കത്തിയമർന്നു...കോഴിക്കോടിന്റെ ചരിത്രത്തില്‍ മറ്റൊരു കറുത്ത ദിനം
1560827
Monday, May 19, 2025 5:31 AM IST
കോഴിക്കോട്: പുതിയ ബസ്സ്റ്റാന്‍ഡില്‍ ഇന്നലെയുണ്ടായ വന്‍ തീപിടിത്തം കോഴിക്കോടിന്റെ ചരിത്രത്തില്‍ മറ്റൊരു കറുത്ത ദിനമായി. ആളപായമില്ലെന്നതുമാത്രമാണ് ഏക ആശ്വാസം. പക്ഷെ നിരവധി പേര് ഒരായുസുകൊണ്ട് പടുത്തുയര്‍ത്തിയ ജീവിതമാര്‍ഗമാണ് ഏതാനും സമയംകൊണ്ട് വെന്തുവെണ്ണീറായത്. 2007ല്‍ മിഠായിത്തെരുവിലുണ്ടായ തീപിടിത്തം കേരളത്തെ തന്നെ നടുക്കിയിരുന്നു. അന്ന് എം.പി. റോഡിലെ പടക്ക വില്പന ശാലയിലുണ്ടായ തീപിടിത്തത്തില്‍ എട്ടുപേരാണ് മരിച്ചത്.
മിഠായിത്തെരുവ് തീപിടിത്ത കേസിലെ പ്രതിയായ മൊയ്തീന് പള്ളി റോഡില്‍ കേരള സ്റ്റേഷനറി മാര്‍ട്ട് നടത്തിയ കോഴിക്കോട് ജയില്‍ റോഡ് സ്വദേശി കെ.പി. ജഗദീഷിനെ 2021ല്‍ കോടതി വെറുതെ വിട്ടിരുന്നു.
പ്രതിക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് 14 വർഷത്തിനുശേഷം കോടതി വിധിയുണ്ടായത്. കേസില്‍ ഒന്നാം പ്രതിയായിരുന്ന ജഗദീഷിന്റെ പിതാവ് കെ.പി. അപ്പുക്കുട്ടി (84)യടക്കം കേരള സ്റ്റേഷനറി മാര്‍ട്ടിലെ ആറുപേര്‍ അപകടത്തില്‍ മരിച്ചിരുന്നു.
അതിനു ശേഷം കോഴിക്കോട് കണ്ട ഏറ്റവും വലിയ തീപിടിത്തമാണ് ഇന്നലെയുണ്ടായത്. പുതിയ ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്സിലെ കാലിക്കട്ട് ടെക്സ്റ്റൈല്‍സ് മൊത്ത വസ്ത്ര വ്യാപാര സ്ഥാപനം പൂര്‍ണമായി കത്തി നശിച്ചതുവഴി കോടികളുടെ നഷ്ടമാണ് സംഭവിച്ചത്. കെട്ടിടത്തിന്റെ മധ്യഭാഗത്തുനിന്നാണ് തീ ആളിയതെന്നാണ് സ്റ്റാന്‍ഡിലെ കച്ചവടക്കാര്‍ പറയുന്നത്.
എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. കടയില്‍ തീ പടര്‍ന്നപ്പോള്‍ത്തന്നെ ആളുകള്‍ ഓടിമാറിയെന്ന് പോര്‍ട്ടര്‍മാര്‍ പറഞ്ഞു. ബസ് സ്റ്റാന്‍ഡിലെ മൂന്നുനില ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിനാണ് തീ പിടിച്ചത്. അപ്പോള്‍ തന്നെ ബസ് സ്റ്റാന്‍ഡിലെ ബസുകള്‍ പുറത്തേക്ക് മാറ്റി. എന്നാല്‍ സ്റ്റാന്‍ഡിന്റെ മറുഭാഗത്തു നിന്ന് മലപ്പുറം, പാലക്കാട് ഭാഗത്തേക്കുള്ള ബസുകള്‍ സര്‍വീസ് തുടര്‍ന്നു.
മാവൂര്‍ റോഡിലും മറ്റും ഗതാഗതത്തിന് പോലീസ് നിയന്ത്രണമേര്‍പ്പെടുത്തി. ബസ്സ്റ്റാന്‍ഡ് പരിസരത്തെ റോഡ് അടച്ചതോടെ നഗരം മുഴുവന്‍ ഗതാഗതക്കുരുക്കിലമര്‍ന്നു. പൊതുജനങ്ങള്‍ക്ക് മാവൂര്‍ റോഡ് ഭാഗത്തേക്ക് വരുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.
