വിഴിഞ്ഞത്തും പൂവാറിലും കല്ലുമുക്കിലും കണ്ടെയ്നർ ഒഴുകിയെത്തി
1563249
Thursday, May 29, 2025 6:32 AM IST
എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം : അധികൃതർ കണക്കു കൂട്ടിയതുപോലെ കപ്പലപകടത്തിന്റെ അഞ്ചാം നാൾ വിഴിഞ്ഞത്തും പൂവാറിലും കല്ലുമുക്കിലും കണ്ടെയ്നറുകൾ ഒഴുകിയെത്തി. തകർന്ന കണ്ടെയ്നറുകളിൽനിന്നു പുറത്തായതു പ്ലാസ്റ്റിക് നിർമാണത്തിനാവശ്യമായ പോളിഎഥിലിൽ നിറച്ച നൂറുകണക്കിനു ചാക്കുകെട്ടുകൾ. ശക്തമായ തിരയടിയിൽ ചാക്കുകെട്ടുകൾ പൊട്ടിത്തകർന്നു തീരത്തെയും മലിനമാക്കി. ഇവയെ നീക്കം ചെയ്യുന്നതിനുള്ള ശ്രമങ്ങളും പാളി.
പോളിഎഥിലിൻ ചിപ്സുകൾ കൊണ്ട് മണൽപ്പരപ്പുകൾ നിറഞ്ഞതു പാരിസ്ഥിതിക പ്രശ്നത്തിനു വഴിതെളിക്കുമെന്നു മത്സ്യത്തൊഴിലാളികളും പറയുന്നു. ഇനിയും കൂടുതൽ കണ്ടെയ്നറുകൾ വിഴിഞ്ഞം മേഖലയിൽ വാരുമെന്ന കണക്കു കൂട്ടലിലാണ് അധികൃതർ.
ഇന്നലെ രാവിലെ ആറോടെയാണ് വിഴിഞ്ഞം മാരിടൈം ബോർഡിന്റെ തുറമുഖ മൗത്തിൽ ഒരു കണ്ടെയ്നർ എത്തിയത്. കുറച്ചുഭാഗം മാത്രം പുറത്തുകാണാവുന്ന നിലയിൽ ഒഴുകി നടന്ന കണ്ടെയ്നറിനെ എംഎസ്സിയുടെ കപ്പൽ അധികൃതർ നിയോഗിച്ച കൊച്ചിയിൽ നിന്നുള്ള സ്വകാര്യ ഏജൻസിയിലെ ആൾക്കാർ ബന്ധിക്കാൻ ശ്രമം നടത്തി.
അദാനിയുടെ ഡോൾഫിൻ എന്ന ടഗ്ഗിന്റെ സഹായത്തോടെ കരയിൽ വലിച്ചു കയറ്റാനുള്ള ശ്രമത്തിനിടയിൽ തുറമുഖത്തിലെ പുലിമുട്ടിൽ ഇടിച്ച കണ്ടെയ്നർ തകർന്ന് തരിപ്പണമായി. ഇതോടെ പോളി എഥിലിൻ നിറച്ച ചാക്കുകെട്ടുകൾക്കൊണ്ട് പ്രദേശം നിറഞ്ഞു. തിരയിൽപ്പെട്ടു തീരത്തേക്ക് അടിച്ചു കയറിയ ചാക്കുകെട്ടുകളെ സന്നദ്ധ പ്രവർത്തകർ കരയിൽ കയറ്റി. കുറെ ചാക്കുകൾ പൊട്ടിത്തകർന്നു കടൽ വെള്ളത്തിലായി.
മത്സ്യത്തൊഴിലാളികൾ അടുത്ത് പോകാതിരിക്കാൻ അധികൃതർ കർശന മുന്നറിയിപ്പു നൽകിയിരുന്നു. ഇതേ സമയം പൂവാർ പൊഴിക്കരയിലും കരിംകുളം കല്ലുമുക്കിലുമായി രണ്ടു കണ്ടെയ്നറുകൾക്കൂടി തീരത്തടിഞ്ഞു. പൂവാറിൽ അടിഞ്ഞതു തകർന്ന നിലയിലായിരുന്നു. ഇതിൽ നിന്നു വെള്ളത്തിൽ ഒഴുകി നടന്ന അഞ്ഞുറോളം പോളി എഥിലിൻ ചാക്കുകൾ കരയിൽ കയറ്റി കൂട്ടിയിട്ടു.
തകരാതെ കല്ലുമുക്കിൽ അടിഞ്ഞ കണ്ടെയ്നറിനു സമീപം ആൾക്കാർ അടുക്കാതിരിക്കാൻ പോലീസ് കർശന മുന്നറിയിപ്പ് നൽകി. ഉള്ളിൽ എന്തു വസ്തുവെന്നറിയുന്നതുവരെ കണ്ടെയ്നറിൽ തൊടാൻ പോലീസിനുമായില്ല. ഇന്നലെ പുലർച്ചെ മുതലാണ് അടിമലത്തുറയിലും പുല്ലുവിളയിലും ചാക്കുകെട്ടുകൾ ഒഴുകിയെത്തിയത്. ആദ്യം തീരത്തടിഞ്ഞവയെ നാട്ടുകാർ കരയിൽ കയറ്റി കൂട്ടിയിട്ടു. ഇതോ ടൊപ്പം മണൽപ്പരപ്പിൽ രാസവസ്തുക്കൾ അടിഞ്ഞു കൂടിയതും ആശങ്കക്കിടവരുത്തി.
