കോണ്ഗ്രസ് വിട്ട് ബിജെപിക്കൊപ്പം ചേർന്നവർക്ക് സീറ്റ് നൽകിയതിൽ പ്രാദേശിക നേതൃത്വത്തിൽ കടുത്ത എതിർപ്പുണ്ട്. രാഹുൽ ഗാന്ധിയുടെ വിശ്വസ്തനും ദളിത് നേതാവുമായിരുന്ന അശോക് തൻവാറാണ് ഹരിയാന സിർസയിൽ ബിജെപിയുടെ സ്ഥാനാർഥി. ഇദ്ദേഹത്തിന്റെ വാഹനത്തിന് നേരേ ബിജെപി പ്രവർത്തകർ കല്ലെറിയുന്നതിന്റെ ദൃശ്യം പുറത്തുവന്നിരുന്നു. എന്നാൽ, ആ വാഹനത്തിൽ തൻവാറില്ലായിരുന്നുവെന്നാണ് ബിജെപിയുടെ ഭാഷ്യം.
ഹരിയാനയിൽ ഒബിസി വിഭാഗക്കാരനായ നായബ് സിംഗ് സൈനിയെ മുഖ്യമന്ത്രിയാക്കിയതിൽ ജാട്ട് വിഭാഗക്കാർക്ക് കടുത്ത എതിർപ്പുണ്ട്. ഹരിയാനയിലെ വോട്ടിന്റെ മൂന്നിലൊന്ന് ജാട്ട് വിഭാഗക്കാരുടേതാണ്. ബിരേന്ദ്ര സിംഗും മകൻ ബിജേന്ദ്ര സിംഗും പാർട്ടിവിട്ടു കോൺഗ്രസിൽ ചേർന്നതും ബിജെപിക്ക് തിരിച്ചടിയാണ്.
സൈന്യത്തിലേക്ക് കരാർ നിയമനം നടത്തുന്ന അഗ്നിപഥ് പദ്ധതിക്കെതിരേയുള്ള പ്രതിഷേധം ഇരു സംസ്ഥാനങ്ങളിലും ശക്തമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇതും പ്രതിഫലിക്കാൻ സാധ്യതയുണ്ട്.
ഹരിയാനയിൽ ജാട്ട് വോട്ടുകൾ ഭിന്നിച്ചാലും ഒബിസി വോട്ടുകൾ ഒപ്പം നിർത്താനാണ് ഈ വിഭാഗക്കാരനായ സൈനിയെ മുഖ്യമന്ത്രിയാക്കിയത്. കർഷകസമരവും തിരിച്ചടിയാകാൻ സാധ്യതയുണ്ട്. തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങളുണ്ടെങ്കിലും രണ്ടു വ്യത്യസ്ത സർവേകൾ ബിജെപിക്ക് പ്രതീക്ഷ നൽകുന്നവയല്ല.
ജാതിയും മതവുമൊന്നുമല്ല ജീവിതപ്രശ്നങ്ങളാണു തെരഞ്ഞെടുപ്പിൽ മുഖ്യ വിഷയങ്ങളായി ഭൂരിഭാഗം ജനങ്ങളും ചൂണ്ടിക്കാട്ടുന്നതെന്ന് കഴിഞ്ഞദിവസം പുറത്തുവന്ന ദ ഹിന്ദു-സിഡിഎസ് സർവേയിൽ വ്യക്തമാക്കുന്നു.