നെയ്യാറ്റിന്‍കരയിലെ വിദ്യാലയങ്ങള്‍ പ്രവേശനോത്സവത്തിനുള്ള ഒരുക്കത്തില്‍
1563277
Thursday, May 29, 2025 6:47 AM IST
നെയ്യാറ്റിൻകര: നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ഉപജില്ലയിലെ വിദ്യാലയങ്ങള്‍ പ്രവേശനോത്സവത്തിനായുള്ള ഒരുക്കത്തില്‍. അധ്യയന വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍മാത്രം ശേഷിക്കെ പ്രതികൂല കാലാവസ്ഥയിലും വിദ്യാര്‍ഥികളെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ ഒട്ടുമിക്കയിടത്തും ധൃതഗതിയില്‍ പുരോഗമിക്കുന്നു. ഇന്നലെ മഴ പെയ്യാതിരുന്നത് വിദ്യാലയങ്ങളിലെ പരിസര ശുചീകരണത്തിനു സഹായകമായി. സ്കൂള്‍ പിടിഎ യുടെയും എസ്ആര്‍ജി യുടെയും സഹകരണത്തോടെയാണ് പരിസരശുചീകരണം നടത്തേണ്ടത്.
സ്കൂള്‍ വളപ്പിലെ കാടും പടലവും വെട്ടിത്തെളിക്കുക, കാന്പസ് ശുചീകരിക്കുക, ക്ലാസ് മുറികള്‍ അധ്യയന സൗകര്യരാര്‍ഥം വെടിപ്പായി മാറ്റുക, ശുചിമുറികള്‍ വൃത്തിയാക്കുക എന്നിവയെല്ലാം പരിസര ശുചീകരണത്തില്‍ ഉള്‍പ്പെടുന്നു. അടുക്കളയുടെ ശുചിത്വവും പ്രധാനം. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി പെയ്ത മഴ ഈ പ്രവൃത്തികള്‍ക്കെല്ലാം വിലങ്ങുതടിയായിരുന്നത് അധ്യാപകരെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കയിലാഴ്ത്തി.
ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് അധ്യയന വര്‍ഷാരംഭത്തിനുമുന്‍പ് ലഭിക്കേണ്ടതാണ്. തദ്ദേശഭരണ സ്ഥാപനങ്ങളിലെ ബന്ധപ്പെട്ട വിഭാഗത്തിലെ ഉദ്യോഗസ്ഥരാണു കെട്ടിടങ്ങള്‍ പരിശോധിച്ച് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്കായി അനുവദിക്കപ്പെട്ട വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പ്രാപ്തമായാലേ അവ നിരത്തിലിറക്കാവൂ എന്നാണ് ചട്ടം. മോട്ടോര്‍ വാഹന വകുപ്പാണ് ഈ സര്‍ട്ടിഫിക്കറ്റ് വിശദമായ പരിശോധനയ്ക്ക് ശേഷം നല്‍കുക.
അതോടൊപ്പം വാഹനം ഓടിക്കുന്ന ഡ്രൈവറുടെ ലൈസന്‍സ് അടക്കമുള്ള രേഖകളും പരിശോധിച്ച് അംഗീകാരം വാങ്ങേണ്ട ഉത്തരവാദിത്വം സ്കൂള്‍ അധികൃതരില്‍ നിക്ഷിപ്തമാണ്. സ്കൂളില്‍ പാചകം ചെയ്യുന്ന ആളിന്റെ ആരോഗ്യ കാര്‍ഡ് പരിശോധനയും മുന്നൊരുക്ക നടപടികളില്‍ ഉള്‍പ്പെടുന്നു. അപകടാവസ്ഥയിലുള്ള മരച്ചില്ലകളോ മരമോ ഉണ്ടെങ്കില്‍ അവ മുറിച്ചു നീക്കാനുള്ള പ്രവൃത്തിയും അടിയന്തിരമായി ചെയ്യേണ്ടതുണ്ട്.
വിദ്യാഭ്യാസ വകുപ്പ് ഓഫീസില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഓരോ വിദ്യാലയങ്ങളും സന്ദര്‍ശിച്ച് ഇക്കാര്യങ്ങള്‍ പരിശോധിക്കുന്ന നടപടി തുടരുന്നു. സ്കൂളുകള്‍ക്ക് സമീപത്ത് പുകയില ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതുമായി ബന്ധപ്പെട്ട അന്വേഷണവും പരിശോധനയും ഇതേ കാലയളവില്‍ നടക്കും.
പൊതുവിദ്യാലയങ്ങളില്‍ മുന്‍വര്‍ഷത്തെക്കാള്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ എത്ുമെന്ന പ്രതീക്ഷയിലാണ് പല സ്കൂള്‍ അധികൃതരും. ഇക്കഴിഞ്ഞ അധ്യയന വര്‍ഷം മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ച വയ്ക്കാനായെന്ന ആത്മവിശ്വാസത്തോടെയാണ് പല സ്കൂളുകളും പുതിയ അധ്യയന വര്‍ഷത്തെയും വിദ്യാര്‍ഥികളെയും വരവേൽക്കുന്നത്.