District News
ഇരിട്ടി: യാത്രക്കാരനെ കല്ലും സിമന്റ് കട്ടയും ഉപയോഗിച്ച് ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ലഹരി സംഘത്തിലെ ഭർത്താവും ഭാര്യയും ഉൾപ്പെടെയുള്ള പ്രതികളെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. കീഴൂർ പുന്നാട് സ്വദേശിയായ കെ.കെ. സുഭാഷ് (പോത്ത് സുഭാഷ് -47), ഭാര്യ പാർവതി (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ ഇരിട്ടി പഴയ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിന് മുകളിലായി വിശ്രമിക്കുകയായിരുന്ന കോളാരി സ്വദേശി നാസർ (48)നെ പ്രതികൾ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ നാസറിന്റെ വലതുകാലിലെ എല്ല് പൊട്ടുകയും ശരീരഭാഗങ്ങളിൽ ഗുരുതര പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ നാസറിനെ നാട്ടുകാർ ഉടൻ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
നാസർ വിശ്രമിച്ചിരുന്ന സ്ഥലത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമായത്. പൊതുസ്ഥലത്ത് ഇരിക്കാൻ ആരുടെയും അനുവാദം ആവശ്യമില്ലെന്ന് നാസർ പറഞ്ഞതിനെത്തുടർന്ന് പ്രകോപിതനായ ഒന്നാം പ്രതി ആദ്യം മർദിക്കുകയായിരുന്നു. തുടർന്ന് രണ്ടാം പ്രതിയായ പാർവതി കല്ലെടുത്ത് നാസറിന്റെ തലയ്ക്കും കൈയ്ക്കും തുടയ്ക്കും ആവർത്തിച്ച് ആക്രമിച്ചതായി പോലീസ് പറയുന്നു.
ലഹരിക്കടത്തും അക്രമവും; കാപ്പ ചുമത്താൻ നടപടി
അറസ്റ്റിലായ ഒന്നാം പ്രതിക്കെതിരേ ഇരിട്ടി, മുഴക്കുന്ന്, ആറളം പോലീസ് സ്റ്റേഷൻ പരിധികളിലും ഇരിട്ടി, മട്ടന്നൂർ എക്സൈസ് റേഞ്ചുകളിലുമായി 16 കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.
വധശ്രമം, കഞ്ചാവ് കടത്ത്, നാടൻ ചാരായ നിർമാണം, സ്ഫോടക വസ്തുക്കളുടെ നിർമാണവും അനധികൃത കൈവശംവയ്ക്കലും മാരകായുധങ്ങളുമായി ലഹളയുണ്ടാക്കൽ, വീടുകയറി ആക്രമണം തുടങ്ങി നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്.
രണ്ടാം പ്രതിയായ പാർവതിക്കെതിരെയും 2013 മുതൽ കഞ്ചാവ് കടത്തുകയും സൂക്ഷിക്കുകയും ചെയ്ത കേസുകൾ ഉൾപ്പെടെ നിരവധി പോലീസ്, എക്സൈസ് കേസുകൾ നിലവിലുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
സഥിരം കുറ്റവാളിയായ ഒന്നാം പ്രതിക്കെതിരെ കാപ്പാ നിയമം ചുമത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഇരിട്ടി സിഐ വി. സിജിത്ത് അറിയിച്ചു.
District News
ഇരിട്ടി: ആറളം പുനരധിവാസ മേഖലയിലെ അപകടകാരിയായ കെഎം1 എന്ന മോഴയാനയെ കണ്ടെത്താനായി ഓപ്പറേഷൻ മഖനയുടെ രണ്ടാം ദിവസം നടത്തിയ തെരച്ചിലിലും ആനയെ കണ്ടെത്തിയില്ല. ആന വനത്തിലേക്ക് കയറിയിട്ടുണ്ടാകുമെന്നാണ് നിഗമനം. വനത്തിലേക്ക് കടന്നാലും ഏതാനും ദിവസങ്ങൾക്കുള്ളിൽ ജനവാസ മേഖലയിൽ തിരിച്ചെത്തുന്ന രീതിയാണ് കെഎം1ന്റേതെന്നതിനാൽ വരും ദിവസങ്ങളിൽ തിരിച്ചെത്തുമെന്നാണ് കരുതുന്നത്. അതേ സമയം ആനയെ മയക്കുവെടിവച്ച് പിടികൂടുന്നതുമായി ബന്ധപ്പെട്ട നടപടികളും പുരോഗമിക്കുന്നുണ്ട്.
ആനയെ കണ്ടെത്തി മയക്കുവെടിവച്ച് പിടികൂടിയാൽ താത്കാലികമായി താമസിപ്പിക്കാനുള്ള ആനക്കൊട്ടിലിന്റെ നിർമാണ നടപടികൾ ആരംഭിച്ചു. നിശ്ചിത നീളത്തിലും വലുപ്പത്തിലുമുള്ള തടികൾ യൂക്കാലിപ്റ്റസ് മരത്തടികൾ ഉപയോഗിച്ചാണ് ആനക്കൊട്ടിൽ നിർമിക്കുക. ആവശ്യമായ മരങ്ങൾ കണ്ടെത്തി മുറിക്കുന്നതിനുള്ള അനുമതി വനംവകുപ്പ് നൽകിയിട്ടുണ്ട്.
ആനക്കൊട്ടിൽ ഒരുക്കുക ആറളത്ത്
മയക്കുവെടിവച്ച് പിടികൂടുന്ന കെഎം1നെ താത്കാലികമായി പാർപ്പിക്കുന്നതിനായി ആനക്കൊട്ടിൽ ആറളത്ത് തന്നെ ഒരുക്കാനാണ് സാധ്യത. പിടികൂടുന്ന കാട്ടാനയെ നേരിട്ട് വയനാട്ടിലെ മുത്തങ്ങയിലേക്ക് മാറ്റാനായിരുന്നു ആറളം വൈൽഡ് ലൈഫ് വിഭാഗം ആലോചിച്ചിരുന്നത്. പിടികൂടി വാഹനത്തിൽ ഇടത്താവളത്തിൽ എത്തിക്കുകയും പിന്നീട് മുത്തങ്ങയിലേക്ക് കൊണ്ടു പോകുകയും ചെയ്യേണ്ടി വരുന്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുക എന്നതാണ് ഇത്തരമൊരു തീരുമാനത്തിലെത്തിച്ചത്.
എന്നാൽ മുത്തങ്ങ ഭാഗത്തെ ജനങ്ങൾ എതിർപ്പു പ്രകടിപ്പിച്ചതോടെയാണ് തീരുമാനം മാറ്റിയത്. ആനക്കൊട്ടിൽ ഒരുക്കി പിടികൂടുന്ന ആനയെ കൊട്ടിലിൽ താത്കാലികമായി പാർപ്പിക്കുന്ന കാര്യത്തിൽ ഉന്നതല തീരുമാനം ലഭിക്കേണ്ടതുണ്ട്.
ഒന്‍പത് വർഷം മുമ്പ് ആറളത്ത് നിന്ന് ചുള്ളിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടിയപ്പോഴും ആറളത്ത് തന്നെയായിരുന്നു കൊട്ടിൽ ഒരുക്കിയത്. ലക്ഷങ്ങൾ ചെലവിട്ട് മാസങ്ങളോളം പരിചരണം നൽകിയ ശേഷമാണ് ചുള്ളിക്കൊമ്പനെ മുത്തങ്ങയിലേക്ക് മാറ്റിയത്. എന്നാൽ മുത്തങ്ങയിലെത്തിച്ച് രണ്ട് വർഷത്തിനുള്ളിൽ ആന ചരിഞ്ഞത് ഏറെ ചർച്ചായിരുന്നു.
District News
കരുവഞ്ചാൽ: കർണാട്ടിക് സംഗീതത്തിന്റെ സാധ്യതകൾ ഫ്യൂഷൻ സംഗീതത്തിൽ സമന്വയിപ്പിച്ച് മലയാളി ശ്രദ്ധേയനാകുന്നു. യുകെയിൽ താമസക്കാരനും ഒരു പതിറ്റാണ്ടിലേറെയായി കർണാട്ടിക് സംഗീത ലോകത്ത് സജീവവുമായ വായാട്ടുപറന്പിലെ കൈതക്കൽ അഭിനവ് ജോർജ് ഷാജിയാണ് ഫ്യൂഷൻ സംഗീതത്തിൽ പുതിയ പരീക്ഷണത്തിലൂടെ ശ്രദ്ധേയനാകുന്നത്.
മലയാളം, ഇംഗ്ലീഷ്, സംസ്കൃതം എന്നീ ഭാഷകൾക്കിടയിൽ ഒരേ വരിയിൽ തന്നെ മാറിമാറി സഞ്ചരിക്കുന്ന ഫ്യൂഷൻ സംഗീതമാണ് അഭിനവിന്റെ പുതിയ റിലീസുകളുടെ പ്രത്യേകത.
"സൗണ്ട് ഓഫ് ട്രീസ്", "പിവിഎൻ" എന്നീ പ്രശസ്ത ബാൻഡുകളുടെ വോക്കലിസ്റ്റായി പ്രവർത്തിച്ചു വരികയാണ് അഭിനവ്. "മിക്ക ഫ്യൂഷൻ സംഗീതവും താളത്തിനെയോ ഉപകരണങ്ങളെയോ ആശ്രയിക്കുന്പോൾ പരിശീലനത്തിലൂടെ ലഭിച്ച അച്ചടക്കമുള്ള ശബ്ദം കൊണ്ട് പുതിയ ലോകത്തെ അതിജീവിക്കാനാവുമോ എന്ന പരീക്ഷണമാണ് നടത്തുന്നതെന്ന് അഭിനവ് പറഞ്ഞു.
വായാട്ടുപറന്പിലെ കൈതക്കൽ ഷാജി കെ. ജോർജ്- ലൈ സെബാസ്റ്റ്യൻ ദന്പതികളുടെ മകനാണ്. അഭിനവ്. പ്രശസ്ത സംഗീതജ്ഞൻ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന്റെ കീഴിലാണ് കർണാട്ടിക് സംഗീതം അഭ്യസിച്ചത്. ഇപ്പോൾ യുകെയിലെ സൗത്ത് വുഡ്ഫോർഡിലാണ് താമസം.
District News
കണ്ണൂർ: "നാടിന്റെ വികസനം സംരംഭങ്ങളിലൂടെ...ഒപ്പമുണ്ട് കേരളബാങ്ക്' എന്ന സന്ദേശവുമായി കേരള ബാങ്കിന്റെ കണ്ണൂർ മെയിൻ, കണ്ണൂർ സായാഹ്നം, കണ്ണൂർ ടൗൺ, ലേഡീസ്, സിവിൽ സ്റ്റേഷൻ എന്നീ ശാഖകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെഗാ വായ്പാമേളയും ഇടപാടുകാരുടെ സംഗമവും നാളെ നടക്കും.
കേരള ബാങ്ക് കണ്ണൂർ സി.പി.സി ഹാളിൽ ഉച്ചകഴിഞ്ഞ് 3.30 ന് നടക്കുന്ന പരിപാടി കേരള ബാങ്ക് വൈസ് പ്രസിഡന്റ് ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്യും. വായ്പാ വിതരണത്തിന്റെയും ബോധവത്കരണത്തിന്റെയും ഭാഗമായി നടക്കുന്ന പരിപാടിയില്‍ കണ്ണൂർ കോർപറേഷനിലെയും സമീപ പഞ്ചായത്തുകളിലെയും പുതുതായി സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവര്‍ക്കും നിലവില്‍ സംരംഭം നടത്തുന്നവര്‍ക്കും കുടുംബശ്രീ-എസ്എച്ച്ജി അംഗങ്ങൾക്കും ക്ഷീരകര്‍ഷകര്‍ക്കും വ്യാപാരികൾക്കും മറ്റ് ഇടപാടുകാർക്കും പങ്കെടുക്കാം.
പുതിയ സംരംഭങ്ങള്‍ക്കും നിലവിലുള്ള സംരംഭങ്ങളുടെ വിപുലീകരണത്തിനുമായി കണ്ണൂർ ജില്ലയില്‍ മാത്രം പുതുതായി എംഎസ്എംഇ/ മുദ്ര വായ്പകളിലായി 150 കോടി രൂപ വിതരണം ചെയ്യുകയാണ് കേരള ബാങ്കിന്റെ ലക്ഷ്യം.
District News
തലശേരി: വീട് വാടകയ്ക്ക് കൊടുക്കാനുണ്ടോ എന്നന്വേഷിക്കുകയാണെന്ന വ്യാജേന എത്തി തനിച്ചു താമസിക്കുന്ന എഴുപത്തിയാറുകാരിയുടെ മാല കവർന്ന രണ്ടംഗ സംഘം അറസ്റ്റിൽ. ധർമടം ചാത്തോടത്തെ തിരുവോത്ത് വീട്ടിൽ ലീലയുടെ മാല പൊട്ടിച്ചു രക്ഷപ്പെട്ട സംഭവത്തിൽ ധർമടം സ്വദേശി മുഹമ്മദ് യാസിൻ (20), തലശേരി മട്ടാന്പ്രം സ്വദേശി മുഹമ്മദ് അനസ് (22) എന്നിവരെയാണ് ധർമടം പോലീസും തലശേരി എഎസ്പിയുടെ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം. സിസിടിവി ദൃശ്യങ്ങളും പരിസരപ്രദേശത്തെ ജനങ്ങളുടെ മൊഴിയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
മോഷ്ടിച്ച മാല വിറ്റ ശേഷം പ്രതികൾ കാസർഗോഡ് നിന്ന് വാഹനം വാടകയ്ക്കെടുത്ത് മംഗളൂരു ഭാഗത്തേക്ക് പോയിരുന്നു. ഈ വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംഘങ്ങളായി പിരിഞ്ഞ് കാസർഗോഡ്, സൂറത്ത്കൽ, മംഗളൂരു ഭാഗങ്ങളിൽ നടത്തിയ തെരച്ചിലിൽ സൂറത്ത്കല്ലിൽ വച്ചാണ് ഇവരെ പിടികൂടിയത്. മുഹമ്മദ് അനസിനെതിരെ തലശേരിയിലും മുഹമ്മദ് യാസിനെതിരെ കോഴിക്കോട് റെയിൽവേ പോലീസിലും കേസുകളുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡി തലശേരി എഎസ്പി ഡോ. എം.നന്ദഗോപൻ എന്നിവരുടെ മേൽനോട്ടത്തിൽ എസ്ഐ, കെ. അനുരൂപ്, സിപിഒമാരായ ഹരിനാഥ്, സഗേഷ്, സിസിൽ സായൂജ്, ശ്രീലാൽ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
District News
ഇരിട്ടി: കേരളാ പോലീസിന്റെ ഓപ്പറേഷൻ സൈഹണ്ടിന്റെ ഭാഗമായി കണ്ണൂരിൽ ഏഴോളം കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. കരിക്കോട്ടകരിയിലും മുഴക്കുന്ന് സ്റ്റേഷൻ പരിധിയിലുമായി രണ്ട് വിത്യസ്ത കേസുകളിൽ മൂന്ന് പേർക്കെതിരേ കേസെടുത്തു. ഇതിൽ കരിക്കോട്ടക്കരി വലിയപറമ്പുംകരി സ്വദേശി ജിതിൻ തോമസ് (29), വാളത്തോട് സ്വദേശി അഭിജിത് ജയൻ (28)എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. കോടതി ഇരുവരെയും റിമാൻഡ് ചെയ്തു.
മാടത്തിൽ പ്രവർത്തിച്ചുവന്ന റൈറ്റ് ഡയറക്ഷൻ എന്ന സ്ഥാപനത്തിന്റെ ഫെഡറൽ ബാങ്ക് വള്ളിത്തോട് ശാഖയിലെ അക്കൗണ്ട് വഴി ഓൺലൈൻ തട്ടിപ്പ് സംഘങ്ങൾ നിക്ഷേപിച്ച പണം പിൻവലിച്ചതായും ഇവരുടെ ബാങ്ക് അക്കൗണ്ട് വഴി അനധികൃതമായി വന്ന 41,50,000 രൂപ ബാങ്കിൽനിന്നു പിൻവലിച്ചതായും കണ്ടെത്തിയിരുന്നു. പോലീസ് റെയ്ഡിൽ ഇവരുടെ വീടുകളിൽനിന്നും മൊബൈൽ ഫോണും മറ്റ് ബാങ്ക് രേഖകളും പിടിച്ചെടുത്തു.
