സ്മാർട്ട് റോഡുകൾ ഉദ്ഘാടനം ചെയ്തു : പൂർത്തീകരിച്ചത് സംസ്ഥാനത്തിന്റെ ജീവ രേഖകൾ: മന്ത്രി വി. ശിവൻകുട്ടി
1560358
Saturday, May 17, 2025 6:30 AM IST
തിരുവനന്തപുരം: റോഡുകൾ എന്നതിനപ്പുറം സമൂഹങ്ങളെ ബന്ധിപ്പിക്കുന്ന, വികസനം വളർത്തുന്ന, കൂടുതൽ ഊർജസ്വലമായ ഭാവിയിലേക്ക് വഴിയൊരുക്കുന്ന ജീവരേഖകളെന്നനിലയിലാണ് സംസ്ഥാന സർക്കാർ പുതിയ കാലത്ത് റോഡ് നിർമാണം പൂർത്തിയാക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
കേരളത്തിലെ 14 ജില്ലകളിലായി പൊതുമരാമത്തുവകുപ്പ് പൂർത്തിയാക്കിയ വിവിധ റോഡുകളുടെയും തിരുവനന്തപുരം നഗരത്തിൽ കേരള റോഡ് ഫണ്ട് ബോർഡ് പൂർത്തീകരിച്ച 12 സ്മാർട്ട് റോഡുകളുടെയും ഉദ്ഘാടനം മാനവീയം വീഥിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
രാഷ്ട്രീയ ഇച്ഛാശക്തി, ഭരണപരമായ കാര്യക്ഷമത, ജനങ്ങളുടെ അചഞ്ചലമായ പിന്തുണ എന്നിവ ഉണ്ടെങ്കിൽ നമുക്ക് നേടാൻ കഴിയുന്നതിന്റെ തെളിവാണ് പദ്ധതികൾ. റോഡ് നിർമാണവുമായി സഹകരിച്ച മുഴുവൻ ജനങ്ങളോടും നന്ദി അറിയിക്കുന്നതായും മന്ത്രി പറഞ്ഞു. അടുത്ത അഞ്ചുവർഷത്തിൽ വരാൻ സാധ്യതയുള്ള പുതിയ കെട്ടിടങ്ങൾക്ക് കണക്ഷൻ നൽകാനുള്ള സാധ്യതകൾ കൂടി പരിഗണിച്ചാണ് റോഡ് നിർമാണം പൂർത്തികരിച്ചതെന്ന് അധ്യക്ഷത വഹിച്ച മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു.
സ്മാർട്ട് റോഡുകളിൽ വഴി വിളക്കുകൾ, ടൈലുകൾ പാകിയ നടപ്പാതകൾ, പുതിയ ഓടകൾ, അണ്ടർ ഗ്രൗണ്ട് ഡക്ട് വഴി ഇലക്ട്രിക് കേബിളുകൾ, പുനർനിർമിച്ച സ്വീവറേജ് പൈപ്പുകൾ, സൈക്കിൾ ട്രാക്ക് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കുടിവെള്ളത്തിനോ സ്വീവേജ് ലൈനിനോ വേണ്ടി നിരന്തരം റോഡ് വെട്ടിപ്പൊളിക്കില്ല.
ഇവയെല്ലാം പ്രത്യേകം സ്ഥാപിക്കുന്ന ഡക്ടുകളിലൂടെയാകും കടന്നുപോവുക. റോഡ് വെട്ടിപ്പൊളിക്കാതെ അറ്റകുറ്റപ്പണി ചെയ്യാനായി പ്രത്യേക ചേംബറുകളും നിർമിച്ചിട്ടുണ്ട്. ബിഎംബിസി നിലവാരത്തിലേക്ക് മുഴുവൻ റോഡുകളെയും ഉയർത്താനുള്ള നടപടികളുമായാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്നും മന്ത്രി പറഞ്ഞു.
ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി. ആർ. അനിൽ, വനം മന്ത്രി എ. കെ. ശശീന്ദ്രൻ, മേയർ ആര്യ രാജേന്ദ്രൻ, എംഎൽഎമാരായ ആന്റണി രാജു, വി. കെ. പ്രശാന്ത്, വി. ജോയ്, വാർഡ് കൗൺസിലർ രാഖി രവി കുമാർ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു, ചീഫ് എൻജിനീയർ അജിത്ത് രാമചന്ദ്രൻ എന്നിവർ സംബന്ധിച്ചു.