സാന്പത്തിക ഞെരുക്കം: സംസ്ഥാനത്തെ ഏക സർക്കാർ കമ്യൂണിറ്റി കോളജ് കഴിഞ്ഞവർഷം പ്രവർത്തിച്ചില്ല
1571524
Monday, June 30, 2025 1:45 AM IST
ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: സംസ്ഥാനത്തെ ഏക സർക്കാർ കമ്യൂണിറ്റി കോളജ് കഴിഞ്ഞവർഷം പ്രവർത്തിച്ചില്ല. ഈ അധ്യയനവർഷവും പ്രവർത്തിക്കുമോ എന്നതിലും അനിശ്ചിതത്വം തുടരുകയാണ്.
ജൂൺമാസം അവസാനിച്ചിട്ടും തിരുവനന്തപുരത്തുനിന്നും അനുമതി വന്നിട്ടില്ലെന്നാണ് കോളജ് നടത്തിവരുന്ന ഏജൻസി നൽകുന്ന വിവരം.
സർക്കാർഫണ്ട് ഉപയോഗിച്ച് പട്ടികജാതി വികസനവകുപ്പിനു കീഴിൽ തലശേരിയിലെ നെട്ടൂർ ടെക്നിക്കൽ ട്രെയ്നിംഗ് ഫൗണ്ടേഷനാണ് കോഴ്സുകൾ നടത്തുന്നത്.
ബംഗളൂരുവാണ് ഏജൻസിയുടെ ആസ്ഥാനം. കോളജിന്റെ പ്രവർത്തനം സംബന്ധിച്ച് കഴിഞ്ഞവർഷം പ്രൊപ്പോസൽ നൽകിയിരുന്നെങ്കിലും അനുമതി ലഭിച്ചില്ലെന്നു പറയുന്നു.
സർക്കാർ നൽകേണ്ട ഫണ്ടിന്റെ കുറവാണ് കോളജിന്റെ പ്രവർത്തനം താളംതെറ്റാൻ കാരണമായത്. കഴിഞ്ഞവർഷം കോളജ് പ്രവർത്തിക്കാത്തത് അധികമാരും അറിഞ്ഞതുമില്ല. ഈ വർഷവും പ്രവർത്തനാനുമതി വൈകിയതോടെയാണ് കഴിഞ്ഞവർഷവും കോളജ് പ്രവർത്തിക്കാതിരുന്നതു പുറത്തുവരാൻ കാരണമായത്. വാടകകെട്ടിടം ഉള്ളിലേക്ക് മാറിയായതും നാല്പത് കുട്ടികൾക്കുമാത്രം പ്രവേശനമുള്ളതും കോളജിന്റെ പ്രവർത്തനം സംബന്ധിച്ച് അധികമാർക്കും അറിയില്ല.
കണക്കൻതുരുത്തി റോഡിൽ മണ്ണാംപറമ്പിൽ കോളജിനായി നിർമാണം പൂർത്തിയാകുന്ന സ്വന്തംകെട്ടിടത്തിൽ ജൂലൈ മാസംമുതൽ കോളജിന്റെ പ്രവർത്തനം ആരംഭിക്കുമെന്നു വടക്കഞ്ചേരി സർക്കാർ ആശുപത്രികെട്ടിട ഉദ്ഘാടനവേളയിൽ പി.പി. സുമോദ് എംഎൽഎ പറഞ്ഞിരുന്നു. പക്ഷെ, ഇതിനുള്ള നടപടികൾക്ക് ഇപ്പോഴും വേഗത വന്നിട്ടില്ല. മണ്ണാംപറമ്പിൽ കോളജിനുള്ള കെട്ടിടനിർമാണം പൂർത്തിയായിട്ടുണ്ട്.
ഇതിനോടുചേർന്നുള്ള ഹോസ്റ്റൽ കെട്ടിടത്തിന്റെ പണികൾ പൂർത്തിയാകാൻ ഇനിയും ഒന്നരമാസംകൂടി കാലതാമസം വരുമെന്നാണ് കരാർകമ്പനി പറയുന്നത്. ടൈൽസ് വർക്ക് ഉൾപ്പെടെ നടക്കാനുണ്ട്. റോഡിൽനിന്നും കോളജിലേക്കുള്ളവഴിയും സഞ്ചാരയോഗ്യമാക്കാനുണ്ട്. 2012 ൽ ആരംഭിച്ച കോളജ് സർക്കാർ ആശുപത്രിക്ക് സമീപം വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചുവരുന്നത്. ഒരു വർഷം കോളജിന്റെ പ്രവർത്തനം നിലച്ചതിനാൽ വാടക കെട്ടിടവും കാടുമൂടിയ നിലയിലായി. പ്രവർത്തിക്കാതെ കോടികൾ വിലമതിക്കുന്ന കെട്ടിടത്തിലെ മെഷിനുകളും ഇപ്പോൾ കേടുവന്ന നിലയിലാണ്.