ശക്തമായ കടൽക്ഷോഭമുള്ളതിനാൽ കണ്ടെയ്നറുകൾ കടലിലൂടെ ഒഴുകി കൊളംബോ വരെ പോകാമെന്നാണ് അധികൃതരുടെവിലയിരുത്തൽ. എന്നാൽ കണ്ടെയ്നറുകൾ വിഴിഞ്ഞത്ത് അടിയുന്നതിൽ അധികൃതരുടെ ചങ്കിടിപ്പും കൂടുന്നുണ്ട്. നിലവിൽകരക്കടിഞ്ഞവയിൽഅപകടകരമായ ഒന്നുമില്ലെന്ന് കണ്ടെത്തിയത് ഏറെ ആശ്വാസത്തിന് വഴിതെളിച്ചെങ്കിലും അപകടത്തിൽപ്പെട്ട എംഎസ്സി എൻസാ മൂന്നിൽ ഉണ്ടായിരുന്ന 643 എണ്ണത്തിൽ പതിനഞ്ചോളം ഏറെ അപകടകരമായവയെന്നും ബന്ധപ്പെട്ടവർ പറയുന്നു. ഇതിനോടകം കരയിലേക്ക് അടിച്ചു കയറിയ കണ്ടെയ്നറുകളിൽ പലതും പൊട്ടിപ്പൊളിഞ്ഞ നിലയിലായിരുന്നു.
ഒഴുക്കിനിടയിൽ ശക്തമായ കടൽക്ഷോഭത്തിലും തിരയടിയിലുമാണ് ഭൂരിഭാഗം കണ്ടെയ്നറുകളും തകർന്നത്. എന്നാൽ വിഴിഞ്ഞത്തേക്കു വരുന്നവയെ കാത്തിരിക്കുന്നത് കോവളത്തെയും ആഴിമലയിലെയും കാഠിന്യമേറിയ പാറക്കൂട്ടങ്ങളും വിഴിഞ്ഞത്തെ രണ്ടു തുറമുഖങ്ങളുടെ കൂറ്റൻ പുലിമുട്ടുകളുമാണ്. പുതിയതായി പ്രവർത്തനമാരംഭിച്ച അന്താരാഷ്ട്ര തുറമുഖത്തിനു കടലിനുള്ളിലേക്കു മൂന്നു കിലോമീറ്റർ വളഞ്ഞു നിൽക്കുന്ന പുലിമുട്ടാണ്.
വിഴിഞ്ഞം വഴി കിഴക്കോട്ട് ഒഴുകി പോകുന്ന കണ്ടെയ്നറുകൾ പുലിമുട്ടുകളിലും പറക്കൂട്ടങ്ങളിലും ഇടിച്ച് തകരാനുള്ള സാധ്യതയും അധികൃതർ തള്ളിക്കളയുന്നില്ല. അപകടകരമായ കെമിക്കൽ അടങ്ങിയ കണ്ടെയ് നറുകളാണ് ഇവിടെ തകരുന്നതെ ങ്കിൽ കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നു.
ഇന്നലെ എത്തിയ കണ്ടെയ്നറും തകർന്നു തരിപ്പണമായതു പുലിമുട്ടിൽ തട്ടിയാണെന്നതും ഗൗരവമായാണ് ബന്ധപ്പെട്ടവർ കാണുന്നത്. അനിഷ്ടങ്ങൾ ഉണ്ടായാൽ നിയന്ത്രിക്കുന്നതിനുള്ള യാതൊരുവിധ സംവിധാനങ്ങളും വിഴിഞ്ഞത്ത് ഇല്ലാത്തതും അധികൃതരെ കുഴക്കുന്നുണ്ട്. കർശന നിരീക്ഷണവുമായി വിഴിഞ്ഞം തീരസംരക്ഷണ സേനയുടെ മൂന്നു കപ്പലുകളും കടലിൽ നിലയുറപ്പിച്ചിട്ടുണ്ട്.
കൂടാതെ തീരദേശപോലീസിന്റെയും മറൈൻ എൻ ഫോഴ്സ്മെന്റിന്റെയും പട്രോൾ ബോട്ടുകളും നിരീക്ഷണം തുടരുന്നുണ്ട്. മൺസൂൺ തുടങ്ങി മത്സ്യബന്ധന സീസൺ ആരംഭിക്കാനിരിക്കെ വിവിധയിടങ്ങളിൽ നിന്നുള്ള നൂറു കണക്കിന് വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞത്ത് തമ്പടിച്ചു കഴിഞ്ഞു. ഇവർ കടലിൽ ഇറങ്ങരുതെന്ന കർശന നിർദ്ദേശവും അധികൃതർ നൽകി. കണ്ടെയ്നറുകൾ കണ്ടാൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് മുന്നറിയിപ്പു നൽകി.