നാല് വർഷത്തിനിടയിൽ വിതരണം ചെയ്തത്് 2,23,887 പട്ടയങ്ങൾ: മന്ത്രി കെ. രാജൻ
1576279
Wednesday, July 16, 2025 8:13 AM IST
മലപ്പുറം: നാല് വർഷത്തിനിടയിൽ സംസ്ഥാനത്ത് 2,23,887 പട്ടയങ്ങൾ വിതരണം ചെയ്തതായി റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു. മലപ്പുറം ജില്ലയിലെ വിവിധ താലൂക്കുകളിലായി നടന്ന പട്ടയ മേള ഓണ്ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഒന്പത് വർഷക്കാലയളവിൽ കേരളത്തിൽ നാലു ലക്ഷത്തിലേറെ ഭൂവുടമകളെ സൃഷ്ടിക്കാൻ സർക്കാരിന് കഴിഞ്ഞു. ‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് ’ എന്ന മുഖമുദ്രാവാക്യത്തോടെ റവന്യു വകുപ്പ് നടത്തുന്ന പ്രവർത്തനം ശ്രദ്ധേയമാണ്.
ഭൂരഹിതരായ മുഴുവൻ ആളുകളെയും ഭൂമിയുടെ ഉടമകളാക്കി മാറ്റുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. അതിവേഗവും സുതാര്യവുമായ റവന്യു നടപടി ക്രമങ്ങളിലേക്ക് കടക്കാൻ ഉതകുന്ന ഡിജിറ്റൽ റീസർവേയിലൂടെ ചരിത്രത്തിൽ ആദ്യമായി ഒന്നര വർഷത്തിനുള്ളിൽ നാലരലക്ഷം ഹെക്ടറോളം ഭൂമി അളന്നു തിട്ടപ്പെടുത്തി.
കൈയേറ്റക്കാരെയും കൈവശ ഭൂമിക്കാരെയും കുടിയേറ്റക്കാരെയും ഒരുപോലെയല്ല സർക്കാർ കാണുന്നതെന്നും കുടിയേറ്റക്കാരുടെയും കൈവശം ഭൂമിക്കാരുടെയും പ്രശ്നങ്ങൾ അനുതാപപൂർവം പരിഗണിക്കും എന്നും മന്ത്രി പറഞ്ഞു.
നിറം മങ്ങിയ വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ ഏറെ ശ്രദ്ധയോടെ വലുപ്പത്തിൽ മനോഹരമായി പുനർനിർമിക്കുകയാണ്. 600 ഓളം വില്ലേജ് ഓഫീസുകൾ സ്മാർട്ടായി. സമഗ്രവും ജനകീയവും ആധുനികവത്ക്കരിക്കപ്പെട്ടതുമായ റവന്യു സേവനങ്ങളിലേക്ക് കടക്കുന്ന കാലത്ത് വില്ലേജുകൾ സ്മാർട്ട് ആകേണ്ടത് പ്രധാനമണ്.
ജനങ്ങൾക്ക് ഏറ്റവും സുതാര്യമായി വേഗതയിൽ സേവനങ്ങൾ ലഭ്യമാക്കാൻ ഡിജിറ്റൽ റവന്യൂ കാർഡ് ഒരുക്കുകയാണ് വകുപ്പ്. ഇതുവഴി വില്ലേജ് ഓഫീസുകളിൽ നിന്ന് ലഭിക്കുന്ന 14 ഓളം വിവരങ്ങൾ ചിപ്പുകൾ പതിപ്പിച്ച ഒറ്റ കാർഡിൽ പൊതുജനങ്ങൾക്ക് ലഭ്യമാകും.
മലപ്പുറം ജില്ലയിൽ ഇന്നലെ 2187 പട്ടയങ്ങൾ വിതരണം ചെയ്തു. ഇതിൽ 2032 ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങളും 155 ഭൂപതിവ് പട്ടയങ്ങളും ഉൾപ്പെടും. തിരൂരിൽ 258, മഞ്ചേരിയിൽ 410, തിരൂരങ്ങാടിയിൽ 750 ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങളും 614 ദേവസ്വം പട്ടയങ്ങളുമാണ് വിതരണം ചെയ്തത്.