നെടുമങ്ങാട് മേഖലയിൽ നശിച്ചത് ഒരു ലക്ഷത്തിലധികം വാഴകൾ
1562983
Wednesday, May 28, 2025 2:03 AM IST
സ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര താലൂക്കിലെ പല പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലെ കാറ്റും മഴയും വ്യാപകമായ കൃഷിനാശത്തിനിടയാക്കി. നഗരസഭയിലും വിവിധ പഞ്ചായത്തുകളിലുമായി ലക്ഷത്തിലധികം വാഴകള്‍ നശിച്ചതായാണ് വിവരം.
നെയ്യാറ്റിന്‍കര നഗരസഭ പരിധിയിലെ കൃഷി ഭവന്റെ കീഴിലുള്ള പ്രദേശങ്ങളില്‍ 15,000 ത്തിലേറെ വാഴകള്‍ നശിച്ചു. ഒരു ഹെക്ടറോളം പച്ചക്കറി കൃഷിയും നശിച്ചതായി കൃഷി ഭവന് അധികൃതര്‍ അറിയിച്ചു. കീഴ്ക്കൊല്ല, രാമേശ്വരം, വഴുതൂര്‍, നിലമേല്‍ മുതലായവിടങ്ങളിലാണു കൃഷി നാശം അധികമായി സംഭവിച്ചത്.
പെരുന്പഴുതൂരിനു സമീപം മരുതത്തൂര്‍ പ്രദേശത്തും വാഴകൃഷിക്ക് വന്‍തോതില്‍ നാശം സംഭവിച്ചു. ഓണം ലക്ഷ്യമാക്കിയുള്ള കൃഷിയായിരുന്നു പലയിടത്തും നശിച്ചത്. പെരുങ്കടവിള കൃഷി ഭവന് പരിധിയിലെ തത്തിയൂര്, മാരായമുട്ടം, വടകര മുതലായവിടങ്ങളില്‍ വാഴകൃഷിക്ക് വലിയ തോതില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചു. അറുപതിനായിരത്തോളം വാഴകള്‍ നശിച്ചതായാണ് പ്രാഥമിക കണക്ക്. കൃഷി ഭവന് പരിധിയിലുള്ള പ്രദേശങ്ങളില്‍ എണ്പതു ശതമാനത്തിലധികം നേന്ത്രവാഴകള്‍ കാറ്റിലും മഴയിലും നശിച്ചതായാണ് കണക്കാക്കപ്പെടുന്നത്.
അതിയന്നൂര്‍ കൃഷി ഭവന് പരിധിയിലെ അരങ്ങില്‍, പോങ്ങില്‍, ശബരിമുട്ടം മുതലായവിടങ്ങളിലാണ് കൃഷി നാശം കൂടുതല്‍. ഏഴായിരത്തോളം വാഴകള്‍ നശിച്ചതായാണ് നിലവിലെ കണക്ക്. ചെങ്കല്‍ പഞ്ചായത്തിലെ ആറയൂര്‍ പ്രദേശത്ത് കഴിഞ്ഞ തവണയുണ്ടായ പെരുമഴയില്‍ നഷ്ടമായതിനെക്കാള്‍ ഇക്കുറി നശിച്ചതായി കര്‍ഷകര്‍ ചൂണ്ടിക്കാട്ടി.
പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും കൃഷിയിടങ്ങളില്‍ വാഴകള്‍ പാതിയൊടിഞ്ഞും നിലംപതിച്ചും കിടക്കുന്ന ദയനീയകാഴ്ചയാണ്. കുലച്ച മുപ്പതിനായിരത്തിലേറെ വാഴകള്‍ നശിച്ചിട്ടുണ്ടെന്നു കൃഷി ഭവന് അധികൃതര്‍ അറിയിച്ചു. പന്തലിട്ട പച്ചക്കറിയും വ്യാപകമായി നശിച്ചു. കീഴ് ക്കൊല്ല, കൊച്ചോട്ടുകോണം, വ് ളാത്താങ്കര എന്നിവിടങ്ങളിലാണു കൃഷി നാശം കൂടുതലായി നേരിട്ടിരിക്കുന്നത്. കാരോട് പഞ്ചായത്തിലെ നാലു ഹെക്ടറോളം കൃഷിയിടത്തെ വാഴകള്‍ കാറ്റിലും മഴയിലും നിലംപതിച്ചു. പതിനായിരത്തോളം വാഴകള്‍ നശിച്ചുവെന്നു കൃഷി ഭവന് അധികൃതര്‍ പറഞ്ഞു.
എറിച്ചല്ലൂര്‍, അയിര, വടൂര്‍ക്കോണം എന്നിവിടങ്ങളിലാണ് കൃഷിനാശം കൂടുതല്‍. ഒറ്റശേഖരമംഗലം കൃഷി ഭവന് പരിധിയിലെ മണ്ഡപത്തിന്‍കടവ്, പൂഴനാട് എന്നിവിടങ്ങളിലാണ് വാഴ കൃഷി വന്‍തോതില്‍ നശിച്ചത്. ആയിരത്തിലധികം വാഴകള്‍ പഞ്ചായത്തിലാകെ കാറ്റിലും മഴയിലും നശിച്ചിട്ടുണ്ടെന്നാണ് ഇപ്പോഴത്തെ കണക്ക്. കൊല്ലയില്‍ പഞ്ചായത്തില്‍ പതിനയ്യായിരത്തിലധികം വാഴകള്‍ നിലംപതിച്ചു. മേക്കൊല്ല, മാങ്കോട്ടുകോണം, പെരിങ്ങോട്ടുകോണം എന്നിവിടങ്ങളിലാണ് വാഴ കൃഷി കൂടുതലായി നശിച്ചത്. രണ്ടു ഹെക്ടറോളം മരച്ചീനിയും നശിച്ചിട്ടുണ്ട്.
കാറ്റും മഴയും തുടര്‍ന്നാല്‍ നാശനഷ്ടങ്ങളുടെ കണക്കു വര്‍ധിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. ചിലയിടങ്ങളില്‍ വാഴകള്‍ കാറ്റിലും മഴയിലും വീഴാതെ നില്‍ക്കുന്നുണ്ട്. ഈ വാഴകളില്‍ പലതിന്റെയും അകത്തെ ഫൈബറുകള്‍ പൊട്ടുകയോ അവയ്ക്ക് തകരാര്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ടെന്ന് കര്‍ഷകരും കൃഷി ഭവന് ഉദ്യോഗസ്ഥരും സമ്മതിക്കുന്നു.
ശക്തിയായ മഴയോ കാറ്റോ വന്നാല്‍ ഇവയും വീണേക്കാം. ഇവ അതിജീവിച്ചാല്‍ തന്നെ വിളവിലും സാരമായ കുറവ് നേരിടാനുള്ള സാധ്യതയും കുറവല്ല. വാഴ ഇന്‍ഷ്വര്‍ ചെയ്തിട്ടുള്ള കര്‍ഷര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കും.
വാഴയൊന്നിനു മൂന്നു രൂപ വീതമാണ് അടയ്ക്കേണ്ടത്. വാഴ നട്ടു മൂന്നു മാസത്തിനകം ഇന്‍ഷ്വര്‍ ചെയ്താലേ നാശനഷ്ടമുണ്ടായാല്‍ ഇൻഷ്വറന്‍സ് തുക ലഭ്യമാകൂ. കുലയ്ക്കാത്ത വാഴയ്ക്ക് 150 രൂപയും കുലച്ച വാഴയ്ക്ക് 300 രൂപയുമാണ് നഷ്ടപരിഹാരത്തുക നിശ്ചയിച്ചിട്ടുള്ളത്.