മുഴക്കുന്ന് പോലീസ് നടത്തിയ റെയ്ഡിൽ അയ്യപ്പൻകാവ് സ്വദേശി മുഹമ്മദ് നിഹാൽ (21) സമാനമായ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. പ്രതി അഞ്ചോളം ബാങ്ക് അക്കൗണ്ടുകൾ ഇതിനായി ഉപയോഗിച്ചതായും പോലീസ് പ്രതിയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തി. പ്രതി പഠന ആവശ്യങ്ങൾക്കായി എറണാകുളത്തായിരുന്നതുകൊണ്ട് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇരിട്ടി എസ്ബിഐ ബാങ്കിലെ അക്കൗണ്ട് ഉപയോഗിച്ച് പ്രതി 13,50,000 രൂപ പിൻവലിച്ചതായും രേഖകളിൽനിന്നും പോലീസ് കണ്ടെത്തി. വീട്ടിൽ നടത്തിയ പോലീസ് റെയ്ഡിൽ എസ്ബിഐ, കാനറാ ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക്, ആക്സിസ് ബാങ്ക്, യൂണിയൻ ബാങ്ക് എന്നീ ബാങ്കുകളുടെ പാസ്ബുക്കുകളും ആക്സിസ് ബാങ്ക്, ഇസാഫ് ബാങ്ക് ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ ചെക്ക് ബുക്കുകളും കണ്ടെത്തി.
കണ്ണൂർ: ഓപ്പറേഷൻ സൈ-ഹണ്ട് 3.0 യുടെ ഭാഗമായി കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ നടത്തിയ പരിശോധനയിൽ രണ്ടു പേർ അറസ്റ്റിൽ. ചൊക്ലി സ്റ്റേഷൻ പരിധിയിലെ അർജുൻ എന്നയാളും പാനൂർ സ്റ്റേഷൻ പരിധിയിലെ അനൂപ് എന്നയാളുമാണ് അറസ്റ്റിലായത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത സൈബർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സൈബർ തട്ടിപ്പുകൾക്ക് വേണ്ടി അക്കൗണ്ട് എടുത്തു നൽകിയവരെയും ഇത്തരത്തിലുള്ള തട്ടിപ്പിൽപ്പെട്ട പണം എടിഎം വഴിയും ചെക്ക് വഴിയും പിൻവലിച്ചവരെയും കേന്ദ്രീകരിച്ചാണ് സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ സൈ-ഹണ്ട് 3.0 എന്ന പേരിൽ പരിശോധന നടത്തിയത്.
ഓപ്പറേഷൻ വിഭാഗം നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ പരിശോധിച്ചതിൽ കേരളത്തിൽനിന്നും ഓപ്പറേറ്റ് ചെയ്യുന്ന അക്കൗണ്ടുകളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സിറ്റി പോലീസ് പരിധിയിൽ 48 പരിശോധനകൾ നടത്തിയതിൽ 21 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. 38 എണ്ണം ചെക്ക് വഴിയും മൂന്നെണ്ണം എടിഎം വഴിയും പണം പിൻവലിച്ചതാണ്.
സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡിയുടെ നിർദേശപ്രകാരം സിറ്റി പോലീസ് ജില്ലാ പരിധിയിലെ വിവിധ സ്റ്റേഷൻ പരിധിയിലാണ് പരിശോധന നടത്തിയത്.
സൈബർ തട്ടിപ്പുകൾക്കായി സ്വന്തം അക്കൗണ്ട് നൽകുക, മറ്റൊരാൾക്ക് അക്കൗണ്ട് എടുത്തുനൽകുക, തട്ടിപ്പ് പണം എടിഎം, ചെക്ക് എന്നിവ വഴി പിൻവലിക്കൽ എന്നിങ്ങനെ ഇത്തരം തട്ടിപ്പുകളിൽ കണ്ണികളാകുന്നവർക്കെതിരെയും 'ഓപ്പറേഷൻ സൈ-ഹണ്ട്' നടപടികൾ തുടരുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
യുവാക്കൾ ഏജന്റുമാരുടെ കെണിയിൽ വീഴുന്നു
കേരളത്തിന് പുറത്ത് ഓൺലൈൻ തട്ടിപ്പുകളിലൂടെ ലഭിക്കുന്ന പണം വിവിധ അക്കൗണ്ടുകൾ വഴി പണമായി മാറ്റുന്ന മറ്റൊരു തട്ടിപ്പാണിത്. ഇതിൽ കുടുങ്ങുന്നത് കേസുമായി പ്രത്യക്ഷമായി ബന്ധമില്ലാത്തവരാണ്. കേരളത്തിൽ ഉൾപ്പെടെ പ്രവൃത്തിക്കുന്ന ഏജന്റുകൾ മുഖേന യുവാക്കളെ കണ്ടെത്തിയാണ് തട്ടിപ്പിലൂടെ ലഭിച്ച പണം ഇത്തരം സംഘങ്ങൾ പണമാക്കി മാറ്റുന്നത്. ഇത്തരത്തിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകുന്നവർക്ക് ഒരു നിശ്ചിത തുക കമ്മീഷനായി നൽകിയാണ് യുവാക്കളെ ഇതിലേക്ക് ആകർഷിക്കുന്നത്.
ഇത്തരത്തിൽ തട്ടിയെടുക്കുന്ന പണം സംഘങ്ങൾ അടുത്ത നിമിഷം തന്നെ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റും. എൻസിആർപി പോർട്ടലുകളിലൂടെയാണ് ഇത്തരം കുറ്റകൃത്യങ്ങൾ പോലീസ് കണ്ടെത്തുന്നത് .വിദ്യാർഥികൾ ഉൾപ്പെടെ യുവാക്കൾക്ക് അമിതലാഭം വാഗ്ദാനം ചെയ്താണ് ഇത്തരം സംഘങ്ങൾ ദേശവിരുദ്ധ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നത്.
District News
ഇരിട്ടി: വനാതിർത്തിയിൽ നിന്ന് ഏറെ അകലെയുള്ള ആറളം ടൗൺ മേഖലയിൽ ഒരാഴ്ചയ്ക്കിടെ അഞ്ചാം ദിവസവും കാട്ടാനകളിറങ്ങി വ്യാപക കൃഷിനാശം വിതച്ചു. വനത്തിൽ നിന്ന് ഏകദേശം 20 കിലോമീറ്ററോളം അകലെയുള്ള ടൗൺ പ്രദേശത്തേക്ക് കാട്ടാനകൾ തുടർച്ചയായി എത്തുന്നതിൽ നാട്ടുകാർ കടുത്ത ആശങ്കയിലാണ്.
ആറളംഫാമിലും പുനരധിവാസ മേഖലയിലും വർഷങ്ങളായി തമ്പടിച്ചിരുന്ന കാട്ടാനകളാണു ബാവലി പുഴ കടന്ന് ഇപ്പോൾ സ്ഥിരമായി ആറളം ടൗൺ മേഖലയിലെത്തുന്നത്. കാട്ടാനശല്യം തടയാൻ സ്ഥാപിച്ച സൗരോർജ തൂക്കുവേലികൾ പോലും ഫലപ്രദമാകാത്ത സാഹചര്യമാണു നിലവിലുള്ളത്.
ഇന്നലെ പുലർച്ചെ മൂന്ന് കാട്ടാനകളാണ് ആറളം ടൗൺ പ്രദേശത്തെത്തിയത്. കാരായി വിജയൻ, പൂക്കോത്ത് റഫീക്ക്, കെ.വി. സലീം, കെ.വി. സജീർ എന്നിവരുടെ വീടുകളുടെ പരിസരത്തുള്ള തെങ്ങുകളും വാഴകളും കാട്ടാനകൾ നശിപ്പിച്ചു. വീടിനു സമീപം കൃഷി നശിപ്പിക്കുന്ന കാഴ്ച ജനാലയിലൂടെ നോക്കി നിൽക്കാൻ മാത്രമാണ് താമസക്കാർക്ക് കഴിയുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
തുടർച്ചയായ കാട്ടാനശല്യം മൂലം പ്രദേശവാസികൾ ഭീതിയോടെയാണു കഴിയുന്നത്. പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
District News
ശ്രീകണ്ഠപുരം: മലയോരത്തെ കായികമേഖല ഏറെ പ്രതീക്ഷ പുലർത്തിയിരുന്ന ശ്രീകണ്ഠപുരം നഗരസഭയുടെ കോട്ടൂർ മുനിസിപ്പൽ സ്റ്റേഡിയം അറ്റകുറ്റപണിയോ നവീകരണമോ ഇല്ലാതെ നശിക്കുന്നു. ആവശ്യമായ പരിചരണമില്ലാതെ സ്റ്റേഡിയം നിലവിൽ കാടുകയറുകയാണ്. നിലവിൽ മഴക്കാലത്ത് പുഴയിൽ നിന്ന് കളിക്കളത്തിൽ വെള്ളം കയറുന്ന നിലയിലാണ്. കാടുമൂടിയതോടെ ഇവിടെ വിഷപാമ്പുകളുടെ ആവാസ കേന്ദ്രമായും മാറി. രണ്ടേക്കറിലധികം വിസ്തൃതിയുള്ള മുനിസിപ്പൽ സ്റ്റേഡിയം മൾട്ടിപ്പർപ്പസ് സ്റ്റേഡിയമാക്കി ഉയർത്താൻ നടപടികൾ വേണമെന്നാണ് കായികപ്രേമികളും നാട്ടുകാരും ആവശ്യപ്പെടുന്നത്.
ഇവിടെ മൾട്ടിപർപ്പസ് സ്റ്റേഡിയമാക്കി മാറ്റിയെടുത്താൽ മലയോര മേഖലയ്ക്ക് ഒന്നാകെ ഗുണകരമാകും. രണ്ടേക്കറിലധികം വിസ്തൃതിയുള്ള സ്റ്റേഡിയം നവീകരിച്ചാൽ സ്കൂൾ കായികമേളയും ടൂർണമെന്റുകളടക്കം നടത്താനാകും പുതിയ സർക്കാർ കന്നി ബജറ്റിൽ മലബാറിലെ സ്റ്റേഡിയങ്ങൾക്ക് 50 കോടി വകയിരുത്തിയതിൽ ശ്രീകണ്ഠപുരം സ്റ്റേഡിയവും പ്രതീക്ഷയർപ്പിക്കുന്നുണ്ട്. സർക്കാർ സഹായത്തോടെ മൾട്ടിപർപ്പസ് സ്റ്റേഡിയ സാധ്യതകൾക്കൊപ്പം മികച്ച നീന്തൽപരിശീലന കുളത്തെ കുറിച്ചും നഗരസഭ ആലോചിക്കുന്നുണ്ട്. 1987 ലെ എൽഡിഎഫ്പഞ്ചായത്ത് ഭരണസമിതിയായിരുന്നു സ്റ്റേഡിയത്തിനായി സ്ഥലമേറ്റെടുത്തതും കളിസ്ഥലമാക്കി മാറ്റിയതും. പിന്നീട് വന്ന ഭരണ സമിതി 2005 ൽ ഓഫീസേഴ്സ് ക്ലബിന്റെ സ്ഥലം കൂടി ഏറ്റെടുത്ത് വിപുലീകരിച്ചു.കെ.കെ.നാരായണൻ പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോൾ ആണ് സ്റ്റേഡിയം നിലവിൽ വന്നത്.
District News
പയ്യാവൂർ: ചെങ്ങളായി കുടുംബാരോഗ്യ കേന്ദ്രത്തിൽ സോഡിയം, പൊട്ടാസ്യം, തൈറോയിഡ് എന്നിവ പരിശോധിക്കുന്നതിനുള്ള ആധുനിക ഉപകരണങ്ങൾ സ്ഥാപിച്ചു.
കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തുന്ന രോഗികൾക്കു പുറമെ മറ്റിടങ്ങളിലെ ഡോക്ടർമാർ നിർദേശിക്കുന്നവർക്കും ഈ സംവിധാനങ്ങൽ ഉപയോഗപ്പെടുത്താം. ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പരിശോധനാ സംവിധാനത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബി.പി. വിപിന നിർവഹിച്ചു.
വൈസ് പ്രസിഡന്റ് കെ.കെ. രവി അധ്യക്ഷത വഹിച്ചു. എം.കെ. ഭാസ്കരൻ, മെഡിക്കൽ ഓഫീസർ ഡോ. അഞ്ജു മറിയം ജോൺ എന്നിവർ പ്രസംഗിച്ചു.
District News
ചെങ്ങളായി: കേര സമൃദ്ധി പദ്ധതിയിൽ ഉൾപ്പെടുത്തി ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ കർഷകർക്ക് സബ്സിഡി നിരക്കിൽ തെങ്ങിൻ തൈകൾ വിതരണം ആരംഭിച്ചു.
വിതരണോദ്ഘാടനം ചെങ്ങളായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. രവി നിർവഹിച്ചു. കൃഷി ഓഫീസർ വി.എൻ. ജിനു പദ്ധതി വിശദീകരണം നടത്തി. അസിസ്റ്റന്റ് കൃഷി ഓഫീസർ ടി. തമ്പാൻ, കൃഷി അസിസ്റ്റന്റുമാരായ സി. ശ്രീഷ്മ, ബിന്ദു മാവില എന്നിവർ പ്രസംഗിച്ചു.
District News
മയ്യിൽ: ധർമശാലയിലുള്ള മോഡൽ ബ്ലൈൻഡ് സ്കൂൾ അന്തേവാസികൾക്കും, വിദ്യാർഥികൾക്കും ആവശ്യമായ കായിക വിനോദത്തിനായി ടേബിൾ ടെന്നീസ് കോർട്ട് നിർമിച്ചു നൽകി മയ്യിൽ ലയൺസ് ക്ലബ്.
മയ്യിൽ ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ലയൺസ് ഡിസ്ട്രിക്ട് ബ്ലൈൻഡ് വെൽഫെയർ പ്രോജക്ടിന്റെ ഭാഗമായി കാഴ്ച പരിമിതർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ടേബിൾ ടെന്നീസ് കോർട്ടാണ് നിർമിച്ചു നൽകിയത്.
ടി.കെ. ഗോവിന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മയ്യിൽ ലയൺസ് ക്ലബ് പ്രസിഡന്റ് സി.കെ. പ്രേമരാജൻ അധ്യക്ഷത വഹിച്ചു. മുൻ ഡിസ്ട്രിക്ട് ഗവർണർ രവി ഗുപ്ത, കാബിനറ്റ് സെക്രട്ടറി എം. വിനോദ്കുമാർ, ബ്ലൈൻഡ് കോ-ഓർഡിനേറ്റർ പി.കെ. നാരായണൻ, എ.കെ. രാജ് മോഹൻ, പി.കെ. ശശി നമ്പ്യാർ, സ്കൂൾ പ്രിൻസിപ്പൽ വി. നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.
District News
പൈസക്കരി: പയ്യാവൂർ പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ വണ്ണായിക്കടവ്-പൈസക്കരി റോഡിനോട് ചേർന്നുള്ള പുഴയുടെ ഇരുവശങ്ങളിൽ നിന്ന് പുഴയിലേയ്ക്ക് ചാഞ്ഞുവീണുകിടക്കുന്ന വൻമരങ്ങൾ അപകട ഭീഷണി ഉയർത്തുന്നു.
പുഴയിൽ എല്ലാ മഴക്കാലങ്ങളിലും പതിവായ വെള്ളപ്പൊക്കം ഈ വർഷം ഇതുവരെ ഉണ്ടായിട്ടില്ലാത്തതിനാൽ ഇതുവരെ അപകടങ്ങൾ സംഭവിച്ചിട്ടില്ല. എന്നാൽ കനത്ത മഴയിൽ പുഴയിലെ ജലനിരപ്പ് ഉയരുമ്പോൾ വീണു കിടക്കുന്ന മരങ്ങൾ ഒഴുകി ഉയരം കുറഞ്ഞ പാലത്തിൽ തടഞ്ഞുനിൽക്കുമ്പോൾ വെള്ളം കരകവിഞ്ഞൊഴുകി താഴെ ഭാഗത്തുള്ള വീടുകളുടെയും കൃഷിയിടങ്ങളുടെയും നാശങ്ങൾക്കും കാരണമാകും. കടപുഴകിയ മരങ്ങൾ ഒഴുകിയെത്തി പാലത്തിന്റെ കൈവരികൾ തകരുന്നതും പതിവു സംഭവമാണ്.
നിലവിൽ ഈ ഭാഗത്ത് പലയിടങ്ങളിലും വിള്ളലുണ്ടായിട്ടുള്ളതായും നാട്ടുകാർ പറഞ്ഞു. പുഴയിൽ വെള്ളപ്പൊക്കമുണ്ടായാൽ സംഭവിക്കാനിടയുള്ള ദുരന്തമൊഴിവാക്കാൻ വീണു കിടക്കുന്ന മരങ്ങൾ ഉടൻ തന്നെ മുറിച്ചു നീക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
District News
ശ്രീകണ്ഠപുരം: ബജറ്റിൽ പ്രഖ്യാപിച്ച ശ്രീകണ്ഠപുരം അഗ്നിരക്ഷാ നിലയം പഞ്ചാംമൂലയിൽ പ്രവർത്തനമാരംഭിക്കും. സ്വകാര്യ ഉടമസ്ഥതയിലുള്ള കെട്ടിടം വാടകയ്ക്കെടുത്താണ് തുടക്കത്തിൽ അഗ്നിരക്ഷാ നിലയം പ്രവർത്തനമാരംഭിക്കുക. ഇതിനായി ശ്രീകണ്ഠപുരം-മലപ്പട്ടം റോഡരികിൽ അനുയോജ്യമായ കെട്ടിടം മുനിസിപാലിറ്റി കണ്ടെത്തിയിട്ടുണ്ടെന്ന് ചെയർപേഴ്സൺ ഇ.വി. രാമകൃഷ്ണൻ പറഞ്ഞു.
