ബ്ലാക്ക് ബോക്സ് വിവരങ്ങൾ വീണ്ടെടുത്തത് അമേരിക്കയുടെ സഹായത്തോടെ
Sunday, July 13, 2025 2:46 AM IST
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനദുരന്തവുമായി ബന്ധപ്പെട്ട് വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് വിവരങ്ങൾ വീണ്ടെടുത്തത് അമേരിക്കയുടെ സഹായത്തോടെ.
യുഎസ് സർക്കാരിന്റെ ദേശീയ ഗതാഗത സുരക്ഷാ ബോർഡിന്റെ കിറ്റിന്റെ സഹായത്തോടെയാണു ബ്ലാക്ക് ബോക്സ് വിവരങ്ങൾ വീണ്ടെടുത്തതെന്ന് അപകടത്തിൽ അന്വേഷണം നടത്തുന്ന എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) പുറത്തിറക്കിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
അപകടമുണ്ടായി പത്തു ദിവസത്തിനു ശേഷമാണ് ഈ കിറ്റ് അമേരിക്കയിൽനിന്ന് ഇന്ത്യയിലെത്തിച്ചത്. ദുരന്തത്തിന്റെ തീവ്രത വലുതായതിനാൽ പരമാവധി നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെടുത്ത ബ്ലാക്ക് ബോക്സിൽനിന്ന് പരന്പരാഗത രീതികളിലൂടെ വിവരങ്ങൾ വീണ്ടെടുക്കാൻ കഴിയുമായിരുന്നില്ല.
വിമാനത്തിന്റെ ബ്ലാക്ക് ബോക്സിൽനിന്ന് ഡാറ്റ ഡൗണ്‍ലോഡ് ചെയ്യുന്നതിന് ആവശ്യമായ ഉപകരണങ്ങളും ഡൗണ്‍ലോഡ് കേബിളുകളും അമേരിക്കയുടെ എൻടിഎസ്ബിയിൽനിന്നു ലഭിച്ചത് ജൂണ്‍ 23നാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇതിന് ഒരു ദിവസത്തിനുശേഷം 24നാണ് ബ്ലാക്ക് ബോക്സുകൾ ഡൽഹിയിലേക്കെത്തിച്ചു പരിശോധന നടത്തിയത്. അമേരിക്കയിൽനിന്ന് ഉപകരണങ്ങളെത്താൻ താമസിച്ചതിനാലാണ് ബ്ലാക്ക് ബോക്സിൽനിന്നുള്ള വിവരങ്ങൾ പുറത്തുവരുന്നതിലും കാലതാമസമുണ്ടായത്.
പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ മറ്റു കണ്ടെത്തലുകൾ
32 സെക്കൻഡ് മാത്രമാണ് വിമാനം ആകാശത്ത് ഉണ്ടായിരുന്നത്. വിമാനത്തിനോ എൻജിനുകൾക്കോ തകരാറുകളുള്ളതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ല. വിമാനത്താവളത്തിന്റെ മതിൽ കടന്നതിനുശേഷം മാത്രമാണു നിയന്ത്രണം നഷ്ടമായത്. എൻജിൻ നിയന്ത്രണം നഷ്ടമാകുന്പോൾ വിമാനം 625 അടി ഉയരത്തിലായിരുന്നുവെന്നും പക്ഷി ഇടിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഗുണനിലവാരമുള്ള എൻജിനുകളാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ടിൽ എയർ ഇന്ത്യക്കെതിരേയോ ബോയിംഗ് കന്പനിക്കെതിരേയോ പരാമർശമില്ല. വിമാനം തകർന്നുവീണ പ്രദേശത്തിന്റെ ഡ്രോണ്‍ ഫോട്ടോകൾ, വീഡിയോകൾ എന്നിവയുൾപ്പെടെ പരിശോധിച്ചാണു റിപ്പോർട്ട് തയാറാക്കിയത്.
വിമാനത്തിന്റെ ഇരു എൻജിനുകളും വീണ്ടെടുത്ത് ക്വാറന്റൈനിൽ സൂക്ഷിച്ചിട്ടുണ്ടെന്നും ഇന്ധനസാന്പിളുകൾ ഡിജിസിഎ ലാബിൽ പരീക്ഷണത്തിനു വിധേയമാക്കിയിട്ടുണ്ടെന്നും എഎഐബി അറിയിച്ചു.
അഹമ്മദാബാദ് സർദാർ വല്ലഭ്ഭായ് പട്ടേൽ വിമാനത്താവളത്തിൽനിന്നു ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം ജൂണ്‍ 12നാണ് 260ലധികം പേരുടെ മരണത്തിനു കാരണമായ ദുരന്തത്തിൽ പെട്ടത്. ഉച്ചകഴിഞ്ഞ് 1.38ന് പറന്നുയർന്ന് മിനിറ്റുകൾക്കുള്ളിൽ വിമാനം സമീപത്തെ മെഡിക്കൽ കോളജ് ഹോസ്റ്റലിനുമേൽ തകർന്നുവീഴുകയായിരുന്നു. വിമാനയാത്രികരിൽ ഒരാൾ മാത്രമാണു രക്ഷപ്പെട്ടത്.