കെസി പാലം : പുനര്‍നിര്‍മാണത്തിന് ഭരണാനുമതി
1568448
Wednesday, June 18, 2025 11:30 PM IST
കിടങ്ങറ: കെസി പാലത്തിന്റെ പുനര്‍നിര്‍മാണത്തിന് 42.32 കോടി രൂപയുടെ ഭരണാനുമതി. കിടങ്ങറ-കണ്ണാടി റോഡില്‍ സ്ഥിതി ചെയ്യുന്ന പാലം ഇപിസി (എൻജിനിയറിംഗ് പ്രൊക്യുര്‍മെന്റ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍) മാതൃകയിലാണു നിര്‍മിക്കുന്നത്. ദേശീയ ജലപാതയില്‍ ഉള്‍പ്പെടുന്ന കനാലിനു കുറുകെയുള്ള പാലത്തിനടിയിലൂടെ ജലനിരപ്പ് ഉയരുമ്പോള്‍ ബോട്ടുകള്‍ക്കു കടന്നുപോകാന്‍ പറ്റാത്ത സാഹചര്യമായതിനാലാണു പാലം ഉയരം കൂട്ടി പുനര്‍നിര്‍മിക്കാന്‍ തീരുമാനിച്ചത്. ദേശീയ ജലപാത മാനദണ്ഡങ്ങള്‍ പ്രകാരമാണു പുതിയ പാലം രൂപകല്പന ചെയ്തിരിക്കുന്നത്.
കനാലിലെ ഏറ്റവും കൂടിയ ജലനിരപ്പില്‍നിന്ന് (എച്ച്ടിഎല്‍) 6 മീറ്റര്‍ ഉയരത്തിലാണു പാലം രൂപകല്പന ചെയ്തിരുന്നത്. പാലത്തിന്റെ ഉയരം നിലവിലുള്ളതില്‍ നിന്ന് 2 മീറ്ററോളം കൂടുമ്പോള്‍ ഉണ്ടാകാവുന്ന കുത്തനെയുള്ള ചെരിവ് അപകടങ്ങള്‍ ഉണ്ടാക്കുമെന്നതിനാല്‍ ഇത്തരം കാര്യങ്ങള്‍ ഉള്‍പ്പെടെ പരിഹരിച്ചുകൊണ്ടാണു പാലം നിര്‍മിക്കുക. ഇതിനായി 2.65 കോടി രൂപ ചെലവില്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്.
രണ്ടു വശങ്ങളിലുമായി 250 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡും 10 മീറ്റര്‍ വീതിയിലുമാണു പാലം നിര്‍മിക്കുന്നത്. അപ്രോച്ച് റോഡിന് ഇരുവശങ്ങളിലുമായി 5 മീറ്റര്‍ സര്‍വീസ് റോഡും നിര്‍മിക്കും. ഉള്‍നാടന്‍ ജലഗതാഗത അഥോറിറ്റിയുടെ നിരാക്ഷേപ പത്രം ലഭിച്ചാലുടന്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പാലം നിര്‍മാണം ആരംഭിക്കുമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു.
ഏറെ നാളത്തെ കുട്ടനാടിന്റെ പൊതു ആവശ്യങ്ങളില്‍ ഒന്നായിരുന്നു കെസി പാലത്തിന്റെ പുനര്നിര്മാണമെന്നു തോമസ് കെ.തോമസ് എംഎല്‍എ പറഞ്ഞു. പാലത്തിന്റെ ഉയരക്കുറവു വെള്ളപ്പൊക്കക്കാലത്തു വലിയ പ്രതിസന്ധിയാണു സൃഷ്ടിച്ചിരുന്നത്. പാലം പുനര്‍നിര്‍മിക്കുന്നതോടെ ഈ പ്രശ്നത്തിനു പരിഹാരമാകും. പാലം നിര്‍മാണത്തിന്റെ തുടര്‍നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു.