രാജ്കുമാറിനെതിരേ ഏഴു കോടിയുടെ കസ്റ്റംസ് വെട്ടിപ്പിന് ഇഡി കേസ് ന്യൂഡൽഹി: കസ്റ്റംസ് നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ഏഴു കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2023 നവംബറിൽ രാജ്കുമാർ ആനന്ദിന്റെ വീട്ടിൽ ഇഡി മണിക്കൂറുകൾ നീണ്ട റെയ്ഡ് നടത്തിയിരുന്നു.
ഇറക്കുമതിയിൽ തെറ്റായ വെളിപ്പെടുത്തൽ നടത്തിയാണ് വൻ തുകയുടെ കസ്റ്റംസ് വെട്ടിപ്പു നടത്തിയതെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് കോടതിയിൽ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. തുടർന്ന് ആനന്ദിനെതിരേ ഇഡി കേസെടുത്തിരുന്നു. ഈ കേസിൽ തുടർനടപടി വൈകുന്നതിനിടെയാണ് രാജ്കുമാറിന്റെ രാജി.
പിന്നിൽ ബിജെപി: എഎപി ന്യൂഡൽഹി: രാജ്കുമാർ ആനന്ദിന്റെ രാജിക്കു പിന്നിൽ ബിജെപിയാണെന്ന് എഎപി നേതാവ് സഞ്ജയ് സിംഗ്. കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കുന്നതടക്കം പ്രതിപക്ഷ പാർട്ടികളെ തകർക്കുന്നതിനുള്ള ബിജെപിയുടെ ശ്രമം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
എഎപി മന്ത്രിമാരെയും എംഎൽഎമാരെയും തകർക്കാൻ ഇഡി, സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികളെ ബിജെപി ഉപയോഗിക്കുന്നു. എഎപി മന്ത്രിമാർക്കും എംഎൽഎമാർക്കും ഇതൊരു പരീക്ഷണമാണെന്നും സഞ്ജയ് സിംഗ് പറഞ്ഞു.
ഭീഷണികൾക്കും റെയ്ഡുകൾക്കും അറസ്റ്റുകൾക്കും പുറമെ പ്രതിപക്ഷ നേതാക്കളെ വിലയ്ക്കു വാങ്ങാൻ ബിജെപി ശ്രമിക്കുകയുമാണ്. രാജ്കുമാർ ആനന്ദ് അഴിമതിക്കാരനാണെന്നാണ് ഇത്രനാളും ബിജെപി പറഞ്ഞിരുന്നത്.
ജെ.പി. നഡ്ഡ, അനുരാഗ് ഠാക്കൂർ, പിയുഷ് ഗോയൽ തുടങ്ങി എല്ലാവരും ഇദ്ദേഹത്തെ അഴിമതിക്കാരനെന്നു വിളിച്ചു. കഴിഞ്ഞ വർഷം 23 മണിക്കൂറാണ് രാജ്കുമാറിന്റെ വീട്ടിൽ റെയ്ഡ് നടന്നത്. എന്നാൽ, ഇനി അയാൾ ബിജെപിയിൽ ചേരുമോയെന്നു കാത്തിരിക്കാമെന്നും സഞ്ജയ് സിംഗ് പരിഹസിച്ചു. അഴിമതിക്കാരുടെയും ഒറ്റുകാരുടെയും താവളമായി ബിജെപി മാറിയെന്നും അദ്ദേഹം ആരോപിച്ചു.