സിഗ്നല്‍ ബോയകളുടെ കുറവ് ബോട്ടുകളെ വട്ടംകറക്കുന്നു
1568441
Wednesday, June 18, 2025 11:30 PM IST
ആലപ്പുഴ: ജലഗതാഗതവകുപ്പ് ബോട്ടുകളെ വലച്ച് ജലപാതയിലെ സിഗ്നല്‍ ബോയകളുടെ കുറവ്. ഇതേത്തുടര്‍ന്ന് മുഹമ്മ-കുമരകം ജലപാതയില്‍ ബോട്ടുകളുടെ ദിശ മാറുന്നതു പതിവായി. ശക്തമായ കാറ്റും മഴയുമെല്ലാം ബോട്ട് സര്‍വീസിനെ ബാധിക്കുന്നതിനിടെയാണ് ബോയകളില്ലാത്തു രാത്രികാലത്തുള്‍പ്പെടെ ബോട്ടുകളെ വട്ടംകറക്കുന്നത്.
മുഹമ്മ-കുമരകം ജലപാതയില്‍ നിലവില്‍ ഏഴു സിഗ്നല്‍ ബോയകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ രണ്ടെണ്ണം മാത്രമാണ് ശരിയായിട്ടുള്ളത്. ബാക്കിയുള്ള പലതും തകരാറായി ബോട്ടുചാലില്നിന്നു മാറിക്കിടക്കുകയാണ്. ഇന്‍ലാന്‍ഡ് വാട്ടര്‍ അഥോറിറ്റി, മാരിടൈം ബോര്‍ഡ് എന്നിവയുടെ നേതൃത്വത്തിലാണ് ബോയകള്‍ സ്ഥാപിക്കേണ്ടത്. 12 കിലോമീറ്ററോളം ദൂരമുള്ളതാണ് ജലപാത. ഇടയ്ക്ക് ജലഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍ ബോയകള്‍ സ്ഥാപിക്കാന്‍ നീക്കമുണ്ടായെങ്കിലും അനുമതി ലഭിച്ചില്ല.
ബോയകളില്ലാത്തതിനാല് ദിശ അറിയാനാകാതെ സര്‍വീസ് ബോട്ടുകളും മറ്റു ബോട്ടുകളും വേമ്പനാട്ടുകായലില്‍ കറങ്ങുകയാണ്. ഇതിനുപുറമേ കുമരകം കുരിശടിയിലെ സിഗ്നല്‍ ലൈറ്റ് തകരാറിലായതും രാത്രികാലത്തെ ബോട്ട് സര്‍വീസിനെ ബാധിക്കുന്നുണ്ട്.
അതിനാല്‍ വളരെയധികം ബുദ്ധിമുട്ടിയാണ് രാത്രികാലത്ത് ബോട്ട് കുമരകത്തേക്കു പോകുന്നത്. രാത്രികാലത്ത് വെളിച്ചസംവിധാനം ഉള്‍പ്പെടെയുള്ളവയാണ് ബോയകള്‍. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിച്ച് ബ്ലിങ്കറുകളായി പ്രവര്ത്തിക്കുന്നവയായിരുന്നിവ. ഇവ പുനഃസ്ഥാപിക്കുന്നതിനായി അധികൃതരുടെ ഭാഗത്തുനിന്ന് ഇടപെടലുകളുണ്ടാകണമെന്നാണ് ജലഗതാഗതവകുപ്പ് ജീവനക്കാരും ബോട്ട് യാത്രക്കാരും ആവശ്യപ്പെടുന്നത്.