സജീവ് ജോസഫ് എംഎൽഎയുടെയും നഗരസഭയുടെയും സജീവ ഇടപെടലിലിനെ തുടർന്നാണ് എത്രയും വേഗത്തിൽ അഗ്നിരക്ഷാ നിലയം പ്രവർത്തനം ആരംഭിക്കാൻ ധാരണയായത്. ജില്ലാ ഫയർ ഓഫീസർ സ്ഥലത്തെത്തി കെട്ടിടത്തിന്റെ സൗകര്യമുൾപ്പടെയുള്ളവ വിലയിരുത്തി. കൊട്ടൂർവയലിൽ നഗരസഭയുടെ സ്ഥലത്ത് കെട്ടിടം പണിത ശേഷം അഗ്നിരക്ഷാനിലയം ഇവിടേക്ക് മാറ്റുന്നതും ആലോചനയിലുണ്ട്. ഈ സ്ഥലം തരംമാറ്റിത്തരണമെന്ന് കാണിച്ച് മുനസിപാലിറ്റി സർക്കാരിനെ സമീപിച്ചിട്ടുണ്ട്. സ്ഥലം തരം മാറ്റികിട്ടിയാൽ 30 സെന്റ് സ്ഥലം അഗ്നിരക്ഷാ സേനയ്ക്കും 10 സെന്റ് എക്സൈസ് ഓഫീസിനും കെട്ടിടം പണിയാൻ നൽകാമെന്നാണ് തീരുമാനം. നിലവിൽ ശ്രീകണ്ഠപുരം മേഖയിൽ തളിപ്പറന്പിൽ നിന്നുള്ള അഗ്നിരക്ഷാ സേനയുടെ സേവനമാണ് ഉപയോഗപ്പെടുത്തുന്നത്.
District News
മട്ടന്നൂർ: മട്ടന്നൂർ മേഖലയിൽ വാഹനാപകടങ്ങൾ വർധിക്കുമ്പോഴും അപകടങ്ങൾ കുറയ്ക്കാനുള്ള നടപടികളുണ്ടാകുന്നില്ല. ഒരു മാസത്തിനിടെ മട്ടന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വ്യത്യസ്ത വാഹനാപകടങ്ങളിലായി ഒന്‍പതു ജീവനുകളാണ് നഷ്ടപ്പെട്ടത്. ചെറുതും വലുതുമായ അപകടങ്ങളിൽ പരിക്കേറ്റവരും നിരവധിയാണ്. ഇന്നലെ പാലോട്ടുപള്ളിയിൽ കാർ വൈദ്യത തൂണിലിടിച്ചു മറിഞ്ഞ് സായന്ത് രാജൻ എന്ന യുവാവ് മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ അപകടം. ഇക്കഴിഞ്ഞ ഒന്നിന് ഉളിയിൽ കൂരൻമുക്കിലുണ്ടായ അപകടത്തിൽ കോളാരി സ്വദേശികളായ അച്ഛനും മകനും മരിച്ചിരുന്നു. 10ന് രാത്രി കൂടാളി കുംഭത്ത് കാർ മരത്തിലിടിച്ച് ബംഗളൂരുവിൽ നിന്ന് കല്യാണത്തിന് വരികയായിരുന്നു അഞ്ചു യുവാക്കൾ മരിച്ചു.
11ന് കാഞ്ഞിരോട് ഓട്ടോയിൽ കാറിടിച്ച് ഇരിട്ടി സ്വദേശിയും മരിച്ചു. ഏതാനും മാസങ്ങൾക്ക് മുമ്പ് എടയന്നൂരിൽ സ്കൂട്ടറിൽ കാറിടിച്ച് അമ്മയും രണ്ടു മക്കൾക്കും മട്ടന്നൂർ നഗരത്തിൽ സ്കൂട്ടറിൽ ബസിടിച്ച് അധ്യാപികയും മരിച്ചിരുന്നു.
അപകടങ്ങൾ പെരുകുന്ന സാഹചര്യത്തിൽ പോലീസ്, ആർടിഒ, പൊതുമരാമത്ത് വിഭാഗങ്ങൾ സംയുക്തമായി കഴിഞ്ഞ ദിവസം കൂരൻമുക്ക്, നരയൻപാറ മേഖലയിൽ പരിശോധന നടത്തിയിരുന്നു. കുംഭത്ത് അപകടമുണ്ടായ സ്ഥലം നാറ്റ്പാക് വിദഗ്ധ സംഘവും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. വാഹനങ്ങളുടെ അമിതവേഗതയും അശ്രദ്ധയും റോഡിലെ വളവുകളും വെള്ളക്കെട്ടുകളും അപകടങ്ങൾക്കിടയാക്കുന്നുണ്ട്. അപകടങ്ങൾ ഒഴിവാക്കാൻ വളവുകൾ നിവർത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
കണ്ണീരണിഞ്ഞ് ശങ്കരനെല്ലൂർ ഗ്രാമം
സായന്തിന്റെ വിയോഗത്തിൽ കണ്ണീരണിഞ്ഞ് മാങ്ങാട്ടിടം ശങ്കരനെല്ലൂർ ഗ്രാമം. ജില്ലാ പഞ്ചായത്തംഗവും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ അമ്മ ഒ.സി.ബിന്ദുവിനെ തിരുവനന്തപുരത്തേക്ക് പോകാനായി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇറക്കിയ ശേഷം ഇരിട്ടിയിലെ സുഹൃത്തിന്റെ വീട്ടിൽ പോയി കൂത്തുപറന്പിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് സായന്ത് രാജ് മരിച്ചത്. ബിന്ദു-ജയരാജ് ദന്പതികളുടെ ഏകമകനാണ് മരിച്ച സായന്ത്. നാട്ടിലെല്ലാവരുമായി പ്രായഭേദമന്യേ സൗഹൃദം സൂക്ഷിച്ചിരുന്ന സായന്ത് രാജിന്റെ മരണ വിവരമറിഞ്ഞുണ്ടായ ഞെട്ടിൽ നിന്ന് ഇനിയും ശങ്കരനെല്ലൂർ ഗ്രാമം മുക്തമായിട്ടില്ല. മരണവിവരമറിഞ്ഞും ഇന്നലെ സന്ധ്യയോടെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിച്ചപ്പോഴും സമൂഹത്തിന്റ നാനാതുറകളിലുള്ളവർ വീട്ടിലെത്തിയിരുന്നു.
തിരുവനന്തപുരത്തായിരുന്ന ബിന്ദുവിനെ ഇന്നലെ രാവിലെ വരെ മകന്റെ മരണ വിവരം അറിയിച്ചിരുന്നില്ല. വാഹനാപകടത്തിൽ സാരമായി പരിക്കേറ്റു എന്നുമാത്രമായിരുന്നു അറിയിച്ചത്. ഉച്ചയോടെയാണ് മരണവിവരം അറിയിച്ചത്. മകന്റെ മരണവിവരമറിഞ്ഞ് ബിന്ദു രാത്രിയോടെയാണ് തിരിച്ചെത്തിയത്.
District News
സുൽത്താൻ ബത്തേരി: മുത്തങ്ങയിൽ വനപാതയോരത്തെ അടിക്കാട് നാട്ടുകാർ വെട്ടിനീക്കിയ സംഭവത്തിൽ വനംവകുപ്പ് കേസെടുത്ത നടപടിയിൽ പ്രതിഷേധിച്ച് കർഷക സംഘം നൂൽപ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നായ്ക്കട്ടിയിലെ സുൽത്താൻ ബത്തേരി റേഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തി.
കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മാർച്ചിൽ നൂറോളം പ്രവർത്തകർ പങ്കെടുത്തു.നായ്ക്കട്ടി ടൗണിൽ നിന്ന് ആരംഭിച്ച മാർച്ച് റേഞ്ച് ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധയോഗം കർഷക സംഘം ജില്ലാ പ്രസിഡന്റ് സി.ജി. പ്രത്യുഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സിജോ പട്ടമന അധ്യക്ഷത വഹിച്ചു.
വി.വി. ബേബി, ടി.കെ. ശ്രീജൻ, സി. ശിവശങ്കരൻ എന്നിവർ പ്രസംഗിച്ചു. മുത്തങ്ങയിൽ നിന്ന് ആലത്തൂരിലേക്ക് പോകുന്ന വനപാതയിലെ അടിക്കാടുകൾ വെട്ടിയതുമായി ബന്ധപ്പെട്ടാണ് പൊതുപ്രവർത്തകനായ എ.സി. ശശീന്ദ്രന്റെ പേരിൽ വനംവകുപ്പ് കേസെടുത്തത്. രൂക്ഷമായ വന്യമൃഗശല്യത്തെ തുടർന്ന് പ്രദേശവാസികൾ സുരക്ഷയുടെ ഭാഗമായി പാതയോരത്തെ അടിക്കാടുകൾ വെട്ടിനീക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
പകൽ സമയങ്ങളിലുപോലും കാട്ടാനകൾ പാതയിലെത്തി ഭീതി പരത്തിയിരുന്നെന്നും പലതവണ യാത്രക്കാർ അപകടത്തിൽപ്പെടാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
പ്രതിഷേധത്തിനൊടുവിൽ കർഷക സംഘം നേതാക്കൾ വനംവകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ കേസ് പിൻവലിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് റേഞ്ച് ഓഫീസർ ഉറപ്പ് നൽകിയതായി പ്രതിഷേധക്കാർ അറിയിച്ചു. ഇതോടെയാണ് സമരം അവസാനിപ്പിച്ചത്.
District News
കണ്ണൂർ: വിവര ശേഖരണം പൂർത്തിയാക്കാനുള്ള സമയപരിധിയുടെ രണ്ടു ദിവസം മുന്നേ സെൻസസ് ഒന്നാം ഘട്ടത്തിന്റെ ഭാഗമായുള്ള വിവരശേഖരണം പൂർത്തിയാക്കി കണ്ണൂർ ജില്ല. ജില്ലയില്‍ ആകെയുള്ള 4823 വീട് പട്ടികാ ബ്ലോക്കുകളിലെയും (എച്ച്എല്‍ബി) മുഴുവന്‍ വീടുകളുടെയും കെട്ടിടങ്ങളുടെയും വിവരശേഖരണമാണ് എന്യുമറേറ്റര്മാര് ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ടരയോടെ പൂർത്തീകരിച്ചത്. ശരാശരി 700 മുതല്‍ 800 വരെ ജനസംഖ്യ ഉള്‍ക്കൊള്ളുന്നതാണ് ഒരു എച്ച്എല്‍ബി.
ജൂലൈ ഒന്നിന് ആരംഭിച്ച ആദ്യഘട്ട സെന്‍സസില്‍ വീടുകളുമായും അനുബന്ധ സൗകര്യങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങളാണ് എന്യുമറേറ്റര്മാര് നേരിട്ടെത്തി ശേഖരിച്ചത്. ജില്ലയില്‍ ആകെ 16 ചാര്‍ജ് ഓഫീസര്‍മാരും 647 സൂപ്പര്‍വൈസര്‍മാരും 3991 എന്യുമറേറ്റര്മാരുമാണ് സെന്‍സസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചത്.
നേരത്തേ സെല്‍ഫ് എന്യുമറേഷന്റെ ഭാഗമായി ജില്ലയില്‍ 62,733 പേര് സെന്‍സസ് വിവരങ്ങള്‍ സ്വന്തമായി രേഖപ്പെടുത്തിയിരുന്നു. ഈ വിവരങ്ങളും എന്യുമറേറ്റര്മാര് നേരിട്ടെത്തി പരിശോധിച്ച് ഇതിനകം സെന്‍സസ് പോര്‍ട്ടലില്‍ രേഖപ്പെടുത്തി. സെന്‍സസിന്റെ രണ്ടാംഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരിയിലാണ് നടക്കുക.
സെന്‍സസ് വിവരശേഖരണ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിക്കുന്നതില്‍ ശ്ലാഘനീയമായ പങ്കുവഹിച്ച ജില്ലാതല സെന്‍സസ് ഓഫീസര്‍മാര്‍, ചാര്‍ജ് ഓഫീസര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍ എന്യുമറേറ്റര്മാര്, സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച കളക്ടറേറ്റിലെയും താലൂക്കുകളിലെയും തദ്ദേശസ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരെ പ്രിൻസിപ്പൽ സെൻസസ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ പി. വിഷ്ണു രാജ് അഭിനന്ദിച്ചു.
സെന്‍സസ് വിവരശേഖരണവുമായി മികച്ച രീതിയില്‍ സഹകരിച്ച ജില്ലയിലെ ജനങ്ങള്‍ക്കും കളക്ടർ നന്ദി അറിയിച്ചു.
District News
കൽപ്പറ്റ: ഏഴു വയസിനുള്ളിൽ ഒട്ടേറെ ദേശീയ, അന്തർദേശീയ റിക്കാർഡുകൾ നേടിയ ആദിലക്ഷ്മി സനേഷിനെ യൂത്ത് കോണ്‍ഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
ഒരു മിനിറ്റിനുള്ളിൽ 125 രാജ്യങ്ങളുടെ മാപ്പുകൾ, രാജ്യങ്ങളുടെ ടെലിഫോണ്‍ കോഡുകൾ, ദേശീയ പതാകകൾ, ദേശീയ മൃഗങ്ങൾ എന്നിവ തിരിച്ചറിഞ്ഞ് പറയാൻ ആദ്യലക്ഷ്മിക്ക് കഴിയും. എലൈറ്റ് ബുക്ക് ഓഫ് റിക്കാർഡ്, ഇന്റർനാഷണൽ ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്സ്, ഇന്റർനാഷണൽ സ്റ്റാർ കിഡ് അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ ആദ്യലക്ഷ്മിയെ തേടി എത്തിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ ഉപഹാരം കൈമാറി. യൂത്ത് കോണ്‍ഗ്രസ് കൽപ്പറ്റ മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഫെബിൻ അധ്യക്ഷത വഹിച്ചു. പി.പി. ഷംസുദ്ദീൻ, സുനീർ ഇത്തിക്കൽ, ഇ. ഷബീർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
District News
നെടുംപൊയിൽ: തലശേരി–കൂർഗ് അന്തർസംസ്ഥാന പാതയിൽ റോഡിലേക്ക് ചാഞ്ഞ മുളങ്കാടുകൾ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും അപകട ഭീഷണി ഉയർത്തുന്നു. നെടുംപൊയിൽ–കോളയാട് റോഡിൽ കൊമ്മേരി ഉൾപ്പെടെ വിവിധ ഭാഗങ്ങളിലാണ് റോഡരികിലെ മുളങ്കാടുകൾ റോഡിലേക്ക് ചാഞ്ഞും വീണും കിടക്കുന്നത്.
നിരവധി തവണ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫലപ്രദമായ നടപടി സ്വീകരിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. എല്ലാ വർഷവും മഴക്കാലം ആരംഭിക്കുമ്പോൾ ഉണങ്ങി ദ്രവിച്ച മുളങ്കാടുകൾ റോഡിലേക്ക് പതിക്കുന്നത് പതിവാണ്. നിലവിൽ റോഡിലേക്ക് വീഴുന്ന മുളങ്കമ്പുകൾ മാത്രം മുറിച്ചുമാറ്റുകയാണ് ചെയ്യുന്നത്. കഴിഞ്ഞയാഴ്ച നെടുംപൊയിൽ പെട്രോൾ പമ്പിന് സമീപം കൂറ്റൻ മുളങ്കാടുകൾ റോഡിലേക്ക് പതിച്ചതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടിരുന്നു. അപകടഭീഷണി ഉയർത്തുന്ന മുളങ്കാടുകൾ പൂർണമായും നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാണ്.
District News
കല്‍പ്പറ്റ: ഓണം ഖാദി മേള ജില്ലാതല ഉദ്ഘാടനം ഉഷ വിജയന് എംഎല്‍എ നിര്‍വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മുന്‍ ജില്ലാ പ്രസിഡന്റ് ഹരിദാസന് ആദ്യ വില്പന ഏറ്റുവാങ്ങി.
