ആരോഗ്യരംഗത്ത് കേരളം ലോകോത്തര നിലവാരത്തിലെത്തി: മുഖ്യമന്ത്രി
1560739
Monday, May 19, 2025 1:29 AM IST
ചിറ്റൂർ: ആരോഗ്യരംഗത്ത് കേരളം ലോകോത്തര നിലവാരത്തിലെത്തിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിലെ ജനങ്ങൾ ഒന്നാകെ സഹകരിച്ച് മുന്നോട്ടു പോയതിന്റെ ഫലമാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചിറ്റൂര്‍ താലൂക്ക് ആസ്ഥാന ആശുപത്രിക്കുവേണ്ടി പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെയും ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്കിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആരോഗ്യമേഖലയടക്കം എല്ലാ മേഖലകളിലും വന്‍ മുന്നേറ്റമാണുണ്ടായത്. കേരളത്തില്‍ എവിടെ തിരിഞ്ഞുനോക്കിയാലും കിഫ്ബി വഴി നടത്തിയ വികസനങ്ങളുടെ സാക്ഷ്യപത്രങ്ങള്‍ കാണാന്‍ കഴിയും.
പ്രതിപക്ഷ- ഭരണ പക്ഷ വ്യത്യാസമില്ലാതെ സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും വികസന പദ്ധതികള്‍ കൊണ്ടുവരാന്‍ ഈ സര്‍ക്കാരിനായി. ആരോഗ്യരംഗത്ത് നാം കൈവരിച്ച നേട്ടങ്ങളെ തകര്‍ക്കുന്ന രൂപത്തിലുള്ള അശാസ്ത്രീയ പ്രവണതകള്‍ പലയിടത്തും ഉയര്‍ന്നു വരുന്നുണ്ടെന്നും സമൂഹം ഇതിനെ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാക്സിന് വിരുദ്ധത, വീട്ടിലെ പ്രസവത്തെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ഇത്തരം പ്രവണതകള്‍ക്കു പിന്നില്‍ സാമൂഹ്യദ്രോഹികളാണെന്നും പറഞ്ഞു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 886 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി. അയ്യായിരത്തിലധികം ജനകീയ ആരോഗ്യകേന്ദ്രങ്ങളും സജ്ജീകരിച്ചു.ജില്ലാ ആശുപത്രികളില്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി സൗകര്യങ്ങളും 83 താലൂക്ക് ആശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകളും സജ്ജമാക്കി. 43 ലക്ഷം കുടുംബങ്ങള്‍ക്കു കാരുണ്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി സൗകര്യം ലഭ്യമാക്കി. 7000 കോടി രൂപയുടെ സൗജന്യ ചികിത്സ ലഭ്യമാക്കി. പാലക്കാട് മെഡിക്കല്‍ കോളജില്‍ കഴിഞ്ഞ ഒമ്പതുവര്‍ഷത്തിനിടെ 733 കോടിയിലേറെ രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണു നടത്തിയത്. പാലക്കാട് ജില്ലാ ആശുപത്രിയുടെ പുതിയ കെട്ടിടം അടുത്ത ഒക്ടോബറോടെ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. കെ. രാധാകൃഷ്ണന് എംപി, കെ. ബാബു എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ചിറ്റൂര്‍- തത്തമംഗലം നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.എല്‍. കവിത, ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ആര്. ചിന്നക്കുട്ടന്‍ (കൊല്ലങ്കോട്), എ. സുജാത (ചിറ്റൂര്‍) തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ആര്. വിദ്യ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ സന്നിഹിതരായിരുന്നു. വൈദ്യുതിമന്ത്രി കെ. കൃഷ്ണന് കുട്ടി സ്വാഗതവും താലൂക്ക് ആശുപത്രി സൂപ്രണ്ട് എൻ. അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.