പള്ളിത്തോട്-ചാവടി റോഡിൽ മാലിന്യം തള്ളുന്നത് തുടരുന്നു
1568446
Wednesday, June 18, 2025 11:30 PM IST
തുറവുർ: റോഡുവശങ്ങളിൽ മാലിന്യം തള്ളുന്നത് തുടരുന്നു. പള്ളിത്തോട്-ചാവടി റോഡിന്റെ വശങ്ങളിലാണ് വൻതോതിൽ മാലിന്യം തള്ളുന്നത്. ഇറച്ചിക്കടകളിലെയും കോഴിക്കടകളിലെയും മാലിന്യങ്ങൾ തള്ളുന്നതുകൂടാതെ ഇപ്പോൾ പ്ലാസ്റ്റിക് ,പേപ്പർ മാലിന്യങ്ങളും വൻതോതിലാണ് ഈ റോഡിന്റെ വശങ്ങളിലെ തോടുകളിൽ തള്ളുന്നത്. രാത്രിയുടെ മറവിലാണ് സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. നിരവധി പരാതികൾ നൽകിയിട്ടും പോലീസും കുത്തിയതോട് ,തുറവൂർ പഞ്ചായത്ത് അധികൃതരും യാതൊരു നടപടിയും സ്വീകരിക്കാത്തത് ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്ക് സഹായകരമാകുന്നതായും ആക്ഷേപമുണ്ട്.
ശനി, ഞായർ ദിവസങ്ങളിലും മറ്റ് അവധി ദിവസങ്ങളിലുമാണ് മാലിന്യങ്ങൾ ചാക്കിൽ കെട്ടി തോട്ടിൽ തള്ളുന്നത്. ഇത് വൻ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളിലും ഇത്തരത്തിൽ പത്തു ചാക്ക് ഇറച്ചിമാലിന്യങ്ങളാണ് പള്ളിത്തോട്-ചാവടി റോഡിന് ഇരുവശങ്ങളിലുമുള്ള തോടുകളിൽ തള്ളിയിരിക്കുന്നത്. അസഹനീയമായ ദുർഗന്ധമാണ് ഈ മേഖലയിൽ അനുഭവപ്പെടുന്നത്. പ്രദേശവാസികൾ മാരക രോഗഭീതിയിലാണ്.
മാലിന്യം തള്ളുന്നവരെ പിടികൂടാൻ കാമറകൾ സ്ഥാപിക്കുമെന്നും റോഡിന്റെ ഇരുവശവും മാലിന്യം നീക്കി ടൈൽ പാകുമെന്നും തുറവൂർ കുത്തിയതോട് പഞ്ചായത്ത്അധികൃതർ ചേർത്തല കോടതിയിൽ ഉറപ്പ് നൽകിയെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. തോടുകളിലെ ഇറച്ചിമാലിന്യങ്ങളും മറ്റു മാലിന്യങ്ങളും നീക്കി ശുദ്ധീകരിക്കാനുള്ള അടിയന്തിര നടപടി പഞ്ചായത്തധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന ആവശ്യം ശക്തമായി.