ശൗചാലയ മാലിന്യവുമായെത്തിയ ടാങ്കർ ലോറി പിടികൂടി
1547142
Thursday, May 1, 2025 3:47 AM IST
അടൂർ: ഏനാത്ത് മണ്ണടി ദളവ ജംഗ്ഷൻ ഭാഗത്ത് ശൗചാലയ മാലിന്യം നിക്ഷേപിക്കാൻ വന്ന ടാങ്കർ ലോറി പോലീസ് പിടികൂടി. ഇന്നലെ പുലർച്ചെ 2.15നാണ് ഏനാത്ത് പോലീസ് നൈറ്റ് പട്രോളിംഗ് സംഘം ടാങ്കർ കണ്ടത്. ഇതിനു മുന്നിൽ ഒരു കാർ കടന്നുപോയിരുന്നു.
പിന്നാലെ അതിവേഗത്തിൽ ടാങ്കർ കടന്നുപോയപ്പോൾ സംശയം തോന്നിയ പോലീസ് പിന്തുടരുകയായിരുന്നു. പോലീസിനെ കണ്ട് അവിടെനിന്ന് അമിതവേത്തിൽ പാഞ്ഞ ടാങ്കറിനെ സാഹസികമായി പിന്തുടർന്നാണ് പിടികൂടിയത്. മൂന്നര കിലോമീറ്ററോളം പിന്തുടർന്ന് സഞ്ചരിച്ച ശേഷം ഏനാത്ത് മിസ്പാ ജംഗ്ഷനിൽ വാഹനം പോലീസ് പിടികൂടി.
ഇതിനിടെ, പട്രോളിംഗ് സംഘം പത്തനംതിട്ട പോലീസ് കൺട്രോൾ റൂമിമായി ബന്ധപ്പെട്ട് വിവരം ധരിപ്പിച്ചു. റോഡ് അപകടങ്ങൾ കുറയ്ക്കാനുള്ള പട്രോളിംഗ് സംഘ(ബീറ്റ)ത്തിന്റെ സഹായം തേടി.
എഎസ്ഐ സാജൻ ഫിലിപ്പ് , സിപിഒ അനീഷ് എന്നിവരായിരുന്നു ഏനാത്ത് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. ബീറ്റ പട്രോളിംഗ് സംഘത്തിന്റെ വാഹനം മിസ്പ ജംഗ്ഷനിലെത്തി ടാങ്കറിനു കുറുകെ ഇട്ട് തടഞ്ഞു പിടികൂടി. തുടർന്ന് ടാങ്കർ പോലിസ് സ്റ്റേഷനിലെത്തിച്ചു.
വാഹനത്തിലുണ്ടായിരുന്ന അടൂർ, പന്നിവിഴ ശ്രീജിത്തിനെ (27 ) കസ്റ്റഡിയിലെടുത്തു. ഡ്രൈവറും മറ്റൊരാളും ഓടിരക്ഷപ്പെട്ടു. മണ്ണടി മുടിപ്പുര റോഡരികിലെ നീർച്ചാലിലും കൃഷിയിടത്തിലും കക്കൂസ് മാലിന്യം തള്ളിയതിനു രണ്ട് വാഹനങ്ങൾ കഴിഞ്ഞയിടെ ഏനാത്ത് പോലീസ് പിടികൂടിയിരുന്നു.
ശുചിമുറി മാലിന്യം കൊണ്ടുവന്ന ടാങ്കർ ലോറിയും അകമ്പടിവന്ന ജീപ്പുമായിരുന്നു അന്ന് പിടിച്ചെടുത്തത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റുമാണ് പോലീസ് അന്ന് വാഹനങ്ങൾ പിടികൂടിയത്. തുടർന്ന് ഏനാത്ത് പോലീസ് പട്രോളിംഗ് കൂടുതൽ ശക്തമാക്കിയിരുന്നു. അന്നത്തെ പോലീസ് സംഘത്തിലും സാജൻ ഫിലിപ്പ് ഉണ്ടായിരുന്നു.