കുട്ടികളേ, സ്കൂൾ തുറക്കുംമുന്പേ അടിപ്പാത തുറന്നുതരാം...
1560726
Monday, May 19, 2025 1:28 AM IST
ഷൊർണൂർ: പെരുമുടിയൂരിൽ നിർമിക്കുന്ന റെയിൽവേ അടിപ്പാത നിർമാണം അന്തിമഘട്ടത്തിൽ.
പെരുമുടിയൂർ ഗവ. ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിലേക്കു വിദ്യാർഥികൾക്കു വരാനുംപോകാനുംവേണ്ടിയാണ് റെയിൽവേ അടിപ്പാത നിർമിക്കുന്നത്.
അടിപ്പാതയുടെ വാർപ്പ് ഇതിനകം പൂർത്തിയായി കഴിഞ്ഞു. ഇനി റെയിൽവേ ലൈനുകളുടെ അടിഭാഗംതുരന്ന് ഇവ സ്ഥാപിക്കുന്നതടക്കമുള്ള പ്രവൃത്തികൾ മാത്രമേ ബാക്കിയുള്ളൂ. മഴക്കാലത്തിനുമുൻപ് പൂർത്തിയാക്കാനാണു ശ്രമം.
95.35 ലക്ഷം രൂപയാണ് റെയിൽവേ അടിപ്പാത നിർമാണത്തിനു ചെലവഴിക്കുന്നത്. 14 മീറ്റർ നീളത്തിലും 1.85 മീറ്റർ ഉയരത്തിലും 2.50 മീറ്റർ വീതിയിലുമുള്ള കാൽനട അടിപ്പാതയാണു പണിയുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് പണി തുടങ്ങിയത്. സ്കൂൾ തുറക്കുന്നതോടൊപ്പം അടിപ്പാത നിർമാണവും പൂർത്തിയാക്കണമെന്നാണു പിടിഎയുടെ ആവശ്യം.
പട്ടാമ്പി-മുതുതല റൂട്ടിൽ ബസിലും മറ്റു വാഹനങ്ങളിലും വരുന്ന വിദ്യാർഥികൾ കോയപ്പടി സ്റ്റോപ്പിൽ ഇറങ്ങി പാടംവഴിയുള്ള 300 മീറ്റർ കോൺക്രീറ്റ് നടപ്പാതവഴി റെയിൽവേ ലൈനുകൾ മുറിച്ചുകടന്നാണ് സ്കൂളിൽ എത്തിയിരുന്നത്.
ഏറെ ഉയരമുള്ള ഇരട്ട റെയിൽവേ ലൈനുകൾ കടക്കാൻ ഇരുഭാഗത്തും ഉണ്ടായിരുന്ന പടവുകൾ ഒന്നരവർഷം മുൻപ് റെയിൽവേ അധികൃതർ പൊളിച്ചുമാറ്റുകയായിരുന്നു.
മുൻവർഷങ്ങളിൽ മൂന്നുകുട്ടികൾ പാളം കടക്കുന്നതിനിടെ ഇവിടെ ട്രെയിനിടിച്ചു മരിച്ചിരുന്നു. തുടർന്നാണ് പിടിഎ അടിപ്പാതയ്ക്കായി ശ്രമം ആരംഭിച്ചത്.