തീരദേശ മേഖലയുടെ സമഗ്ര വികസനത്തിന് പുതിയ പദ്ധതി
1575988
Tuesday, July 15, 2025 8:06 AM IST
മലപ്പുറം: തീരദേശ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പുതിയ പദ്ധതി വരുന്നു. ജൻ ശിക്ഷണ്‍ സൻസ്ഥാന്റെ കീഴിൽ വിവിധ സർക്കാർ ഏജൻസികളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി നടത്തിപ്പ് സംബന്ധിച്ച് ജെഎസ്എസ് ചെയർമാൻ കൂടിയായ പി.വി. അബ്ദുൾ വഹാബ് എംപിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.
പൊന്നാനി മുതൽ വള്ളിക്കുന്ന് വരെയുള്ള പത്ത് ഗ്രാമപഞ്ചായത്തുകളും മൂന്ന് നഗരസഭകളും പദ്ധതിയുടെ കീഴിൽ വരും. നബാർഡിന്റെ പട്ടികവർഗ വികസന മാതൃകയിലാണ് പദ്ധതി നടപ്പാക്കുക. അഞ്ച് വർഷമാണ് പദ്ധതിയുടെ കാലയളവ്. തീരദേശ മേഖലയിലുള്ളവരുടെ തൊഴിൽ, നൈപുണ്യ വികസനം, സംരംഭം, പരന്പരാഗത വ്യവസായ പ്രോത്സാഹനം, തീരമിടിച്ചൽ തടയുന്നതിനുള്ള നടപടികൾ, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവ പദ്ധതിയിലുൾപ്പെടും. പുതുതലമുറയിൽ പെട്ടവർക്കുള്ള നൈപുണ്യ വികസനം പുത്തൻ തലമുറ കോഴ്സുകളിൽ പരിശീലനം, സംരംഭകത്വ പരിശീലനം എന്നിവ നൽകും.
ഇതോടൊപ്പം പരന്പരാഗത തൊഴിലുകളിലും പരിശീലനം നൽകും. ഇതു സംബന്ധിച്ച് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പങ്കാളിത്ത പഠന പദ്ധതി നടത്താൻ യോഗത്തിൽ തീരുമാനിച്ചു. സ്റ്റാർട്ടപ് കന്പനിയായ നയനീതി പോളിസി കളക്ടീവും തിരുവനന്തപുരം ആസ്ഥാനമായ സുസ്ഥിര ഫൗണ്ടേഷനുമാണ് ഇതു സംബന്ധിച്ച പഠനം നടത്തുന്നത്.
ഓഗസ്റ്റ് 15നകം പഠനം പൂർത്തിയാക്കി പദ്ധതി തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. അഡ്വ. യു.എ. ലത്തീഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മയിൽ മൂത്തേടം, സ്ഥിരംസമിതി അധ്യക്ഷ സറീന ഹസീബ്, അംഗം വി.കെ.എം. ഷാഫി, ജെഎസ്എസ് ഡയറക്ടർ വി. ഉമ്മർകോയ, വിവിധ വകുപ്പുകളുടെ മേധാവികൾ എന്നിവർ പങ്കെടുത്തു.