത്രമെന്നു ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെ രൂപതാതല ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു ബിഷപ്.
ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹൈസ്കൂളില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ഥിപ്രതിനിധി ക്രിസ്റ്റ ഡിയോണിനു പത്രത്തിന്റെ കോപ്പി കൈമാറിക്കൊണ്ടാണ് ബിഷപ് ഉദ്ഘാടനം നിര്‍വഹിച്ചത്.
ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറി പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കു പ്രത്യാശനല്കുന്ന പത്രമാണ് ദീപിക. സാമൂഹിക സാംസ്കാരിക രാഷ്ട്രീയതലങ്ങള്‍ നിഷ്പക്ഷമായി വിലയിരുത്തി വാര്‍ത്തകള്‍ വിശകലനംചെയ്യുന്ന പത്രമുത്തശിയുമാണ് ദീപിക. മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഭാവിജീവിതം പ്രശോഭിതമാകുവാന് വായനയിലൂടെ ലഭിക്കുന്ന അറിവുകള്‍ സഹായകരമാകണമെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു. കത്തീഡ്രല്‍ വികാരിയും സ്കൂള്മാനേജരുമായ റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. ദീപിക കോ ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ഫാ. റിന്റോ പയ്യപ്പിള്ളി ആമുഖപ്രസംഗം നടത്തി.
പിടിഎ പ്രസിഡന്റ് അജോ ജോണ്‍, ദീപിക ഫ്രണ്ട്സ് ക്ലബ് രൂപത പ്രസിഡന്റ് ജോസഫ് വാസപുരത്തുകാരന്, കത്തീഡ്രല്‍ ട്രസ്റ്റി തിമോസ് പാറേക്കാടന്‍, പ്രധാനാധ്യാപിക റീജ ജോസ്, സ്റ്റാഫ് പ്രതിനിധി സ്മിത തോമസ് എന്നിവര്‍ പ്രസംഗിച്ചു.