ദേശീയപാത: പരാതിക്കെട്ടഴിച്ച് നാട്ടുകാർ, വാഗ്ദാനങ്ങളുമായി അധികൃതർ
1570142
Wednesday, June 25, 2025 1:44 AM IST
കൊരട്ടി: ദേശീയപാത നിർമാണപരിശോധനയ്ക്കായി മുരിങ്ങൂർ ജംഗ്ഷനിലെത്തിയ കളക്ടർക്കും സംഘത്തിനും മുന്നിൽ സങ്കടങ്ങളും ആവലാതികളുമായി നിരവധി നാട്ടുകാരാണ് എത്തിയത്. ഗതാഗതക്കുരുക്കിലും വെള്ളക്കെട്ടിലും വലയുന്നതിന്റെ നേർക്കാഴ്ചയാണ് നാട്ടുകാർ പങ്കുവച്ചത്. കൃത്യമായ പഠനത്തിന്റെ പിൻബലത്തിലാണ് പ്രസിഡന്റ് എം.എസ്. സുനിതയുടെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും കാര്യങ്ങൾ ബോധിപ്പിച്ചത്.
തികച്ചും വ്യത്യസ്തമായിരുന്നു കൊരട്ടിയിലെത്തിയപ്പോൾ ജനങ്ങളുടെ പ്രതികരണം. മാസങ്ങളായി കൊരട്ടി ജംഗ്ഷൻ വെള്ളക്കെട്ടിന്റെ പിടിയിലാണെന്നും എൻഎച്ച്എഐയുടെയും കരാർ കമ്പനിയുടെയും നാടകം ഇനി അനുവദിക്കാനാകില്ലെന്നും അതിരൂക്ഷമായ വാക്കുകളിലാണ് ജനങ്ങൾ പ്രതികരിച്ചത്. പ്രോജക്ട് ഡയറക്ടർക്കു നാട്ടുകാരുടെ ശകാരവർഷം നേരിടേണ്ടിവന്നു എന്നതാണ് യാഥാർഥ്യം.
കൊരട്ടി എംഎഎം ഹയർസെക്കൻഡറി വിദ്യാലയത്തിലെ പ്രിൻസിപ്പലും പ്രധാനാധ്യാപികയും കുട്ടികൾ നേരിടുന്ന ദുരിതങ്ങൾക്കു പരിഹാരംതേടി നിവേദനം നൽകി. വെള്ളക്കെട്ടിനു സത്വരപരിഹാരം ഉണ്ടാകുമെന്നു പ്രോജക്ട് ഡയറക്ടർ അൻസിൽ ഹസൻ ഉറപ്പുനൽകി.
നാട്ടുകാരുടെ പ്രതിഷേധസ്വരങ്ങൾക്കു ചെവികൊടുക്കാതെ കേവലം മൂന്നു മിനിറ്റിനുള്ളിൽ കളക്ടർ അടുത്ത സ്ഥലമായ ചിറങ്ങരയിലേക്കു പോയി. ചിറങ്ങരയിലെ ജനങ്ങളുമായി ഏറെ സംവദിച്ച കളക്ടർ അവർ ഉന്നയിച്ച പരാതികൾക്കു സാധ്യമായ പരിഹാരം ഉണ്ടാക്കാമെന്നു മറുപടി നൽകി. കൽവർട്ട് വിഷയത്തിലും ഹൈവേയോടുചേർന്നു താമസിക്കുന്ന രണ്ടു കുടുംബങ്ങൾ മുന്നോട്ടുവച്ച സങ്കടങ്ങളോടും അനുഭാവപൂർവമായ പരിഹാരം കാണാമെന്ന ഉറപ്പിലായിരുന്നു കളക്ടർ മടങ്ങിയത്.