ഖാദി ബോര്‍ഡ് പ്രോജക്ട് ഓഫീസര്‍ പി.കെ. സിന്ധു സ്വാഗതം പറഞ്ഞു. എല്ലാ തുണിത്തരങ്ങള്‍ക്കും 30 ശതമാനം ഗവ. റിബേറ്റ് ഉണ്ടാകും. ഓരോ ആയിരം രൂപയുടെ പര്‍ച്ചേസിനും സമ്മാനക്കൂപ്പണ്‍ ലഭിക്കും. ആഴ്ചതോറും നറുക്കെടുപ്പിലൂടെ 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ നല്‍കും. മേള ഓഗസ്റ്റ് 25ന് സമാപിക്കും.
District News
പുല്‍പ്പള്ളി: മുരിക്കന്മാര് ദേവസ്വത്തിന്റെ നേതൃത്വത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി സീതാദേവി-ലവകുശ ക്ഷേത്രത്തില്‍ രാമായണ പാരായണ, പ്രശ്നോത്തരി മത്സരങ്ങള്‍ സംഘടിപ്പിച്ചു.
ദേവസ്വം എക്സിക്യുട്ടീവ് ഓഫീസര്‍ സി. വിജേഷ് ഉദ്ഘാടനം ചെയ്തു. രാമായണ മാസാചരണ കമ്മിറ്റി പ്രസിഡന്റ് ഐക്കരശേരി ഗോപാലകൃഷ്ണന് നായര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷിബു കെ. അമൃത, പി.ആര്. തൃദീപ്കുമാര്‍, മോഹനന് തൂപ്ര, എന്‍. പ്രഭാകരന് നായര്‍, ഇന്ദിര സുകുമാരന്‍, ലീന വിനോദ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
രാമായണ പാരായണ മത്സരത്തില്‍ പൊതുവിഭാഗത്തില്‍ രഞ്ജിനി സ്വസ്തിക ഒന്നും കെ.കെ. ഓമന രണ്ടും സ്ഥാനം നേടി. വിജയലക്ഷ്മി നമ്പീശന്, പ്രസന്ന ഗിരീഷ് എന്നിവര്‍ മൂന്നാംസ്ഥാനം പങ്കിട്ടു. വിദ്യാര്‍ഥികളുടെ വിഭാഗത്തില്‍ പി.എസ്. ലഷ്മിറാം ഒന്നും ശ്രദ്ധ അനുരാഗ് രണ്ടും സ്വസ്തിക മൂന്നും സ്ഥാനം കരസ്ഥമാക്കി. പ്രശ്നോത്തരി മത്സരത്തില്‍ പൊതുവിഭാഗത്തില്‍ ഉഷ, വിജയലക്ഷ്മി എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനം നേടി. ബിന്ദു വേണുഗോപാല്‍, അപര്‍ണ എന്നിവര്‍ മൂന്നാംസ്ഥാനം വീതിച്ചു.
ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ആദിത്യന് ഒന്നാംസ്ഥാനവും അഭിരാമി സുരേഷ് രണ്ടാംസ്ഥാനവും നേടി. ഹൈസ്കൂള്‍ വിഭാഗത്തില്‍ കെ.എസ്. ആദിത്യ ഒന്നും ലഷ്മി റാം രണ്ടും പരിണയ ബിജു മൂന്നും സ്ഥാനം കരസ്ഥമാക്കി. യുപി വിഭാഗത്തില്‍ എസ്. സ്കന്ദല് ഒന്നാം സ്ഥാനം നേടി. ശ്രീഹരിക്കാണ് രണ്ടാംസ്ഥാനം. അശ്വിന് അനീഷ് മൂന്നാംസ്ഥാനം കരസ്ഥമാക്കി. ഓഗസ്റ്റ് രണ്ടിന് രാവിലെ പത്തിന് ക്ഷേത്രം അഗ്രശാലയില്‍ സമ്മാന വിതരണം നടത്തും. എസ്. പ്രബോധ്കുമാറിന്റെ ആധ്യാത്മിക പ്രഭാഷണം ഉണ്ടാകും.
District News
ഇരിട്ടി: ഇരിട്ടി–മട്ടന്നൂർ റോഡിൽ കീഴൂർകുന്നിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർക്കു പരിക്കേറ്റു. ഇന്നലെ വൈകുന്നേരമാണ് അപകടം. മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ബസിന്റെ പിൻചക്രത്തിനു സമീപത്താണ് കാർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. കാറിലുണ്ടായിരുന്ന പയ്യാവൂർ സ്വദേശികളായ മൂന്ന് പേർക്ക് നിസാര പരിക്കേറ്റു. ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട കാറിന്റെ പുറകുവശത്ത് മറ്റൊരു കാറും ഇടിച്ചിരുന്നു.
District News
പുൽപ്പള്ളി: മുള്ളൻകൊല്ലി, പുൽപ്പള്ളി പഞ്ചായത്തുകളുടെ നേതൃത്വത്തിൽ പുൽപ്പള്ളി പഞ്ചായത്ത് ഹാളിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും ആദിവാസി നേതാക്കളുടേയെ സന്നദ്ധ പ്രവർത്തകരുടേയും യോഗം ചേർന്നു.
പട്ടിക വർഗ വിദ്യാർഥികളുടെ ഉന്നതപഠനവും കൊഴിഞ്ഞുപോക്ക് തടയുക എന്ന ലക്ഷ്യത്തോടെ "കൂടെ’ എന്ന പദ്ധതിയുടെ ഭാഗമായാണ് ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്.
പ്ലസ് ടു പഠനത്തിന് സീറ്റ് ലഭിക്കാത്ത ഗോത്ര വിദ്യാർഥികൾക്ക് സീറ്റ് ലഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി പഠനം മുടങ്ങിയ വിദ്യാർഥികളുടെ ലിസ്റ്റുകൾ തയാറാക്കി, മുഖ്യമന്ത്രിയുടേയും പട്ടിക വർഗ മന്ത്രിയുടേയും ശ്രദ്ധയിൽപ്പെടുത്തി തുടർപഠനം ഉറപ്പാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കും. ഉന്നതിയിലെ രക്ഷിതാക്കളുടേയും ട്രൈബൽ വകുപ്പിന്റേയും ജനപ്രതിനിധികളുടെയും സഹായത്തോടെ മണ്ഡലത്തിലെ ഉന്നതികളിൽ പഠനം മുടങ്ങിയ മുഴുവൻ വിദ്യാർഥികളേയും സ്കൂളിലെത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ യോഗത്തിൽ തീരുമാനിച്ചു.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് അധ്യക്ഷത വഹിച്ചു. മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ജോഷി ചാരുവേലിൽ, ഷിനു കച്ചിറയിൽ ജില്ല പഞ്ചായത്തംഗങ്ങളായ ഗിരിജ കൃഷ്ണൻ, ജിനി തോമസ്, ഹയർസെക്കൻഡറി കോഓർഡിനേറ്റർ ഷിവി കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അതുൽ തോമസ്, വർഗീസ് മുരിയൻകാവിൽ, രാംദാസ് എന്നിവർ പ്രസംഗിച്ചു.
District News
കേളകം: മഴക്കാലത്ത് ദുരന്തസാധ്യത നിലനിൽക്കുന്ന കേളകം, കണിച്ചാർ പഞ്ചായത്തുകളിലെ വിവിധ മേഖലകളിൽ ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി തമിഴ്നാട് ആരക്കോണം യൂണിറ്റിൽ നിന്നുള്ള സംഘമാണ് പരിശോധന നടത്തിയത്.
മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളും മുൻവർഷങ്ങളിൽ പ്രകൃതി ദുരന്തങ്ങൾ ഉണ്ടായ മേഖലകളുമാണ് സംഘം പ്രധാനമായും സന്ദർശിച്ചത്. കണിച്ചാർ പഞ്ചായത്തിലെ പൂളക്കുറ്റി, മാടശേരിമല, സെമിനാരി വില്ല എന്നീ പ്രദേശങ്ങളും കേളകം പഞ്ചായത്തിലെ ശാന്തിഗിരി കൈലാസംപടിയിലും പരിശോധന നടത്തി. ഇവിടെ ഭൂമിയിൽ വിള്ളൽ രൂപപ്പെട്ടതായി കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു പരിശോധന. വിള്ളലുണ്ടായ സ്ഥലങ്ങളെ കുറിച്ച് കേളകം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ. സലാം, പഞ്ചായത്തംഗം ജോർജ് കുട്ടി എന്നിവർ വിശദീകരിച്ചു.
പ്രദീപ് ഭട്ടിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തിനൊപ്പം കണിച്ചാർ പഞ്ചായത്ത് റെസിലിയൻസ് ഓഫീസർ നിധിനും പരിശോധനയിൽ പങ്കെടുത്തു.
District News
കൂത്തുപറമ്പ്: ചിറ്റാരിപറമ്പ് പൂവ്വത്തിൻകീഴിൽ മൊടോളിയിൽ വയലിലെ നീർച്ചാലിൽ നിന്ന് വടിവാളുകൾ കണ്ടെത്തി. അഞ്ച് വടിവാളുകൾ വെള്ളത്തിനടിയിൽ കിടന്ന് ഭാഗികമായി തുരുന്പെടുത്ത നിലയിലായിരുന്നു.
വയലിൽ ജോലി ചെയ്തു വരികയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് വടിവാളുകൾ കണ്ടത്. പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് കണ്ണവം പോലീസ് സ്ഥലത്തെത്തി വടിവാടുകൾ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.
District News
മേപ്പാടി: ഗവ. ആയുര്‍വേദ മൊബൈല്‍ ഡിസ്പെന്‍സറിയുടെ ആഭിമുഖ്യത്തില്‍ മഴക്കാല ആരോഗ്യ പരിരക്ഷയുടെ ഭാഗമായി നടത്തുന്ന ഒരാഴ്ചത്തെ ഔഷധക്കഞ്ഞി വിതരണ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോണ്‍ മാതാ, വാര്‍ഡ് അംഗങ്ങളായ സുനീറ മുഹമ്മദ് റാഫി, കെ. ബാബു എന്നിവര്‍ പ്രസംഗിച്ചു.
District News
കണ്ണൂർ: ആരോഗ്യവകുപ്പിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ സ്ഥലം മാറ്റ മാനദണ്ഡങ്ങൾ പാലിക്കാതെ ദൂരസ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റുന്ന നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള എൻജിഒ യൂണിയൻ ഡിഎംഒ ഓഫീസി ഉപരോധിച്ചു. ഭിന്നശേഷിക്കാർ, മാരക രോഗത്തിന് ചികിത്സയിലുള്ളവർ, പ്രത്യേക പരിഗണന അർഹിക്കുന്നവർ, വിധവകൾ, വനിതകൾ എന്നിവരെയടക്കം രാഷ്ട്രീയപ്രേരിതമായി സ്ഥലം മാറ്റുകയാണെന്ന് എൻജിഒ യൂണിയൻ ആരോപിച്ചു.
ഇന്നലെ ഇറങ്ങിയ അന്തിമ സ്ഥലം മാറ്റ ഉത്തരവിൽ 48 ഓഫീസ് അറ്റൻഡർമാരെയാണ് സ്ഥലം മാറ്റിയതെന്നും യൂണിയൻ ചൂണ്ടിക്കാട്ടി. ഉപരോധത്തെ തുടർന്ന് പോലീസുദ്യോഗസ്ഥരുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയിൽ സ്ഥലം മാറ്റ ഉത്തരവ് പരിശോധിച്ച് ജീവനക്കാരുടെ അപേക്ഷ പരിഗണിച്ചും ഭേദഗതികൾ വരുത്തിയും മാത്രമേ സ്ഥലം മാറ്റ നടപടികൾ ഉണ്ടാകൂ എന്ന ഉറപ്പിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.
സമരത്തിന് സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.ആർ. സ്മിത, ജില്ലാ സെക്രട്ടറി കെ. രഞ്ജിത്ത്, പ്രസിഡന്റ് പി.പി. സന്തോഷ്കുമാർ, സംസ്ഥാന കമ്മിറ്റി അംഗം ടി.വി. പ്രജീഷ്, ജില്ലാ ഭാരവാഹികളായ കെ.പി. വിനോദൻ, ടി. ഷറഫുദ്ദീൻ, എം. അനീഷ് കുമാർ, കെ. ഷീബ എന്നിവർ നേതൃത്വം നൽകി.
District News
വെള്ളമുണ്ട: ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ തലപ്പുഴ ചിറക്കര എസ്റ്റേറ്റിലേക്ക് പ്രകൃതിപഠനയാത്ര നടത്തി.
വിദ്യാര്‍ഥികളില്‍ പരിസ്ഥിതി സ്നേഹം വളര്‍ത്താനും സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്. സയന്‍സ് ക്ലബ് അംഗങ്ങളായ 75 വിദ്യാര്‍ഥികളും 12 അധ്യാപകരും പങ്കെടുത്തു.
ബേഗൂര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ രഞ്ജിത്ത്കുമാര്‍ ഫ്ളാഗ്ഓഫ് ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ സി.ടി. ബീന അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ ഓഡിനേറ്റര്‍ അബ്ദുള്‍ സലാം പ്രസംഗിച്ചു. ക്ലബ് കണ്‍വീനര്‍ സുജ സയനന്‍, ഗോവിന്ദരാജ്, കെ.എന്‍. ഉഷ, ജിബിന്‍ ഏബ്രഹാം എന്നിവര്‍ നേതൃത്വം നല്കി. മാനന്തവാടി ടീച്ചര്‍ എഡുക്കേഷന്‍ സെന്റര്‍ അധ്യാപകവിദ്യാര്‍ഥികള്‍ യാത്രയില്‍ പങ്കാളികളായി.
District News
കേളകം: പഞ്ചായത്തിലെ വന്യജീവി ശല്യം ലഘൂകരിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കണമെന്ന് ജനജാഗ്രത സമിതി യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് അധ്യക്ഷത വഹിച്ചു. കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടി. നിതിൻരാജ് വിഷയാവതരണം നടത്തി. വിവിധ വാർഡുകളിൽ കുരങ്ങ്, മുള്ളൻപന്നി, കാട്ടുപന്നി, ആന, പുലി തുടങ്ങിയ വന്യജീവികൾ കൃഷിക്കും മനുഷ്യജീവനും ഉയർത്തുന്ന ഭീഷണി വാർഡ് അംഗങ്ങൾ യോഗത്തിൽ ചൂണ്ടിക്കാട്ടി.
വനാതിർത്തിയോട് ചേർന്നുള്ള സ്വകാര്യഭൂമികളിലെ അടിക്കാടുകൾ ഭൂവുടമകൾ അടിയന്തരമായി വെട്ടിത്തെളിക്കണമെന്നും വീഴ്ച വരുത്തുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും യോഗം തീരുമാനിച്ചു. കാർഷികവിളകൾ സംരക്ഷിക്കുന്നതിനായി ബയോ ഫെൻസിംഗ്, ജൈവ പ്രതിരോധ മാർഗങ്ങൾ പ്രോത്സാഹിപ്പിക്കാനും കൃഷി ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കാനും നിർദേശിച്ചു. വന്യജീവി പ്രശ്നപരിഹാരത്തിന് പഞ്ചായത്തും വനംവകുപ്പും മറ്റ് വകുപ്പുകളും കൈകോർത്തുള്ള ഏകോപിത പ്രവർത്തനം അനിവാര്യമാണെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടി. നിതിൻരാജ് പറഞ്ഞു.
ആറളം വനാതിർത്തിയിലെ ജനവാസ മേഖലയിൽ 50 മീറ്റർ ബഫർ സോൺ ഒഴിവാക്കി മറ്റു പ്രദേശങ്ങളിലെ പോലെ സീറോ ബഫർ സോൺ പ്രഖ്യാപിക്കുക, തകർന്ന ആനമതിൽ പുനർനിർമിക്കുക, വനാതിർത്തിയിൽ ആനമതിൽ പൂർണമാക്കുക, ആവശ്യമായ കർഷകർക്ക് തോക്ക് ലൈസൻസ് അനുവദിക്കുക, വൈദ്യുതി വേലികൾ കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ചർച്ച ചെയ്തു.
പോലീസ്, റവന്യൂ, മൃഗസംരക്ഷണം, എസ്സി/എസ്ടി വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കാതിരുന്നതും വിമർശനവിധേയമായി. യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു ചാക്കോ, സ്ഥിരംസമിതി അധ്യക്ഷരായ പി.എ. അബ്ദുൽ സലാം, സുനിത രാജു വാത്യാട്ട്, ഷിജി സുരേന്ദ്രൻ, കൃഷി ഓഫീസർ ജിഷ മോൾ എന്നിവർ പങ്കെടുത്തു. തോക്ക് ലൈസൻസിനുള്ള അപേക്ഷകൾ പരിശോധിച്ച് നിയമാനുസൃതമായി അനുവദിക്കുമെന്നും വനാതിർത്തിയിലെ ഫെൻസിംഗ് കൂടുതൽ കാര്യക്ഷമമാക്കുമെന്നും ചീങ്കണ്ണിപ്പുഴ–പാലുകാച്ചി കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതികൾ പരിഗണനയിലാണെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.
