ചുഴലിക്കാറ്റില്‍ നിരവധി വീടുകള്‍ക്ക് നാശം സംഭവിച്ചു
1562982
Wednesday, May 28, 2025 2:03 AM IST
വെള്ളറട: മലയോര മേഖലയില്‍ മഴ ശക്തം വ്യാപക നാശനഷ്ടം. ചുഴലിക്കാറ്റില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ആനപ്പാറ ഓടലുവിള രാഘുല്‍ നിവാസില്‍ വിമലയുടെ വീടിനു പുറത്തു ഭീമന് റബർ മരം ഒടിഞ്ഞുവീണു വീടിന്റെ മേല്‍ക്കൂരയ്ക്ക് കേടുപാടുകള്‍ സംഭവിക്കുകയും വാട്ടര്‍ ടാങ്ക് ഉള്‍പ്പെടെ തകരുകയും ചെയ്തു.
ലക്ഷം രൂപയില്‍ അധികം നഷ്ടം സംഭവിച്ചിട്ടുണ്ട്. കുടപ്പനമൂട് നബീസത്ത് ബീവിയുടെ വീടിനുമേൽ മരം കടപുഴകി വീണു മേല്‍ക്കൂര തകര്‍ന്നു. വാലന്‍ വിള ബാലരാജ് - വിമല ദമ്പതികളുടെ വീടിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നു. വ്യാപക നാശനഷ്ടമാണ് പ്രദേശത്താകെ സംഭവിച്ചിട്ടുള്ളത്. പ്രദേശത്ത് കൃഷി വിളകള്‍ക്കും നാശമുണ്ടായിട്ടുണ്ട്. കൃഷിയിടങ്ങള്‍ വന്‍തോതില്‍ മരങ്ങള്‍ വീണ് തകര്‍ന്നു.
രാവിലെ മുതല്‍ തന്നെ മഴ ശക്തമായി തുടരുകയാണ്. വരുംദിവസങ്ങളിലും മഴ ശക്തമാകുമെന്നാണ് നിഗമനം. മഴ ശക്തിയായതോടെ ചെറിയ കാറ്റടിക്കുമ്പോള്‍ തന്നെ കുതിര്‍ന്നു നില്ക്കുന്ന മരങ്ങള്‍ കൂട്ടത്തോടെ മറിഞ്ഞു വീഴുകയാണ്. മഴ ശക്തമായതോടെ പ്രദേശമാകെ തൊഴിലുകള്‍ ഇല്ലാതെ കടുത്ത വറുതിയിലുമാണ്.
മരംവീണ് വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടു
മെഡിക്കല്‍കോളജ്: ഉള്ളൂര്‍ ഡോക്ടേഴ്സ് ലെയിനില്‍ തണല്‍മരം വീണു വൈദ്യുതബന്ധം വിച്ഛേദിക്കപ്പെടുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു.
രണ്ടുപോസ്റ്റുകളാണ് ഇവിടെ തകര്‍ന്നത്. ആൻഖണി രാജു എംഎല് എ അറിയിച്ചതനുസരിച്ച് ചാക്ക സ്റ്റേഷനിലെ സീനിയര്‍ ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍ ഷിബുവിന്റെ നേതൃത്വത്തില്‍, ആകാശ്, അഭിലാഷ്, നിസാം, ഷിബു എന്നിവര്‍ ചേര്‍ന്ന് ഒരു മണിക്കൂര്‍ പരിശ്രമിച്ചാണ് മരശിഖരങ്ങള്‍ മുറിച്ചുനീക്കിയത്. രണ്ട് ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നതോടെ കമ്പികള്‍ മുറിഞ്ഞുവീണു.
കെഎസ്ഇബി ജീവനക്കാര്‍ പരിശ്രമിച്ചു രണ്ടുമണിക്കൂറിനുശേഷമാണ് വൈദ്യുതബന്ധം പുനഃസ്ഥാപിക്കപ്പെട്ടത്. ചാക്ക ഐടിഎ, പാറ്റൂര്‍, കുന്നുകുഴി ഭാഗങ്ങളിലും തണല്‍മരങ്ങള്‍ വീണു ഗതാഗതതടസം ഉണ്ടായി.