മെഡിക്കല്‍ കോളജ് ആശുപത്രിയിൽ നിര്‍മാണപ്രവർത്തനങ്ങൾക്ക് നിലവാരമില്ലെന്ന്
1568439
Wednesday, June 18, 2025 11:30 PM IST
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പില്‍ നിര്‍മാണം നടക്കുന്ന കെട്ടിടങ്ങള്‍ക്ക് മതിയായ സാമഗ്രികള്‍ ഉപയോഗിക്കുന്നില്ലെന്ന ആരോപണം ശക്തം. അടുത്തിടെ ഉദ്ഘാടനം കഴിഞ്ഞ സൂപ്പര്‍ സ്പെഷാലിറ്റി കെട്ടിടത്തിലുണ്ടായ ചോര്‍ച്ചയും ശുചിമുറി ഉപയോഗശൂന്യമായതും സംബന്ധിച്ചു നടന്ന വിജിലന്‍സ് അന്വേഷണത്തിലും നിര്‍മാണത്തില്‍ അപാകതയുള്ളതായി തെളിഞ്ഞിരുന്നു. കൂടാതെ പി ജി ക്വാര്‍ട്ടേഴ്സിലും അടുത്തിടെ ചോര്‍ച്ചയുണ്ടായി.
കരാര്‍ പ്രകാരമുള്ള മെറ്റീരിയലുകള്‍ ഉള്‍പ്പെടുത്താറില്ല. നിര്‍മാണത്തിന് ആവശ്യമായ മണ്ണ് ആശുപത്രി വളപ്പില്‍നിന്നു കുഴിച്ചെടുക്കുകയാണ്. എംസാന്റ് ഉള്‍പ്പെടെയുള്ള സാമഗ്രികളിലും തട്ടിപ്പ് നടത്താറുണ്ട് എന്നിങ്ങനെയുള്ള ആരോപണങ്ങള്‍ ശക്തമാണ്. കഴിഞ്ഞദിവസം ആശുപത്രി വളപ്പില്‍ പി ജി ക്വാര്‍ട്ടേഴ്സിലേക്കുള്ള റോഡരികില്‍ മരുന്ന് സംഭരണത്തിനുള്ള കെട്ടിടത്തിന്റെ മേല്‍ക്കൂര കോണ്‍ക്രീറ്റിംഗിലും കരാറുകാരന് അഴിമതി കാട്ടിയതായ ആക്ഷേപം ശക്തമാണ്.
മീപത്തുള്ള മണ്ണ് കൂട്ടിയിട്ട് അതിന് മുകളില്‍ എം സാന്റിട്ട് പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചാണ് നിര്‍മാണം നടത്തിയിരിക്കുന്നത്. കരാര്‍ പ്രകാരമുള്ള എം സാന്റ് ഇറക്കിയതായി ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു, മണ്ണ് കൂട്ടിയിട്ടതിന്റെ ലക്ഷ്യം. ഇത് പി ഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ കരാറുകാരന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഇയാള്‍ ഭീഷണിപ്പെടുത്തിയതായ ആരോപണവും നാട്ടുകാര്‍ പറയുന്നു.
ഇതിന്റെ ഫോട്ടോ എടുക്കാനെത്തിയ പ്രദേശവാസിയായ പതിനാറുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി അമ്പലപ്പുഴ പോലീസിന് നല്‍കിയിരുന്നു. സമീപവാസിയായ വെളിയില്‍ വീട്ടില്‍ അര്‍ജുന(16) നെ കരാറുകാരന് മര്‍ദ്ദിക്കുകയും കമ്പിപ്പാരകൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു.
എം സാന്റിന് പകരം മണ്ണ് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത് മൊബൈലില്‍ പകര്‍ത്തുന്നതിനിടെ കരാറുകാരന് തള്ളിയിട്ടശേഷം മൊബൈല്‍ പിടിച്ചുവാങ്ങി കമ്പിപ്പാരകൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചതായി അമ്പലപ്പുഴ പോലീസിന്റെ എഫ്ഐആറിലും പറയുന്നുണ്ട്. കൊലപ്പെടുത്താന്‍ ഉപയോഗിച്ചതായി പറയുന്ന പാരയും പോലീസ് കണ്ടെടുത്തിരുന്നു.
എന്നാല്‍ നിസാര വകുപ്പ് ചുമത്തിയാണ് അമ്പലപ്പുഴ പോലീസ് കേസെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ശിശുവികസന സമിതിയും കുട്ടിയില്‍നിന്നു മൊഴിയെടുത്ത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മതിയായ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള തയാറെടുപ്പിലാണ് ബന്ധുക്കള്‍. കെട്ടിടനിര്‍മാണത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്.