District News
കല്‍പ്പറ്റ: വയനാട് ഗവ. മെഡിക്കല്‍ കോളജ് നിര്‍മാണം മടക്കിമലയ്ക്കുസമീപം സൗജന്യമായി ലഭ്യമാകുന്ന ഭൂമിയില്‍ നടത്തണമെന്ന് യോഗക്ഷേമസഭ ജില്ലാ വാര്‍ഷിക കൗണ്‍സില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
യോജ്യമായ സ്ഥലം മടക്കിമലയില്‍ സൗജന്യമായി കിട്ടുമെന്നിക്കേ വേറെ ഭൂമി കണ്ടെത്താനുള്ള സര്‍ക്കാര്‍ ശ്രമം അനുചിതമാണ്. മെഡിക്കല്‍ കോളജ് വിഷയത്തില്‍ കല്‍പ്പറ്റ എംഎല്‍എയും കൃഷി മന്ത്രിയുമായ ടി. സിദ്ദിഖ് പുലര്‍ത്തുന്ന മൗനം ദുരൂഹമാണെന്ന് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. ഉത്തരമേഖലാ സെക്രട്ടറി ഡോ. രാമകൃഷ്ണഹരി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് മേക്കാട് ശങ്കരന് നമ്പൂതിരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി താമരക്കുളം ഉണ്ണിക്കൃഷ്ണന് നമ്പൂതിരി വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ സി.എ. ശങ്കരനാരായണന് വരവുചെലവുകണക്കും ബജറ്റും അവതരിപ്പിച്ചു.
ജ്യോതിഷപണ്ഡിതന് പീനിക്കാട് ഈശ്വരന് നമ്പൂതിരി, തന്ത്രിമണ്ഡലം ജില്ലാ പ്രസിഡന്റ് വാമല്ലൂര് ഈശ്വരന് നമ്പൂതിരി, ഉപസഭ സെക്രട്ടറിമാരായ രാജേന്ദ്രന് മാടമന, കെ. ഉണ്ണിക്കൃഷ്ണന്, ഉഷ പുറഞ്ചേരി, വനിതാവിഭാഗം ജില്ലാ സെക്രട്ടറി സുധ ജയന്തന്, യുവജന വിഭാഗം ജില്ലാ പ്രസിഡന്റ് വി.കെ. കൃഷ്ണപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
സഭ യുവജനവിഭാഗം നേതൃത്വം നല്കുന്ന പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സഹായ ഉപകരണങ്ങള്‍ സംസ്ഥാന പ്രസിഡന്റ് മുഞ്ഞുരുളി അജയ്ശര്‍മ ജില്ലാ പ്രസിഡന്റിന് കൈമാറി. ശങ്കര ഭവനപദ്ധതിയിലേക്കുള്ള ജില്ലയുടെ ഫണ്ട് ഉത്തരമേഖലാ സെക്രട്ടറിയെ ഏല്‍പ്പിച്ചു.
District News
നൂല്‍പ്പുഴ: കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതങ്ങള്‍ പ്രതിരോധിക്കുന്നതിനും പ്രാദേശിക വികസന ഇടപെടലുകള്‍ ശക്തിപ്പെടുത്തുന്നതിനും പഞ്ചായത്തും ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് വൈല്‍ഡ്ലൈഫ് ബയോളജിയും സംയുക്തമായി ഏകദിന കാലാവസ്ഥ കര്‍മപദ്ധതി ശില്പശാല സംഘടിപ്പിച്ചു.
പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് എം.കെ. ജയ ഉദ്ഘാടനം ചെയ്തു.അതിതീവ്ര മഴയും പ്രളയവും നേരിട്ട പ്രദേശമെന്ന നിലയില്‍ നൂല്‍പ്പുഴയില്‍ കാലാവസ്ഥ കര്‍മപദ്ധതി തയാറാക്കുന്നതില്‍ ഏറെ പ്രാധാന്യമുണ്ടെന്ന് അവര്‍ പറഞ്ഞു. സെന്റര്‍ റിസര്‍ച്ച് അസിസ്റ്റന്റ് പി.കെ. മുനീര്‍ കാലാവസ്ഥ കര്‍മപദ്ധതി വിശദീകരണം നടത്തി.
പ്രാദേശിക ഭൂപ്രകൃതി, പ്രകൃതിവിഭവങ്ങള്‍, ജനങ്ങളുടെ ഉപജീവനമാര്‍ഗങ്ങള്‍, പ്രാദേശിക സമ്പദ്വ്യവസ്ഥ എന്നിവ ആസ്പദമാക്കിയുള്ള ആസൂത്രണത്തിന്റെ പ്രസക്തി അദ്ദേഹം വിവരിച്ചു.
ജനപ്രതിനിധികള്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍, കുടുംബശ്രീ അംഗങ്ങള്‍, കര്‍ഷക പ്രതിനിധികള്‍, അധ്യാപകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ആര്‍ആര്‍ടി, ബിഎംസി പ്രതിനിധികള്‍, വിഷയ വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുത്ത ഗ്രൂപ്പ് ചര്‍ച്ചകള്‍ക്കും ആശയ രൂപീകരണത്തിനും മുനീര്‍, വിവേകാനന്ദ്, ആദിര്‍ഷാ, പ്രസാദ്, പല്ലവ് എന്നിവര്‍ നേതൃത്വം നല്കി. ഹ്യൂം സെന്റര്‍ ക്ലൈമറ്റ് ആക്ഷന്‍ ലീഡ് വി. ജയ്ശ്രീകുമാര്‍ ഹ്യൂം സെന്റര്‍ എഡ്യുക്കേഷന്‍ ടീം ലീഡ് എം.എം. പ്രസാദ് എന്നിവർ സംസാരിച്ചു.
District News
കൽപ്പറ്റ: വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി (ഡബ്ല്യുഎസ്എസ്എസ്) 2013 മുതൽ 2018 വരെ നബാർഡിന്റെ ട്രൈബൽ ഡെവലപ്മെന്റ് ഫണ്ട് പദ്ധതിയുടെ ഭാഗമായി തവിഞ്ഞാൽ, തൊണ്ടർനാട് പഞ്ചായത്തുകളിലെ 730 ആദിവാസി കുടുംബങ്ങളെ ഉൾപ്പെടുത്തി നടപ്പാക്കിയ സമഗ്ര ആദിവാസി വികസന പദ്ധതിയുടെ സ്വാധീന പഠനം ആരംഭിച്ചു.
564.37 ഏക്കർ പ്രദേശത്തെ ഉൾക്കൊണ്ടാണ് പഠനം. ലോകബാങ്ക് കണ്‍സൾട്ടന്റും ഗ്രാമവികസന വിദഗ്ധനുമായ പി.കെ. കുര്യനാണ് പഠനത്തിന് നേതൃത്വം നൽകുന്നത്. പദ്ധതിയുടെ ദീർഘകാല സാമൂഹ്യസാന്പത്തിക, കാർഷിക, ഉപജീവന മേഖലകളിലെ മാറ്റങ്ങൾ വിലയിരുത്തുന്നതിനായി വിവിധ ആദിവാസി കോളനികളിൽ അദ്ദേഹം സന്ദർശനം നടത്തി വരികയാണ്.
പഠനത്തിന്റെ ഭാഗമായി ഗുണഭോക്താക്കളുമായി ചർച്ച, ഫീൽഡ് സന്ദർശനങ്ങൾ, ഫോക്കസ് ഗ്രൂപ്പ് ചർച്ചകൾ, സമൂഹ പ്രതിനിധികളുമായുള്ള ആശയവിനിമയങ്ങൾ എന്നിവ നടത്തുന്നു. പദ്ധതിയുടെ ഭാഗമായി കാപ്പി, കുരുമുളക് എന്നിവയുടെ തോട്ടങ്ങൾ സ്ഥാപിക്കൽ, മണ്ണ്ജല സംരക്ഷണ പ്രവർത്തനങ്ങൾ, ജലസ്രോതസുകളുടെ വികസനം, പച്ചക്കറി, കിഴങ്ങുവർഗങ്ങൾ, തെങ്ങ്, മാവ്, പ്ലാവ്, സപ്പോട്ട തുടങ്ങിയ ഇടവിളകളുടെ പ്രോത്സാഹനം, പശു, ആട്, കോഴി വളർത്തൽ, സ്വയംസഹായ സംഘങ്ങൾ, ഉത്പാദക സംഘടന, പരിശീലനങ്ങൾ, മെഡിക്കൽ ക്യാന്പുകൾ, സാന്പത്തിക സാക്ഷരതാ പരിപാടികൾ, കുടിവെള്ള പദ്ധതികൾ, റോഡുകൾ, ഭവനങ്ങൾ, ശുചിമുറികൾ, വൈദ്യുതീകരണം തുടങ്ങി നിരവധി സമഗ്ര വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയിരുന്നു.
ഈ സ്വാധീന പഠനത്തിലൂടെ പദ്ധതിയുടെ ദീർഘകാല ഫലങ്ങൾ ശാസ്ത്രീയമായി വിലയിരുത്തുകയും ആദിവാസി വികസന രംഗത്തെ മികച്ച മാതൃകകളും പഠനങ്ങളും രേഖപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യം. ഭാവിയിൽ നബാർഡും മറ്റ് വികസന ഏജൻസികളും നടപ്പാക്കുന്ന ആദിവാസി വികസന പദ്ധതികൾക്ക് ഈ പഠനം മാർഗനിർദേശമാകുമെന്ന് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി അധികൃതർ അറിയിച്ചു.
District News
മേപ്പാടി: ജസ്റ്റീസ് കൃഷ്ണന് നായര്‍ കമ്മീഷന് റിപ്പോട്ടിലെ ശിപാര്‍ശകള്‍ പൂര്‍ണമായും നടപ്പാക്കണമെന്ന് മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്സ് യൂണിയന് (ഐഎന്‍ടിയുസി) പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.
കാലോചിതമായ കൂലിക്കയറ്റം, ലയങ്ങള്‍ വാസയോഗ്യമാക്കല്‍, ഇഎസ്ഐ, ഭവന പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട കമ്മീഷന് ശിപാര്‍ശകള്‍ ഉത്തരവാദപ്പെട്ടവര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.
ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. യൂണിയന് ജനറല്‍ സെക്രട്ടറി ബി. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. ഒ. ഭാസ്കരന്, ആര്. ശ്രീനിവാസന്, ആര്. രാമചന്ദ്രന്, ടി.എ. മുഹമ്മദ്, എന്‍.കെ. സുകുമാരന്‍, ശശി അച്ചൂര്, എം. നോറിസ്, ഇന്ദിര എരുമക്കൊല്ലി, വിനിമോള് എന്നിവര്‍ പ്രസംഗിച്ചു.
District News
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളിലെ പട്ടികവര്‍ഗ ഉന്നതികളില്‍ നിര്‍മാണം പൂര്‍ത്തിയാകാത്ത വീടുകള്‍ നശിക്കുന്നു.
വര്‍ഷങ്ങള്‍ മുമ്പ് ആരംഭിച്ച വീടുപണിയാണ് പലേടത്തും പൂര്‍ത്തിയാകാനുള്ളത്. കൊളവള്ളി, സീതാമൗണ്ട്, കാപ്പിസെറ്റ്, ചീയമ്പം, അമരക്കുനി, പാറക്കടവ് പ്രദേശങ്ങളില്‍ നാശം നേരിടുന്ന വീടുകള്‍ നിരവധിയാണ്. തറ മാത്രം കെട്ടിയതാണ് വീടുകളില്‍ ചിലത്. ഭിത്തി വരെ നിര്‍മാണം കഴിഞ്ഞതും ധാരാളമുണ്ട്. ഭൂരിഭാഗം വീടുകളുടെയും ഫണ്ട് നേരത്തേ കരാറുകാര്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഗഡുക്കളായി വാങ്ങിയതാണ്.
ഭവനിര്മാണത്തിന്റെ ഒരോ ഘട്ടവും പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഗഡുക്കള്‍ നല്‍കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും പ്രാവര്ത്തികമാകുന്നല്ല. മുഴുവന്‍ ഫണ്ടും കൈപ്പറ്റുന്ന മുറയ്ക്ക് കരാറുകാര്‍ പ്രവൃത്തി നിര്‍ത്തി സ്ഥലംവിടുകയാണ്. ഇനി സര്‍ക്കാര്‍ പുതിയ ഫണ്ട് അനുവദിച്ചാല്‍ മാത്രമേ വിടുപണി പൂര്‍ത്തിയാക്കാന്‍ കഴിയൂ എന്നതാണ് സ്ഥിതി. ഉണ്ടായിരുന്ന വീട് പുതിയതിന്റെ നിര്‍മാണത്തിന് പൊളിച്ചുമാറ്റേണ്ടിവന്ന കുടുംബങ്ങള്‍ അയല്‍ക്കാരുടെയും ബന്ധുക്കളുടെയും വീടുകളില്‍ കഴിയേണ്ട സ്ഥിതിയാണ്.
വീടുകള്‍ ഗുണഭോക്താക്കളുടെ പേരില്‍ അനുവദിക്കുകയും കരാറുകാര്‍ നിര്‍മാണം ഏറ്റെടുത്ത് നടത്തുകയുമാണ് ചെയ്തിരുന്നത്. ഇതുമുലം പണി പൂര്‍ത്തിയാക്കാത്ത വീടുകളുടെ പേരില്‍ കരാറുകാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ പട്ടികവര്‍ഗ വകുപ്പ് അധികൃതര്‍ക്ക് കഴിയുന്നില്ല. ഭവന നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ഉന്നതി നിവാസികളുടെ ആവശ്യം. നിര്‍മാണച്ചുമതല പ്രത്യക ഏജന്‍സിയെ ഏല്്പ്പിക്കണമെന്ന നിര്‍ദേശവും അവര്‍ വയ്ക്കുന്നുണ്ട്.
District News
കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളജിന് സ്ഥിര നിര്‍മാണം എവിടെ നടത്തണമെന്നതില്‍ ജനഹിത പരിശോധന നടത്തുന്നതിന് ഡോ. ഫാ. തോമസ് ജോസഫ് തേരകം മുഖ്യമന്ത്രി വി.ഡി. സതീശന് നിവേദനം അയച്ചു.
മെഡിക്കല്‍ കോളജ് കല്‍പ്പറ്റയ്ക്കടുത്ത് മടക്കിമലയില്‍ സൗജന്യമായി ലഭ്യമാകുന്ന സ്ഥലത്ത് നിര്‍മിക്കണമെന്നാണ് ജില്ലയിലെ ജനങ്ങളില്‍ ഒരു വിഭാഗത്തിന്റെ ആവശ്യം. സ്ഥാപനം നിലവില്‍ പ്രവര്‍ത്തിക്കുന്ന മാനന്തവാടയില്‍ യോജിച്ച സ്ഥലം കണ്ടെത്തി നിര്‍മാണം നടത്തണമെന്ന വാദവും ശക്തമാണ്.
ഈ സാഹചര്യത്തിലാണ് ജനഹിത പരിശോധന ആവശ്യപ്പെട്ട് നിവേദനം അയച്ചത്. 2012ലെ ബജറ്റില്‍ പ്രഖ്യാപിച്ചതാണ് വയനാട് ഗവ. മെഡിക്കല്‍ കോളജ്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ മെഡിക്കല്‍ കോളജിന് മടക്കിമലയില്‍ ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റ് വിട്ടുകൊടുത്ത 50 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. വൈകാതെ ശിലാസ്ഥാപനം നടത്തി. പിന്നീട് പിണറായി വിജയന് സര്‍ക്കാരിന്റെ കാലത്ത് കല്‍പ്പറ്റ-മാനന്തവാടി റോഡിലെ മുരണിക്കരയില്‍നിന്നു മെഡിക്കല്‍ കോളജ് ഭൂമിയിലേക്ക് റോഡ് നിര്‍മാണം ഭാഗികമായി നടത്തി. ഇതിനുശേഷമാണ് മടക്കിമലയിലെ ഭൂമി പാരിസ്ഥിതിക പ്രശ്നം ഉള്ളതിനാല്‍ മെഡിക്കല്‍ കോളജ് നിര്‍മാണത്തിന് യോജിച്ചതല്ലെന്നു പറഞ്ഞ് സ്ഥാപനം മാനന്തവാടി ജില്ലാ ആശുപത്രിയില്‍ താത്കാലികമായി ആരംഭിച്ചത്. മെഡിക്കല്‍ കോളജിന് മാനന്തവാടിയില്‍ യോജിച്ച സ്ഥലം കണ്ടെത്തുന്നതിനുള്ള
അന്വേഷണം തുടങ്ങിയിടത്ത് നില്‍ക്കുകയാണ്.