പക്ഷെ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ആളുകള്‍ കൂട്ടം കൂടി നിന്നു. ഇവരെ ഒഴിവാക്കാന്‍ പോലീസ് മൈക്ക് അനൗണ്‍സ്മെന്റ് നടത്തി. കയര്‍ കെട്ടി ബസ് സ്റ്റാന്‍ഡിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുകയും ചെയ്തു.അവധി ദിനമായ ഞായറാഴ്ച ആയതിനാല്‍ പുതിയ ബസ് സ്റ്റാന്‍ഡിലും മറ്റും പൊതുവെ തിരക്ക് കുറവായിരുന്നു. ഇതുമൂലം ആളപായം ഒഴിവായി. അതിനിടെ കാലിക്കട്ട് ടെക്സ്റ്റൈല്സിനുള്ളില് ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ആദ്യം ആശങ്ക ഉയര്‍ന്നിരുന്നു. പക്ഷെ തീപിടുത്തമുണ്ടായതോടെ ആളുകള്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ നിന്നു ഓടിമാറിയത് രക്ഷയായി.
വെള്ളം തീര്‍ന്ന ഫയര്‍ എന്‍ജിനുകള്‍ വെള്ളം ശേഖരിക്കാന്‍ മാനാഞ്ചിറയില്‍ എത്തി തിരികെ വരാനെടുത്ത സമയത്ത് തീ ആളിപടരുകയായിരുന്നു. സ്റ്റാൻഡിന്റെ താഴെ നിലയിലെ പടിഞ്ഞാറ് ഭാഗത്തെ കടകളിലെ സാധനങ്ങള്‍ വെള്ളം നനഞ്ഞും നശിച്ചു. തീപിടിത്തത്തിനു കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണ് എന്നാണ് അധികൃതരുടെ സംശയമെങ്കിലും യഥാര്‍ഥ കാരണം ഇനിയും വ്യക്തമായിട്ടില്ല.
തീയണയ്ക്കാന്‍ കഠിനപ്രയത്നം നടത്തിയതായി കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ ടി. നാരായണന് പറഞ്ഞു. ദുരന്തം ഒഴിവാക്കാന്‍ ബസ് സ്റ്റാന്‍ഡിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം.
അശാസ്ത്രീയ നിർമാണം
കോഴിക്കോട്:തീപിടിത്തമുണ്ടായ കടകള്‍ക്കുള്ളിലേക്ക് വെള്ളം ചീറ്റിക്കാനുള്ള സംവിധാനം കെട്ടിടത്തില്‍ ഇല്ലാതിരുന്നതാണ് അപകടത്തിന്റെ വ്യാപ്തി വർധിക്കാൻ കാരണമെന്ന് സൂചന. ഇത് കെട്ടിടത്തിന്റെ രൂപകല്പനയിലുള്ള വീഴ്ചയാണെന്ന് സ്ഥലത്തെത്തിയ കളക്ടർ, എംഎല്‍എ അടക്കമുള്ളവര്‍ സൂചിപ്പിച്ചു. ഈ വിഷയം പരിശോധിക്കുമെന്നും കളക്ടർ സൂചിപ്പിച്ചു. തീ ആളിക്കത്തുന്നതിനിടെ, സമീപത്തുള്ള വസ്ത്രവ്യാപാര സ്ഥാപനത്തിലേക്ക് തീ പടരാതിരിക്കാനുള്ള മുന്‍കരുതല്‍ ഫയര്‍ഫോഴ്സ് സ്വീകരിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
തീപിടിത്തമുണ്ടായ ഉടനെ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ബസുകള്‍ പൂര്‍ണമായും മാറ്റി. പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് ബസ് സ്റ്റാന്‍ഡിന്റെ നിയന്ത്രണം ഏറ്റെടുത്ത് ആളുകളെ ഒഴിപ്പിച്ചു. കളക്ടറും ഐജിയും സ്ഥലത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
പല സ്ഥലങ്ങളിലും ഉള്ളിലേക്കു കടക്കാന്‍ കഴിയാത്ത വിധമാണ് കെട്ടിടത്തിന്റെ നിര്‍മാണമെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും സൂചിപ്പിച്ചു. കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്സായിട്ടും ഇവിടെ നിയമം അനുശാസിക്കുംവിധമുള്ള അഗ്നിശമന സംവിധാനങ്ങള്‍ ഇല്ലെന്നത് വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.