അയല്‍വാസി തീകൊളുത്തിയ ദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു
Monday, July 21, 2025 1:32 AM IST
കൊച്ചി : എറണാകുളം വടുതലയില്‍ അയല്‍വാസി തീകൊളുത്തിയതിനെത്തുടര്‍ന്ന് പൊള്ളലേറ്റു ചികിത്സയിലായിരുന്ന ദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു.
വടുതല കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ ക്രിസ്റ്റഫര്‍ (ക്രിസ്റ്റി 54) ആണു മരിച്ചത്. 55 ശതമാനത്തിലധികം പൊള്ളലേറ്റ ക്രിസ്റ്റഫര്‍ ഗുരുതരാവസ്ഥയിൽ എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകുന്നേരം 6.02 നാണു മരിച്ചത്.
മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഇന്നു രാവിലെ പോസ്റ്റ്മോര്‍ട്ടത്തിനായി എറണാകുളം ഗവ. മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് വീട്ടില്‍ പൊതുദര്‍ശനത്തിനുശേഷം ഉച്ചകഴിഞ്ഞ് മൂന്നിന് ചാത്യാത്ത് മൗണ്ട് കാര്‍മല്‍ പള്ളിയില്‍ സംസ്ക്കരിക്കും. 15 ശതമാനം പൊള്ളലേറ്റ ഭാര്യ മേരി (46) ലൂര്‍ദ് ആശുപത്രിയില്‍ ചികിത്സയിലാണ്. ക്രിസ്റ്റഫര്‍ കെട്ടിടനിര്‍മാണ തൊഴിലാളിയാണ്.
വെള്ളിയാഴ്ച രാത്രിയാണ് ചാത്യാത്ത് പള്ളിയില്‍നിന്നു മടങ്ങുകയായിരുന്ന ക്രിസ്റ്റഫറിന്റെയും മേരിയുടെയും ദേഹത്തേക്ക് അയല്‍വാസിയായ വടുതല പൂവത്തിങ്കല്‍ വില്യം കൊറയ (52) കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ചു ലൈറ്റര്‍ കൊണ്ട് തീ കൊളുത്തിയത്. ഇരുവരേയും ആക്രമിച്ചശേഷം ഇയാള്‍ തൂങ്ങി മരിച്ചു.
കുടുംബവീട്ടില്‍ ഒറ്റയ്ക്കു താമസിക്കുന്ന വില്യം പൊതുവെ ആളുകളുമായി അടുത്തിടപഴകാത്ത പ്രകൃതക്കാരനായിരുന്നു. ക്രിസ്റ്റഫറുമായും മേരിയുമായും വില്യം നിരന്തരം വഴക്കുണ്ടാക്കിയിരുന്നു. ഇവരുടെ വീട്ടിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിനെത്തുടര്‍ന്ന് സിസിടിവി കാമറ സ്ഥാപിക്കുകയും ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കിടുകയും ചെയ്തിരുന്നു.