മെഡിക്കല്‍ കോളജ് മടക്കിമലയിലെ ഭൂമിയില്‍ സ്ഥാപിക്കുന്നതാണ് ജില്ലയിലെ ഭൂരിപക്ഷം ജനങ്ങള്‍ക്കും സൗകര്യപ്രദം. എന്നാല്‍ നിര്‍മാണം മടക്കിമലയില്‍ നടത്തണമെന്ന ആവശ്യം സര്‍ക്കാര്‍ മുമ്പാകെ വയ്ക്കാന്‍ ജില്ലയിലെ രാഷ്ട്രീയ മുന്നണികള്‍ക്കും മന്ത്രിയടക്കം എംഎല്‍എമാര്‍ക്കും കഴിയുന്നില്ല. എന്നിരിക്കേ ജനഹിത പരിശോധന പ്രസക്തമാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ആരുടെയും മുഖം നഷ്ടപ്പെടുത്താതെയും ആരോടും പ്രീതിയോ ഭയമോ ഇല്ലാതെയും മെഡിക്കല്‍ കോളജ് സ്ഥലനിര്‍ണയത്തില്‍ തീരുമാനമെടുക്കാനാകുമെന്നും നിവേദനത്തില്‍ പറയുന്നു.
District News
സുല്‍ത്താന്‍ ബത്തേരി: മൂലങ്കാവില്‍നിന്ന് ഓടപ്പള്ളത്തേക്കുള്ള ലിങ്ക് റോഡ് തകര്‍ന്നു. റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടതോടെ വാഹനഗതാഗതവും കാല്‍നടയാത്രയും ദുഷ്കരമായി.
റോഡിലെ കുഴികള്‍ രണ്ടുതവണ മൂലങ്കാവ് സെന്റ് ജൂഡ് അയല്‍ക്കൂട്ടം അംഗങ്ങള്‍ മൂടിയെങ്കിലും പിന്നീട്വലിയ കുഴികള്‍ രൂപപ്പെട്ടു. തുടര്‍ന്ന് ഓട്ടോറിക്ഷ തൊഴിലാളികള്‍ ബില്‍ഡിംഗ് മാലിന്യം നിറച്ച് ഒരുവിധം സഞ്ചാരയോഗ്യമാക്കിയ റോഡ് വീണ്ടും തകര്‍ന്നു. കേരള വാട്ടര്‍ അഥോറിറ്റിയുടെ പമ്പിംഗ്, വിതരണ പൈപ്പ് ലൈനുകള്‍ ഈ റോഡിലൂടെയാണ് കടന്നുപോകുന്നത്. വടച്ചിറയിലെ വാട്ടര്‍ അഥോറിറ്റി ടാങ്കിലേക്കുള്ള പ്രധാന വഴിയും ഇതുതന്നെയാണ്.
പൈപ്പ്ലൈന് അറ്റകുറ്റപ്പണിക്ക് പലതവണ കുഴിച്ചതും റോഡിന്റെ തകര്‍ച്ചയ്ക്ക് കാരണമായതായി ആക്ഷേപമുണ്ട്. ദിവസേന വിദ്യാര്‍ഥികളടക്കം അനേകം ആളുകള്‍ യാത്രയ്ക്ക് ആശ്രയിക്കുന്ന റോഡിന്റെ ദുരവസ്ഥ അപകടസാധ്യത വര്‍ധിപ്പിക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. അടിയന്തരമായി റോഡ് നവീകരിക്കാന്‍ ജനപ്രതിനിധികളും ബന്ധപ്പെട്ട വകുപ്പുകളും ഇടപെടണമെന്ന് മൂലങ്കാവ് സെന്റ് ജൂഡ് അയല്‍ക്കൂട്ടം അംഗങ്ങള്‍ ആവശ്യപ്പെട്ടു.
District News
മാനന്തവാടി: മുനിസിപ്പാലിറ്റി, സോഷ്യല്‍ ഫോറസ്ട്രി ബ്ലോക്ക് ഹരിത സമിതി, വള്ളിയൂര്‍ക്കാവ് ദേവസ്വം, ഡോ. എം.എസ്. സ്വാമിനാഥന് ഫൗണ്ടേഷന് പുത്തൂര്‍വയല്‍ നിലയം എന്നിവ സംയുക്തമായി വള്ളിയൂര്‍ക്കാവില്‍ തീര്‍ഥാടന ടൂറിസം പദ്ധതി നടപ്പാക്കുന്നു.
ചിത്രശലഭ ഉദ്യാനം, ഔഷധസസ്യ പാര്‍ക്ക്, വംശനാശം നേരിടുന്ന നാടന്‍ മത്സ്യ ഇനങ്ങളുടെയും മറ്റു ജലജീവികളുടെയും സംരക്ഷണത്തിനു കുളം, വിശ്രമകേന്ദ്രം, ചരിത്ര മ്യൂസിയം, ലൈബ്രറി, തീര്‍ഥാടകര്‍ക്ക് ഇടത്താവളം തുടങ്ങിയവ ടൂറിസം പദ്ധതിയുടെ ഭാഗമാകും. ശരിമല മാതൃകയില്‍ തീര്‍ഥാടകര്‍ക്ക് നാള്‍വൃക്ഷം നടാന്‍ സൗകര്യം ഒരുക്കും. കബനി നദിയോരവും വള്ളിയൂര്‍ക്കാവ് ക്ഷേത്രത്തിന് മുമ്പിലൂടെയുള്ള പാതയുടെ വശങ്ങളും സൗന്ദര്യവത്കരിക്കും. വംശനാശം സംഭവിക്കുന്നതും അപൂര്‍വ ഇനങ്ങളില്പ്പെട്ടതുമായ വൃക്ഷത്തൈകളുടെ ഉത്പാദനത്തിനും വിപണനത്തിനും നഴ്സറി ഒരുക്കും.
വള്ളിയൂര്‍ക്കാവില്‍ സ്ഥലപരിശോധന നടത്തി ഉത്സവ നടത്തിപ്പിന് തടസം വരാത്തവിധമാണ് പദ്ധതി പ്രാവര്‍ത്തികമാക്കുക. പദ്ധതിയുമായി ബന്ധപ്പെട്ട് മുനിസിപ്പല്‍ ചെയര്മാന് ജേക്കബ് സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. നഗരസഭാ വികസനകാര്യ സ്റ്റാന്‍ഡിംഗ്കമ്മിറ്റി ചെയര്മാന് പി.വി. ജോര്‍ജ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.വി.എസ്. മൂസ, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഷിബു കെ. ജോര്‍ജ്, കൗണ്‍സിലര്‍ ശരണ്യ, ദേവസ്വം ട്രസ്റ്റി ഏച്ചോം ഗോപി, സോഷ്യല്‍ ഫോറസ്ട്രി ബ്ലോക്ക് ഹരിത സമിതി ചെയര്മാന് ടി.സി. ജോസഫ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ ടി.സി. ജോസഫിനെ ചുമതലപ്പെടുത്തി. എസ്എഫ്ഒ സി.എസ്. വേണു സ്വാമിനാഥന് ഫൗണ്ടേഷന് പുത്തൂര്‍വയല്‍ നിലയം പ്രതിനിധി പി.എം നന്ദകുമാര്‍ എന്നിവർ സംസാരിച്ചു.
District News
സുല്‍ത്താന്‍ ബത്തേരി: ചെറുകഴമ്പ് രാഗ് രംഗ് ഗ്രന്ഥശാല തുടര്‍ച്ചയായ പത്താംവര്‍ഷം നടത്തുന്ന നെല്‍ക്കൃഷിയുടെ വിത്തേറ് മാനിവയലില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി.കെ. സത്താര്‍ ഉദ്ഘാടനം ചെയ്തു.
താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.എന്‍. ഷാജി അധ്യക്ഷത വഹിച്ചു.
സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം കെ.കെ. ഉണ്ണിക്കുട്ടന്. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി പി.ടി. പ്രകാശന് എന്നിവര്‍ പ്രസംഗിച്ചു. രാഗ് രംഗ് ഈ വര്‍ഷം 31 ഏക്കര്‍ വയലിലാണ് നഞ്ചക്കൃഷി ഇറക്കുന്നത്. ഇതില്‍ 18 ഏക്കര്‍ നെന്മേനി മാനിവയലിലും അഞ്ച് ഏക്കര്‍ കോളിയാടിയിലും ഏഴ് ഏക്കര്‍ ചെറുമാട് വയലിലുമാണെന്ന് ഗ്രന്ഥശാലാ സെക്രട്ടറി സി.വി. പദ്മനാഭന് പറഞ്ഞു.
District News
കൊച്ചി: കൊച്ചി കോര്‍പറേഷന്റെ 26ാമത് ഡെപ്യൂട്ടി മേയറായി വി.ആര്. സുധീര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഈ പദവിയിലെത്തുന്ന 23ാമത്തെ കൗണ്‍സിലറാണ് അദ്ദേഹം. ദീപക് ജോയ് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ഒഴിവുവന്ന പദവിയിലേക്കാണ് എളമക്കര സൗത്ത് ഡിവിഷനില്‍ (വാര്‍ഡ് 21) നിന്നുള്ള യുഡിഎഫ് പ്രതിനിധിയായ വി.ആര്.സുധീറിനെ തെരഞ്ഞെടുത്തത്.
എല്‍ഡിഎഫില്‍നിന്ന് നസ്രേത്ത് കൗണ്aസിലറും എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയുമായ പി.ജെ. യേശുദാസും ബിജെപിയില്‍ നിന്ന് തൃക്കണാര്‍വട്ടം കൗണ്‍സിലര്‍ ജലജ എസ്.ആചാരിയുമായിരുന്നു എതിര് സ്ഥാനാര്‍ഥികള്‍. കൗണ്‍സില്‍ ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക വരണാധികാരിയായിരുന്നു.
76 അംഗ കൗണ്‍സിലില്‍ സ്വതന്ത്രര്‍ ഉള്‍പ്പെടെ 48 യുഡിഎഫ് അംഗങ്ങളാണുള്ളത്. എല്‍ഡിഎഫിന് 22 പേരും ബിജെപിക്ക് ആറ് അംഗങ്ങളുമാണുള്ളത്. തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്ന 74 കൗണ്‍സിലര്‍മാരില്‍, യുഡിഎഫിന്റെ 46 അംഗങ്ങളുടെയും വോട്ടുകള്‍ വി.ആര്. സുധീര്‍ നേടി. വൈകിയെത്തിയതിനാല്‍ യുഡിഎഫിലെ ഒരംഗത്തിന് വോട്ട് ചെയ്യാനായില്ല. എല്‍ഡിഎഫിന്റെ 22 കൗണ്‍സിലര്‍മാരില്‍ നിന്ന് 21 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഒരു വോട്ട് അസാധുവായി. ആറ് കൗണ്‍സിലര്‍മാരുള്ള ബിജെപിയുടെ സ്ഥാനാര്‍ഥിക്ക് ആറ് വോട്ടുകളും ലഭിച്ചു.
2000ല്‍ എളമക്കര സൗത്ത് ഡിവിഷനില്‍നിന്ന് കൗണ്‍സിലറായി തുടക്കം കുറിച്ച സുധീര്‍ നാലു തവണ കൗണ്‍സിലറായി. നിലവില്‍ എറണാകുളം നോര്‍ത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്, കൊച്ചി കോര്പറേഷന് വര്‍ക്കേഴ്സ് കോണ്‍ഗ്രസ് പ്രസിഡന്റ് എന്നീ ചുമതലകളും വഹിക്കുന്നുണ്ട്. അഡ്വ. സീനയാണ് ഭാര്യ. അഡ്വ. രാജ് കൃഷ്ണ, ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥിയായ അഭിരാജ് കൃഷ്ണ എന്നിവര്‍ മക്കളാണ്.
District News
സുല്‍ത്താന്‍ ബത്തേരി: താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയര്‍ത്തുന്നതിനു നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് ഐ.സി. ബാലകൃഷ്ണന് എംഎല്‍എ.
ആരോഗ്യവകുപ്പിന്റെ "കായകല്പം’ പദ്ധതിയുടെ ഭാഗമായി ഗസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച മണ്ഡലംതല അവലോകനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിന് പ്രത്യേകപാക്കേജ് സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണ്.
മണ്ഡലത്തിലെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ട വിഷയങ്ങളില്‍ സമയബന്ധിത ഇടപെടല്‍ ഉറപ്പാക്കുമെന്നും എംഎല്‍എ പറഞ്ഞു. ആദിവാസി മേഖലകളില്‍ സേവനം ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരെ അദ്ദേഹം അഭിനന്ദിച്ചു.
മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങളും അടിസ്ഥാന സൗകര്യങ്ങളും യോഗം വിലയിരുത്തി.
ഗ്രാമപ്രദേശങ്ങളിലേക്കുള്ള വാഹനസൗകര്യം, പാലിയേറ്റീവ് കെയര്‍ സേവനങ്ങളും ആശുപത്രികളിലെ ലാബ് സേവനങ്ങളും മെച്ചപ്പെടുത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന്, ബത്തേരി നഗരസഭാ ചെയര്‍പേഴ്സണ്‍ റസീന അബ്ദുള്‍ഖാദര്‍, നിയോജക മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എം. മൊയ്തീന് ഷാ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വി.ആര്. ഷീജ, ഡെപ്യൂട്ടി ഡിഎംഒ ഡോ. ആന്‍സി മേരി ജേക്കബ്, മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
District News
ചീരാല്‍: ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വളപ്പില്‍ നട്ടുപരിപാലിക്കുന്നതിന് ടിമ്പര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് യൂണിറ്റ് കമ്മിറ്റി ഫലവൃക്ഷത്തൈകള്‍ നല്കി.
അവൊക്കാഡോ, ഞാവല്‍, നെല്ലി, ചാമ്പ, മാങ്കോസ്റ്റിന്‍, സപ്പോട്ട, റംബൂട്ടാന്, മര മുന്തിരി, ആര്യവേപ്പ്, പുളി തുടങ്ങിയ ഇനം മരങ്ങളുടെ തൈകളാണ് ലഭ്യമാക്കിയത്.പ്രിന്‍സിപ്പല്‍ കെ.കെ. സുധാകരന്, ഹെഡ്മിസ്ട്രസ് നിഷ ബാബു, പിടിഎ പ്രസിഡന്റ് എം.എ. സുരേഷ് എന്നിവര്‍ തൈകള്‍ ഏറ്റുവാങ്ങി. അസോസിയേഷന് ജില്ലാ ജനറല്‍ സെക്രട്ടറി കെ.സി.കെ. തങ്ങള്‍, യൂണിറ്റ് പ്രസിഡന്റ് കെ. ബാലകൃഷ്ണന്, കെ.ഒ. ഷിബു, സി.വി. മനോഹരന്, സുരേഷ്കുമാര്‍, വിജയന്, ആശിഷ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
District News
ആലുവ: ഓപ്പറേഷൻ സൈ- ഹണ്ടിന്റെ ഭാഗമായി റൂറൽ ജില്ലയിൽ 17 കേസുകളിലായി അഞ്ചു പേർ അറസ്റ്റിൽ. മുനമ്പം വടക്കേക്കര ചുള്ളിപ്പറമ്പ് വീട്ടിൽ മുഹമ്മദ് നാദിർഷ (22) , മൂവാറ്റുപുഴ വാഴപ്പള്ളി കൂട്ടുങ്ങൽ വീട്ടിൽ രാഹുൽ (33) , മഞ്ഞുമ്മൽ ഉദ്യോഗ മണ്ഡൽ വലിയവേലിക്കകത്ത് ജോൺ ഏബ്രഹാം ( 20) , എരുവേലി ചോറ്റാനിക്കര സ്വദേശി ഐക്കനാട് വീട്ടിൽ റോൺ റോയ് (20) , കീഴ്മാട് നീലേത്ത് വീട്ടിൽ മുഹമ്മദ് യാസീൻ (23) എന്നിവരാണ് പിടിയിലായത്.
തട്ടിപ്പിന് ഉപയോഗിച്ച ഡിജിറ്റൽ ഉപകരണങ്ങണളായ ലാപ്ടോപ്പുകൾ , മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, എടിഎം കാർഡുകൾ എന്നിവ പിടിച്ചെടുത്തു. റൂറൽ ജില്ലയിലെ 35 ഇടങ്ങളിൽ നടന്ന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
District News
മാനന്തവാടി: രക്ഷിതാക്കളറിയാതെ അര്‍ധരാത്രി പതിനാറുകാരിയെ വീട്ടില്‍നിന്നു കൂട്ടികൊണ്ടുപോയി മദ്യം നല്‍കുകയും സിഗരറ്റ് വലിപ്പിക്കുകയും ചെയ്ത കേസില്‍ നാല് പേര് പിടിയില്‍.
തൃശിലേരി മുത്തുമാരി കണ്ണഞ്ചിറ റോബിന് കെ. ജോയ് (20), മാനന്തവാടി കല്ലിയോട്ടുകുന്ന് അമല്‍ കൃഷ്ണ (20), കെ.വി. ജിതിന് (22),എടവക, ചാമാടിപ്പൊയില്‍ ചിറക്കല്‍ സി. അജിത്കുമാര്‍ (23)എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ 12നാണ് കേസിന് ആസ്പദമായ സംഭവം. യുവാക്കള്‍ നല്കിയ മദ്യം കഴിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്ത പെണ്‍കുട്ടി പിന്നീട് അമല്‍ കൃഷ്ണയ്ക്കൊപ്പം സഞ്ചരിച്ച ബൈക്ക് കണിയാരത്തിന് സമീപം അപകടത്തില്‍പ്പട്ടു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്‍സ്പെക്ടര്‍ പി. റഫീഖ്, എസ്ഐമാരായ കെ.കെ. സോബിന്‍, മുഹമ്മദ് അലി, സുനില്‍ കുമാര്‍, സിപിഒമാരായ നിസാര്‍, എം.ആര്. രമേഷ്, കെ.ആര്. അനീഷ്, ഷിന്റോ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.
District News
ആലുവ: റെയിൽവേ സ്റ്റേഷനിൽ ഇൻവെർട്ടറിൽ ഒളിച്ചു കടത്തിയ 40.8 ലക്ഷം വിലമതിക്കുന്ന 204 ഗ്രാം ബ്രൗൺ ഷുഗർ (ഹെറോയിൻ) പോലീസ് പിടികൂടി. ദിബ്രുഗഡ്- കന്യാകുമാരി വിവേക് എക്സ്പ്രസിലെ യാത്രചെയ്തിരുന്ന ആസാം സ്വദേശികളായ കവ്സാർ അഹമ്മദ് മജുംദാർ (32), നസീർ ഉദിൻ (33 ) എന്നിവരിൽ നിന്നാണ് ഹെറോയിൻ പിടികൂടിയത്.
ട്രെയിനിൽ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് പ്ലാറ്റ്ഫോമിൽ പരിഭ്രാന്തരായി നിൽക്കുന്ന ഇവരെ പരിശോധിച്ചത്. ഇവരുടെ കൈവശം ഒരു മൈക്രോടെക് ഇൻവെർട്ടർ കണ്ടെത്തി. ഇൻവെർട്ടറിന് അസ്വാഭാവികമായി ഭാരം കുറഞ്ഞതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തുറന്ന് പരിശോധിച്ചപ്പോഴാണ് ക്രിസ്റ്റൽ കണികകൾ അടങ്ങിയ ഒരു പൗച്ച് കണ്ടെത്തിയത്.
District News
ഗൂഡല്ലൂര്‍: കാട്ടാനയുടെ മുമ്പില്‍പ്പെട്ട ജുമാ മസ്ജിദ് ഖത്വീബ് കണിയംവയല് ഹാഫിള് നൗഫല്‍ നിസാമി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
ഇന്നലെ പുലര്‍ച്ചെ വീട്ടില്‍നിന്നു മോസ്ക്കിലേക്ക് ബൈക്കില്‍ പോകുമ്പോഴാണ് കാട്ടാനയുടെ മുമ്പില്‍പ്പെട്ടത്. ആനയെ കണ്ടയുടന്‍ ബൈക്ക് മറ്റൊരു ദിശയിലേക്ക് ഓടിച്ചുകയറ്റിയതാണ് രക്ഷയായത്. ഇതിനിടെ നിസാര പരിക്കേറ്റു.
ദേവര്‍ഷോല പഞ്ചായത്തിലെ പാടന്തറയ്ക്കടുത്ത പ്രദേശമാണ് കണിയംവയല്. കഴിഞ്ഞദിവസം രാത്രിയും സമാനസംഭവം നടന്നു. ബൈക്ക് യാത്രികന് ആനയുടെ മുമ്പില്‍പ്പെട്ടു. ബൈക്ക് ഉപേക്ഷിച്ചാണ് രക്ഷപ്പെട്ടത്. കണിയംവയല്, പാടന്തറ എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും കാട്ടാനശല്യം രൂക്ഷമാണ്.
ഒറ്റയാനാണ് ജനവാസ മേഖലകളില്‍ തുടര്‍ച്ചയായി ഇറങ്ങുന്നത്. രാത്രി ആളുകള്‍ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. പകല്‍ വനാതിര്‍ത്തിയില്‍ തങ്ങുന്ന ആനകളെ ഉള്‍ക്കാട്ടിലേക്ക് തുരത്താന്‍ വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന് കണിയംവയല് നിവാസികള്‍ പറഞ്ഞു.
District News
കൊച്ചി: കൊച്ചി നഗരത്തില്‍ നിന്നും വിവിധ കേസുകളില്‍ പിടികൂടിയ ഏഴര കോടിയുടെ ലഹരി വസ്തുക്കള്‍ പോലീസ് നശിപ്പിച്ചു. കഞ്ചാവും എംഡിഎംഎയും ഉള്‍പ്പെടെയുള്ള മയക്കുമരുന്നാണ് കൂട്ടിയിട്ട് കൊച്ചി സിറ്റി പോലീസ് കത്തിച്ചുകളഞ്ഞത്. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി പിടിച്ചെടുത്ത ലഹരിവസ്തുക്കളും ഇതില്‍പ്പെടും.
സിറ്റി പോലീസ് കമ്മീഷണര്‍ എസ്. കാളിരാജ് മഹേഷ്കുമാറിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഇന്‍സിനറേറ്ററിന്റെ സഹായത്തോടെയാണ് മയക്കുമരുന്നുകള്‍ നശിപ്പിച്ചത്. 587 കിലോഗ്രാം കഞ്ചാവ്, 2.46 കിലോഗ്രാം എംഡിഎംഎ, 143.85 ഗ്രാം നൈട്രോസെപാം ഗുളികകള്‍, 1.09 കിലോ ഹാഷിഷ് ഓയില്‍, 77.21 ഗ്രാം ബ്രൗണ്‍ഷുഗര്‍ എന്നിവയാണ് നശിപ്പിച്ചത്. കോടതിയുടെ അനുമതിയോടെയാണ് എആര്‍ ക്യാമ്പില്‍ സൂക്ഷിച്ചിരുന്ന വസ്തുക്കള്‍ ബ്രഹ്മപുരത്ത് എത്തിച്ച് നശിപ്പിച്ചത്.
District News
കല്‍പ്പറ്റ: ഐഎന്‍ടിയുസി മഹിളാവിംഗ് ജില്ലാ കണ്വന്ഷന് എംജിടി ഹാളില്‍ നടത്തി. പ്രിയദര്‍ശിനി സൗജന്യയാത്രാപദ്ധതി നടപ്പാക്കിയതിനെ കണ്വന്ഷന് സ്വാഗതം ചെയ്തു.
ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. മഹിളാവിംഗ് ജില്ലാ പ്രസിഡന്റ് രാധ രാമസ്വാമി അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് ടി. ഉഷാകുമാരി മുഖ്യപ്രഭാഷണം നടത്തി. ബി. സുരേഷ്ബാബു, ഉമ്മര്‍ കുണ്ടാട്ടില്‍, ജിനി തോമസ്, മേഴ്സി സാബു, കെ.കെ. രാജേന്ദ്രന്, ശ്രീനിവാസന് തൊവരിമല, സന്ധ്യ ലിഷു, കെ. രാജേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
District News
ആലുവ: സ്ഥിരം കുറ്റവാളികളെ നിരീക്ഷിച്ച് കുറ്റകൃത്യങ്ങൾക്ക് തടയിടുന്ന പദ്ധതിയായ ഓപ്പറേഷൻ സ്റ്റീൽ ബേർഡിൽ എറണാകുളം റൂറൽ ജില്ലയിൽ ഇതുവരെ പിടിയിലായത് 22 ക്രിമിനലുകൾ. കഴിഞ്ഞ മാർച്ച് 26 ന് ആരംഭിച്ച ഓപ്പറേഷൻ കാരണം നിരവധി ഗൗരവമേറിയ കുറ്റകൃത്യങ്ങൾ തടയാനായെന്ന് ജില്ലാ പോലീസ് മേധാവി കെ എസ് സുദർശൻ പറഞ്ഞു.
മാർച്ച് 26ന് ആംസ് ആക്ട് പ്രകാരം ശരത് ശശി (എടത്തല) വിനീത് (അങ്കമാലി), എക്സപ്ലൊസീവ് ആക്ട് പ്രകാരം അജാസ് (എടത്തല) ബിലാൽ ( എടത്തല) വടിവാൾ സുലൈമാൻ (എടത്തല) എന്നിവരെ മാർച്ചിൽ അറസ്റ്റ് ചെയ്തിരുന്നു.
പുതിയ ക്രിമിനൽ പദ്ധതി ആസൂത്രണം ചെയ്യുന്നതിന് വേണ്ടി കോതമംഗലം പുന്നേക്കാട് കരിയിലപ്പാറയിലെ റിസോർട്ടിൽ ഒരുമിച്ചുകൂടിയ കണ്ണൂർ അഴീക്കൽ സ്വദേശി അർജുൻ ആയെങ്കി, തിരുവനന്തപുരം ആറ്റിപ്ര കളത്തൂർ സ്വദേശി ആദർശ് , അഴീക്കൽ സ്വദേശി പ്രണവ് പള്ളുരുത്തി സ്വദേശി ധനീഷ് , ആലപ്പുഴ കഞ്ഞിക്കുഴി സ്വദേശി അരുൺ ( ഡോൺ), പള്ളുരുത്തി സ്വദേശി ടാൻസർ എന്നിവരാണ് പോലീസ് വലയിലായ മറ്റൊരു സംഘം.
ഒട്ടേറെ കേസുകളിലെ പ്രതികളായ മരട് അനീഷ്, അയ്യന്തോൾ സ്വദേശി പ്രേം , കടവന്ത്ര സ്വദേശി സെബിൻ സ്റ്റീഫൻ, പൂണിത്തുറ സ്വദേശി അജിത്ത് എന്നിവരെ നെടുമ്പാശേരി പോലീസ് പിടികൂടിയിരുന്നു അത്താണിയിലെ ഒരു സ്പായില്‍ ഭീഷണിപ്പെടുത്തി പിരിവ് നടത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.
ഹൈവേ റോബറി നടത്തുന്നതിന് ഒത്തുകൂടിയ ഞാറയ്ക്കൽ വൈപ്പിൻ സ്വദേശി ശ്യാംകുമാർ, തൃപ്രയാർ സ്വദേശി അരുൺ ദേവ്, പാറക്കടവ് കുറുമശേരി സ്വദേശി നിധിൻ, പൂതംകുറ്റി സ്വദേശി ജോയി, ആലപ്പുഴ മുളക്കഴ സ്വദേശി ഷെമാൻ മാത്യു എന്നിവരെ അങ്കമാലി പോലീസ് പിടികൂടിയിരുന്നു. ഓപ്പറേഷൻ സ്റ്റീൽ ബേർഡിന്റെ ഭാഗമായി ഇന്റലിജന്റ്സ് ശേഖരണം ഇനിയും തുടരുമെന്നും മുൻകരുതൽ അറസ്റ്റും ഉണ്ടാകുമെന്നും അറസ്റ്റ് ചെയ്തവരുടെ മുൻകാല കുറ്റകൃത്യങ്ങളിൽ ജാമ്യം ലഭിച്ചിട്ടുള്ളത് റദ്ദാക്കാൻ നടപടി സ്വീകരിക്കുമെന്നും എസ്പി പറഞ്ഞു.
District News
കല്‍പ്പറ്റ: സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രത്തിന്റെ (എസ്എച്ച്ആര്‍പിസി)നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഗവ. മെഡിക്കല്‍ കോളജ് ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്തി.
ഗവ. മെഡിക്കല്‍ കോളജിന് സ്ഥിരനിര്‍മാണം മടക്കിമലയ്ക്കു സമീപം സൗജ്യമായി ലഭ്യമാകുന്ന ഭൂമിയില്‍ നടത്തണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു സമരം. കനത്തുപെയ്ത മഴ അവഗണിച്ച് നിരവധിയാളുകള്‍ ധര്‍ണയില്‍ പങ്കെടുത്തു. കേരള ചെട്ടി സര്‍വീസ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കെ.എം. ശ്രീധരന് ഉദ്ഘാടനം ചെയ്തു. എസ്എച്ച്ആര്‍പിസി ജില്ലാ പ്രസിഡന്റ് കെ.എന്‍. പ്രേമലത അധ്യക്ഷത വഹിച്ചു. ഡോ. ഫാ. തോമസ് ജോസഫ് തേരകം, ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍, കോണ്‍ഗ്രസ് നേതാവ് അഷ്റഫ് കുന്നത്ത്, മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി പി.പി. അയൂബ്, സിപിഐ (എംഎല്) ജില്ലാ സെക്ട്രട്ടറി സാം പി. മാത്യു, ആക്ഷന്‍ കമ്മിറ്റി രക്ഷാധികാരി അഡ്വ. വി.പി. യെല്‍ദോ, ഇ.പി. ഫിലിപ്പുകുട്ടി, റോയ് സെബാസ്റ്റ്യന്‍, അഡ്വ. ടി.യു. ബാബു, അബ്ദുള്‍ഖാദര്‍ മടക്കിമല, ബാബു കടമന, അഡ്വ. ലൂസി കളപ്പുര, പ്രകാശന്, എസ്എച്ച്ആര്‍പിസി ജില്ലാ സെക്രട്ടറി കെ.വി. ഗോകുല്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.
District News
കോതമംഗലം: നിയോജക മണ്ഡലത്തിലെ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, എന്നിവരുടെ യോഗം ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ എംഎൽഎ ഓഫീസിൽ ചേർന്നു. നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്നതിനും ജനകീയ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കി പരിഹാരം കാണുന്നതിനുമാണ് യോഗം ചേർന്നത്. സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ആദ്യമായാണ് തദ്ദേശ സ്ഥാപനങ്ങളുടെ ജനപ്രതിനിധികളെ ഉൾപ്പെടുത്തി ഇത്തരമൊരു ഏകോപന യോഗം സംഘടിപ്പിച്ചത്.
ജനപ്രതിനിധികൾ ഉന്നയിച്ച വിഷയങ്ങൾ പരിഗണിച്ച് അടിയന്തരമായി പരിഹരിക്കേണ്ട പ്രശ്നങ്ങൾക്ക് സമയബന്ധിതമായി പരിഹാരം കാണുന്നതിനുള്ള നടപടികൾ കൈക്കൊള്ളുമെന്ന് എംഎൽഎ പറഞ്ഞു. അടിയന്തര പ്രാധാന്യമുള്ള ജനകീയ വിഷയങ്ങൾക്കും പ്രധാന വികസന പദ്ധതികൾക്കും മുൻഗണന നൽകാനും യോഗം നിർദേശിച്ചു. എംഎൽഎ ഫണ്ടിന്റെ വിനിയോഗവും യോഗം വിശദമായി വിലയിരുത്തി. ഓഗസ്റ്റ് മുതൽ നിയോജക മണ്ഡലത്തിലെ ഓരോ പ്രദേശങ്ങളെയും ലക്ഷ്യമാക്കി എംഎൽഎ ഫണ്ട് വിനിയോഗിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും.
കോതമംഗലം മൺസൂൺ ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള വിവിധ പരിപാടികളും പ്രവർത്തനങ്ങളും ചർച്ച ചെയ്തു. ഇതോടൊപ്പം ഓണത്തോടനുബന്ധിച്ച് നിയോജക മണ്ഡലത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കേണ്ട പരിപാടികളും ആസൂത്രണവും ചെയ്തു.
മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും ജനകീയ വിഷയങ്ങളും തുടർച്ചയായി വിലയിരുത്തുന്നതിനും തദ്ദേശ സ്ഥാപനങ്ങളുമായി കൂടുതൽ ഫലപ്രദമായ ഏകോപനം ഉറപ്പാക്കുന്നതിനുമായി എല്ലാ മാസവും രണ്ടാമത്തെ ശനിയാഴ്ച തദ്ദേശ ജനപ്രതിനിധികളുടെ യോഗം ചേരാനും തീരുമാനിച്ചു.
District News
കോഴിക്കോട്: ആര്‍ത്തവദിനങ്ങളിലെ ക്ലേശങ്ങളിലൂടെ കടന്നുപോകുന്ന പെണ്‍കുട്ടികള്‍ക്ക് ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെ വിദ്യാലയങ്ങളില്‍ പെണ്‍സൗഹൃദ മുറിയൊരുക്കാന്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത്.
‘ഷീ റൂം' എന്ന പദ്ധതിക്കുവേണ്ടി 1.35 കോടി രൂപയാണ് ജില്ലാ പഞ്ചായത്ത് മാറ്റി വച്ചിരിക്കുന്നത്. നിലവില്‍ മുറി ലഭ്യമായിട്ടുള്ള സ്കൂളുകളെയാണ് ഈ പദ്ധതിയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. മുറിയോടനുബന്ധിച്ച് ശുചിമുറി സൗകര്യം, രണ്ട് കിടക്കകള്‍, സോഫ, ഇന്‍സിനറേറ്റര്‍, ചൂടുവെള്ളം, നാപ്കിനുകള്‍ തുടങ്ങിയവ ലഭ്യമാക്കും.
