ശമനമില്ലാതെ മഴ തുടരുന്നു; ദുരിതത്തിലായി ജനങ്ങൾ
1562986
Wednesday, May 28, 2025 2:04 AM IST
തിരുവന്തപുരം: തുടർച്ചയായി പെയ്ത ശക്തമായ മഴയിൽ ജില്ലയിൽ പലഭാഗത്തും ഇന്നലെയും നാശനഷ്ടങ്ങളുണ്ടി. നിരവധി സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി വീണു. അതിശക്തമായ കാറ്റാണു ജില്ലയുടെ മലയോര മേഖലകളിൽ വീശിയടിച്ചത്. കാർഷികമേഖലകളിൽ വൻ നാശമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ജില്ലയിലെ ആയിരക്കണക്കിനു ഹെക്ടർ സ്ഥലത്തെ കൃഷിയാണ് നശിച്ചത്. നഗര മേഖലയിൽ ഇന്നലേയും അതിശക്തമായ കാറ്റിൽ മരം കടപുഴകി വീണു. കവടിയാർ സാൽവേഷൻ ആർമി ഹെഡ്ക്വോർട്ടേഴ്സ് പരിസരത്ത് ആഞ്ഞിലിമരം കടപുഴകി കാറിനു മുകളിലേക്കു വീണു. സാൽവേഷൻ ആർമി ഹെഡ്ക്വാർട്ടേഴ്സിൽ ചൈൽഡ് ഡവലപ്പ്മെന്റസ്റ്റെർ ചുമതലക്കാരനായ ബ്ലസൻ വർസിന്റെ കാർ പൂർണമായി തകർന്നു, വീടിനും നാശനഷ്ടമുണ്ടായി.
സെൻട്രൽ ചർച്ച് ഓഫീസർ ക്വാർട്ടേഴ്സിന്റെ വശത്തും മരം വീണു നാശം സംഭവിച്ചു. ശക്തമായ കാറ്റിൽ ഇവിടെ മൂന്നിടങ്ങളിൽ മരങ്ങൾ ഒടിഞ്ഞ് വീടുകൾക്കു മുകളിൽ വീണു. കവടിയാർ സാൽവേഷൻ ആർമി ഹയർ സെക്കൻഡറി സ്കൂൾ വളപ്പിലും മരങ്ങൾ ഒടിഞ്ഞു വീണു. വഴുതക്കാട് വാട്ടർ അഥോറിറ്റിയുടെ നോർത്ത് ഓഫീസിന്റെ മുകളിൽ സ്ഥാപിച്ചിരുന്ന ഇന്റർനെറ്റിന്റെ വലിയ ടവർ അപകടമാംവിധം ചെരിഞ്ഞു. വഴുതക്കാട് റോഡ് ലേക്കു ചെരിഞ്ഞ നിലയിൽ കണ്ട ഇരുന്പ് ടവർ ഫയർഫോഴ്സ് എത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിൽ മുറിച്ചു നീക്കി അപകട സാധ്യത ഒഴിവാക്കി.
തീരമേഖലയിൽ കടലാക്രമണ സാധ്യത; കാപ്പിൽ മുതൽ പൊഴിയൂർ വരെ റെഡ് അലേർട്ട്
തിരുവനന്തപുരം: ജില്ലയിൽ ശക്തമായ മഴയും കാറ്റും തുടരുന്നതിനു പിന്നാലെ തീരമേഖലയിൽ കടലാക്രമണവും അതിരൂക്ഷമാകുന്നു.
ഇന്നു രാത്രി വരെ തീരത്തു നാലു മീറ്റർ വരെ ഉയരത്തിൽ തിരമാല വീശിയടിക്കാൻ സാധ്യതയുണ്ടെന്നു ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ജില്ലയിൽ കാപ്പിൽ മുതൽ പൊഴിയൂർ വരെ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും അതീവ ജാഗ്രത പാലിക്കണം. സമുദ്രസ്ഥിതിപഠന ഗവേഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പു പിൻവലിക്കുന്നതു വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായും ഒഴിവാക്കാനും നർദേശം നല്കി.
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽനിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും ഇറക്കുന്നത് ഒഴിവാക്കണം. മത്സബന്ധന ബോട്ടുകൾ ഉൾപ്പെടെയുള്ളവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ടു സൂക്ഷിക്കണമെന്നും മത്സ്യബന്ധന യാനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.