മലയോര മേഖലയിൽ കനത്ത നാശനഷ്ടം
1562984
Wednesday, May 28, 2025 2:03 AM IST
കാട്ടാക്കട: മഴ മലയോര മേഖലയിൽ കനത്ത നാശം വിതച്ചു. കാട്ടാക്കട താലൂക്കിൽ 15ൽ അധികം വീടുകൾ തകർന്നതായി പ്രാഥിക കണക്കുകൾ വ്യക്തമാക്കുന്നു.
ശമനമില്ലാതെ തുടരുന്ന മഴയിൽ മരങ്ങൾ കടപുഴകി വീണ് വൈദ്യുതി ബന്ധം താറുമാറായി. മരംവീണ് ലൈനുകൾ പൊട്ടിയതിനു പുറമേ, പോസ്റ്റുകൾ തകർന്നതോടെ ബോർഡിനു വൻ നഷ്ടമാണ് സംഭവിച്ചത്. കുറ്റിച്ചലിൽ രണ്ടുവീടുകൾ തകർന്നു. പൂവച്ചൽ പഞ്ചായത്തിൽ രണ്ടു വീടുകൾ മരം വീണ് തകർന്നു. വ്യാപകമായി കൃഷി നശിച്ചു.മരം വീണ് കാട്ടാക്കട സെക്ഷനിൽ ഇന്നലെ മാത്രം എട്ടു പോസ്റ്റുകൾ മരം വീണ് തകർന്നു.
പൂവച്ചൽ പഞ്ചായത്തിൽ പൂഞ്ഞാംകോട് സരസ്വതി വിലാസത്തിൽ രാജേഷിന്റെ വീട്ടിലേക്ക് തെങ്ങുവീണു മേൽക്കൂര ഭാഗികമായി തകർന്നു.
പാറമുകൾ വിഷ്ണു ഭവനിൽ എസ്. വിജയന്റെ വീടും മരം വീണുനാശം നേരിട്ടു. ഉണ്ടപ്പാറ കൊച്ചുകോണം ഷെറിന മൻസിലിൽ സർജാനത്ത് ബീവിയുടെ വീട്ടിലേക്കു മരംവീണു മേൽക്കൂര ഭാഗികമായി തകർന്നു . കണ്ടല പെട്രോൾ പമ്പിനു സമീപമാണു മരം റോഡിലേക്ക് കടപുഴകിയത്. വൈദ്യുതി ലൈനുകൾ പൊട്ടി. കീഴ്വാണ്ട ക്ഷേത്രത്തിനു സമീപം മരം വീണ് അഞ്ചു പോസ്റ്റുകൾ തകർന്നു. മഴയിൽ മരങ്ങൾ കടപുഴകി വീണു വൈദ്യുത പോസ്റ്റുകളും ലൈനുകളും വ്യാപകമായി പൊട്ടിയതോടെ ഗ്രാമീണ മേഖലയിൽ വൈദ്യുതി ബന്ധം താറുമാറായി. അനവധി സ്ഥലങ്ങളിൽ വൈദ്യുത ബന്ധം പുനഃസ്ഥാപിക്കാൻ ഇ തുവരെ കഴിഞ്ഞില്ല.
ഒരു സ്ഥലത്തുള്ള പൊട്ടിയ ലൈനുകളും പോസ്റ്റുകളും പഴയ സ്ഥിതിയിലാക്കി ചാർജ് ചെയ്തു മണിക്കൂറുകൾക്കുള്ളിൽ വീണ്ടും മരച്ചില്ല വീണു ലൈൻ തകരാറിലാകും. മെയിൻ റോഡിലും സമീപത്തും കാരണം പെട്ടെന്നു കണ്ടെത്താനായാലും ഉൾപ്രദേശങ്ങളിൽ മരച്ചില്ല വീണ് ലൈനുകൾ കൂട്ടിയിടിച്ചുണ്ടാകുന്ന വൈദ്യുതി തകരാർ പെട്ടെന്ന് കണ്ടെത്താൻ കഴിയാത്തതാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ വൈകുന്നതിനു കാരണം. ഇക്കുറി വൈദ്യുതി ബോർഡിന്റെ പോസ്റ്റുകൾ വ്യാപകമായി തകർന്നതു ഗുണനിലവാരം ഇല്ലാത്തതിന്റെ ഫലമെന്നാണു നാട്ടുകാരുടെ ആരോപണം.