മുറികള്‍ സ്കൂളുകള്‍ ജില്ലാ പഞ്ചായത്തിന് വിട്ടു നല്‍കണം. അതിലേക്ക് ആവശ്യമായ വസ്തുക്കളെല്ലാം ജില്ലാ പഞ്ചായത്ത് നല്‍കും. ആര്‍ത്തവദിനങ്ങളില്‍ വളരെയധികം ബുദ്ധിമുട്ടിയാണ് കുട്ടികളില്‍ പലരും ക്ലാസ് മുറികളില്‍ ഇരിക്കുന്നത്. ഇതിനൊരു ആശ്വാസവുമായി ജില്ലാ പഞ്ചായത്തിനു കീഴിലെ തെരഞ്ഞെടുത്ത 30 സര്‍ക്കാര്‍ ഹൈസ്കൂളുകളിലാണ് ഷീ റൂം പദ്ധതി നടപ്പിലാക്കുന്നത്. കുട്ടികള്‍ക്ക് വിശ്രമിക്കുന്നതിന് സ്കൂളില്‍ തന്നെ സൗകര്യം ഏര്‍പ്പെടുത്തുന്നതിലൂടെ ഈ സമയത്ത് അവര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് മുനീര്‍ എരവത്ത് പറഞ്ഞു. ആര്‍ത്തവദിനങ്ങളില്‍ മറ്റ് കുട്ടികള്‍ ഉപയോഗിക്കുന്ന ടോയ്ലറ്റുകള് ഉപയോഗിക്കാന്‍ കുട്ടികള്‍ക്ക് മടിയുണ്ടാകും.
അതിനാലാണ് ഷീ റൂമില്‍ ശുചിമുറി കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏകദേശം 45 ഹൈസ്കൂളുകളാണ് ഉള്ളത്. അതില്‍ മുറി ലഭ്യമായ സ്കൂളുകള്‍ നിലവില്‍ 30 എണ്ണമാണ്. ശരാശരി മൂന്ന് ലക്ഷം രൂപയാണ് ഒരു സ്കൂളിനായി ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നത്.
District News
കോഴിക്കോട്: കോൺഫെഡറേഷൻ ഓഫ് ഇൻഡ്യൻ ഇൻഡസ്ട്രിയുടെ ഘടകമായ യംഗ് ഇൻഡ്യൻസ് ദ വൈറ്റ് ഇന്റർനാഷണൽ സ്കൂളിൽ വച്ച് യംഗ് ഇൻഡ്യൻസ് പാർലമെന്റ് സംഘടിപ്പിച്ചു. നഗരത്തിലെ പത്തിലധികം സ്കൂളുകളിൽ നിന്നെത്തിയ വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തു.
പാർലമെന്ററി നടപടിക്രമങ്ങൾ നേരിട്ടറിയാനും സമകാലിക വിഷയങ്ങളിൽ തങ്ങളുടെ നിലപാടുകൾ വ്യക്തമാക്കാനും വിദ്യാർഥികൾക്ക് സാധിച്ചു. മുൻ കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ് മുഖ്യാതിഥിയായി. ഇന്ത്യൻ ജനാധിപത്യ മൂല്യങ്ങളെയും പ്രവർത്തന രീതികളെയും കുറിച്ച് വിദ്യാർഥികളെ ബോധവത്കരിക്കുകയും, ആത്മവിശ്വാസവും സാമൂഹിക പ്രതിബദ്ധതയുമുള്ള ഭാവി നേതാക്കളെ വാർത്തെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പാർലമെന്റ് സംഘടിപ്പിച്ചത്.
District News
മൂവാറ്റുപുഴ: കീഴില്ലം - മാനാറി റോഡ് പൂര്‍ണമായും തകര്‍ന്ന് തരിപ്പണമായതോടെ പ്രദേശവാസികളുടെ യാത്ര ദുരിതപൂര്‍ണം. റോഡിലെ കുഴികളില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ കാല്‍നടയാത്ര പോലും അസാധ്യമായി. വര്‍ഷങ്ങളായി യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്താത്തതാണ് റോഡിന്റെ ദുരവസ്ഥയ്ക്ക് കാരണം. ഭൂരിഭാഗം സ്ഥലങ്ങളിലും ടാറിംഗ് പൂര്‍ണമായും ഇളകിമാറി വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതോടെ ഇരുചക്രവാഹന യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമായി.
റോഡിന്റെ തകര്‍ച്ച കാരണം ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഈ ഭാഗത്തേക്ക് വരാന്‍ മടിക്കുന്നെന്ന് നാട്ടുകാര്‍ പറയുന്നു. കിഴില്ലം -മാനാറി റോഡിന് നാലു കിലോമീറ്റര്‍ ദൂരമാണുള്ളത്. ഇതില്‍ രായമംഗലം പഞ്ചായത്തിലുള്ള രണ്ടു കിലോമീറ്റര്‍ പൊതുമരാമത്ത് വകുപ്പിന് കീഴിലാണ്.
പായിപ്ര പഞ്ചായത്തിലൂടെയുള്ള രണ്ടു കിലോമീറ്റർ പഞ്ചായത്ത് റോഡാണ്. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള ഭാഗം നല്ല റോഡായി കിടക്കുമ്പോള്‍ പഞ്ചായത്തിന് കീഴിലുള്ള ഭാഗമാണ് തകര്‍ന്നിരിക്കുന്നത്. കീഴില്ലം സെന്റ് തോമസ് ഹൈസ്ക്കൂള്, ആറളികാവ്, ത്രിവേണി പള്ളി എന്നിവിടങ്ങളിലേക്കു പോകുന്ന റോഡ് കൂടിയാണിത്.
പലതവണ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
District News
കോഴിക്കോട്: പുഷ്പ ജംഗ്ഷനിൽ പിവിഎസ് സൺറൈസ് ഹോസ്പിറ്റലിന് സമീപം സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു.
കരുവൻതുരുത്തി-മെഡിക്കൽ കോളേജ് റൂട്ടിൽ സർവീസ് നടത്തുന്ന ഫേവറൈറ്റ് എന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ഫ്രാൻസിസ് റോഡ് മേൽപ്പാലത്തിന്റെ താഴെഭാഗത്തേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു. ബസിൽ വിദ്യാർഥികൾ ഉൾപ്പെടെ 60 ഓളം യാത്രക്കാരുണ്ടായിരുന്നു.
ഫ്രാൻസിസ് റോഡ് മേൽപ്പാലത്തിന് താഴെ വീതി കുറഞ്ഞ റോഡിലൂടെ ബസ് അമിതവേഗതയിലാണ് സഞ്ചരിച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. ബസ് പാലത്തിന്റെ കോൺക്രീറ്റ് ബീമിൽ ഇടിച്ചു കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. ബസിന്റെ സ്റ്റിയറിംഗുമായി ബന്ധപ്പെട്ട സാങ്കേതികപ്രശ്നമാണ് അപകടത്തിന് വഴി വെച്ചതെന്ന് ബസ് ജീവനക്കാർ വ്യക്തമാക്കി. യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ നഗരത്തിൽ സ്വകാര്യബസ് മത്സരയോട്ടം നടത്തുന്നത് തടയാൻ മോട്ടോർ വാഹന വകുപ്പും പോലീസും ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
District News
മൂവാറ്റുപുഴ : വാഴക്കുളം വിശ്വജ്യോതി എന്‍ജിനീയറിംഗ് കോളജ് സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ 2026-28 അധ്യയന വര്‍ഷത്തെ എംബിഎ 18-ാം ബാച്ചിന്റെ പ്രവേശനോത്സവമായ ടേക്ക് ഓഫ് 26 ഫ്രഷ് ടു ഹോം സഹസ്ഥാപകന്‍ മാത്യു ജോസഫ് ഉദ്ഘാടനം ചെയ്തു. ആധുനികകാലത്തെ മാനേജ്മെന്റ് വിദ്യാഭ്യാസത്തില്‍ വിദ്യാര്‍ഥികള്‍ തങ്ങളുടെ അഭിരുചിയും പാഷനും തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സംരംഭകത്വത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും ആഗോള വിപണിയില്‍ ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ സാന്നിധ്യം ശക്തമാക്കുന്നതിനും യുവതലമുറ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
കോളജ് മാനേജര്‍ മോണ്‍. ഡോ. പയസ് മലേക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ.ഡോ. പോള്‍ പാറത്താഴം, പ്രിന്‍സിപ്പല്‍ ഡോ. നവീന്‍ ജേക്കബ്, വൈസ് പ്രിന്‍സിപ്പല്‍ സോമി പി. മാത്യു, ഫാ. ജിനോ പുന്നമറ്റത്തില്‍, വകുപ്പ് മേധാവി ഡോ. ഷെല്ലി ജോസ് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ബാച്ചിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും പരിപാടിയില്‍ പങ്കെടുത്തു.
District News
താമരശേരി: പെരുമ്പള്ളി റോഡിൽ നിർത്തിയിട്ട സ്കൂട്ടറിന് പിന്നിൽ കെഎസ്ആര്‍ടിസി പ്രിയദർശിനി ബസ് ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 3.30 ഓടെയാണ് അപകടം.
സുൽത്താൻ ബത്തേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി പ്രിയദർശനി ബസ് നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപ്പെടുകയായിരുന്നു. സ്കൂട്ടർ യാത്രികരായ അടിവാരം സ്വദേശി ഉമ്മുസൽവ, സാജിത എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉമ്മുസൽവയുടെ പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സക്ക് ശേഷം മെഡിക്കൽ കോളജിലേക്ക് മാറ്റി.
District News
മുക്കം: വെള്ള വസ്ത്രം ധരിച്ച് പ്രേത ലുക്കിൽ രാത്രി ഇറങ്ങി നടക്കുന്ന മോഷ്ടാവ് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. കാരശേരി പഞ്ചായത്തിലെ മലാംകുന്ന് ഭാഗത്താണ് "പ്രേത' വേഷവിധാനങ്ങളോടെ എത്തുന്നയാൾ പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവി കാമറയിൽ പതിഞ്ഞു.
കഴിഞ്ഞ ദിവസം പ്രദേശത്തെ ഒരു പള്ളിയിലെ ബാറ്ററിയും സമീപ വീടുകളിൽ നിന്ന് റബർ ഷീറ്റുകളും മോഷ്ണം പോയിരുന്നു. ഇതിന് പിന്നാലെയാണ് മലാങ്കുന്ന് സ്വദേശിയായ ശിഹാബിന്റെ വീട്ടിലെ സിസിടിവി കാമറയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. മുമ്പും സമാനമായ രീതിയിലുള്ള കുറ്റകൃത്യങ്ങൾ ഈ പ്രദേശത്ത് നടന്നിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. രാത്രിയിൽ സ്ത്രീയുടെ മാല പൊട്ടിച്ച സംഭവവും ഇവിടെ റിപ്പോർട്ട് ചെയ്തിരുന്നു. രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ പോലും കഴിയാത്തവിധം ഭയപ്പാടിലാണ് നിലവിൽ മലാംകുന്നിലെ കുടുംബങ്ങൾ.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസും നാട്ടുകാരും തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്ത് രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും ഭീതി പരത്തുന്ന മോഷ്ടാവിനെ ഉടൻ വലയിലാക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
District News
നാദാപുരം: പത്ത് വയസുകാരനെ പ്രകൃതി വിരുദ്ധ പീഢനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 22 വർഷം കഠിന തടവും 50000 രൂപ പിഴയും ശിക്ഷ വിധിച്ചു. വളയം സ്വദേശി കല്ലിൽ മഹമ്മൂദ് (49)നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ദേവൻ കെ. മേനോൻ ശിക്ഷിച്ചത്.
2021 ഓഗസ്റ്റ് പതിനഞ്ചാം തിയതി വിദേശത്ത് നിന്ന് നാട്ടിലേക്ക് വന്ന ദിവസമാണ് പ്രതി പത്ത് വയസ് കാരനെ പീഡനത്തിനിരയാക്കിയത്. വിദ്യാർഥിയെ പ്രതിയുടെ സ്വന്തം വീട്ടിനകത്തേക്ക് വിളിച്ചു കയറ്റി പ്രകൃതി വിരുദ്ധ പീഡനവും ലൈംഗികാതിക്രമവും നടത്തുകയായിരുന്നു.
പത്ത് വയസുകാരന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടെ വിദേശത്തേക്ക് കടന്ന പ്രതിക്കെതിരേ ലുക്ക് ഔട്ട് സർക്കുലർ ഇറക്കുകയും വിദേശത്ത് നിന്ന് തിരിച്ചു വരുന്ന അവസരത്തിൽ പ്രതിയെ വളയം പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. വളയം ഇൻസ്പെക്ടർ എ. അജിഷാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
പ്രതിക്കെതിരേ വ്യാജ രേഖകൾ സമർപ്പിച്ചു എന്നാരോപിച്ച് പ്രതി കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ, പരാതിക്കാരനെ ചികിത്സിച്ച നാദാപുരം ഗവ. ആശുപത്രിയിലെ ഡോ. പ്രജിത, വളയം പോലീസ് സ്റ്റേഷനിലെ എഎസ്ഐ കുഞ്ഞുമോൾ എന്നിവർക്കെതിരേ കോടതിയിൽ സ്വകാര്യ അന്യായം ബോധിപ്പിച്ചിരുന്നെങ്കിലും കോടതി തള്ളി.
District News
കോതമംഗലം: കോഴിക്കൂട്ടിൽക്കയറി രണ്ട് കോഴികളെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. കോതമംഗലം ആയക്കാട് പുലിമല ബിജുവിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് ഇന്നലെ രാവിലെ പെരുമ്പാമ്പ് കയറിയത്. രണ്ട് കോഴികളെ വിഴുങ്ങിയ പാമ്പ് കൂട്ടിൽ വിശ്രമിക്കുമ്പോൾ കോഴിക്ക് തീറ്റ കൊടുക്കാൻ എത്തിയ വീട്ടമ്മയാണ് പാമ്പിനെ കണ്ടത്.
വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കോതമംഗലം ആർആർടി ഉദ്യോഗസ്ഥൻ എം. റസാഖ്, പാമ്പുപിടുത്ത വിദഗ്ധൻ പി.ആർ. റെജിൻ എന്നിവർ സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. പാമ്പിനെ പിന്നീട് ഉൾവനത്തിൽ തുറന്ന് വിടും.
District News
കൂടരഞ്ഞി: ഡികെടിഎഫ് സംസ്ഥാന പ്രസിഡന്റായിരുന്ന സി.പി. രാധാകൃഷ്ണൻ മാസ്റ്ററുടെ അനുസ്മരണ സമ്മേളനം നടത്തി. ഡികെടിഎഫ് തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ബാബു പൈക്കാട്ട് ഉദ്ഘാടനം ചെയ്തു.
ഡികെടിഎഫ് ജില്ലാ വൈസ് പ്രസിഡന്റ് എ.കെ. മുഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. ഡികെടിഎഫ് തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് അബ്ദുള്ള പുതുക്കുടി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സണ്ണി പെരികിലംതറപ്പേൽ, സക്കീന സലീം, ജോർജ് കുട്ടി കക്കാടംപൊയിൽ, നിസാർ ബീഗം, ലീലാമ്മ മുള്ളാനാനി എന്നിവർ പ്രസംഗിച്ചു.
District News
മൂവാറ്റുപുഴ : അല്‍അസ്ഹര്‍ മെഡിക്കല്‍ കോളജ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി സൗജന്യ യാത്രാ ബസ് വീണ്ടും തകരാറിലായതോടെ യാത്രക്കാര്‍ ദുരിതത്തിലായി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ബസ് സര്‍വീസിനിടെ തകരാറിലാകുന്നത്.
ഇന്നലെ രാവിലെ കല്ലൂര്‍ക്കാട് ബസ് സ്റ്റാൻഡില്‍ എത്തിയപ്പോഴാണ് തകരാറിലായി സര്‍വീസ് തടസപ്പെട്ടത്. യാത്രക്കാര്‍ക്ക് മണിക്കൂറുകളോളം കാത്തുനില്ക്കേണ്ടിവരുകയും മറ്റ് വാഹനങ്ങളെ ആശ്രയിച്ച് യാത്ര തുടരേണ്ടിവന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
മോശം അവസ്ഥയിലുള്ള വാഹനം നിരത്തിലിറക്കി പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും സര്‍വീസിനായി സുരക്ഷിതവും യാത്രയോഗ്യവുമായ മറ്റൊരു ബസ് ഉടന്‍ ഒരുക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.