കുട്ടനാട്ടുകാർക്ക് യാത്രാക്ലേശം
1568946
Friday, June 20, 2025 11:41 PM IST
കുട്ടനാട്: ജലഗതാഗത വകുപ്പിന്റെ ബോട്ടുകളെ മാത്രം ആശ്രയിച്ച് യാത്രചെയ്യുന്ന കുട്ടനാട്ടുകാർ യാത്രാക്ലേശത്താൽ വലയുന്നു. പ്രധാന സർവീസുകൾ താറുമാറായി. അറ്റകുറ്റപ്പണിക്കായി കയറ്റുന്ന ബോട്ടുകൾ സമയബദ്ധമായി പണി പൂർത്തിയാക്കി ഇറക്കാത്തതും പകരം ബോട്ടിടാത്തതുമാണ് പ്രതിസന്ധിക്കു കാരണമെന്ന് യാത്രക്കാർ പറയുന്നു.
കൈനകരി, കുട്ടമംഗലം, കുപ്പപ്പുറം, കായൽ മേഖലകളിലുള്ളവരാണ് ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്. രാവിലത്തെ സമയങ്ങളിൽ ഈ പ്രദേശങ്ങളെ ബന്ധപ്പെടുത്തി സർവീസ് നടത്തിയിരുന്ന എ-47, എ-84 എന്നീ ബോട്ടുകൾ അറ്റകുറ്റപ്പണിക്കായി കയറ്റിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. എ-47 ബോട്ട് പുലർച്ചെ നെടുമുടിയിൽനിന്ന് പുറപ്പെട്ട് ഏഴുമണിയോടെ ആലപ്പുഴയിൽ എത്തുന്ന നിലയിലാണ് സർവീസ് നടത്തിയിരുന്നത്.
എ-87 ബോട്ട് നെടുമുടിയിൽനിന്ന് പുറപ്പെട്ട് കായൽപ്പുറത്തുവന്ന് അവിടെനിന്ന് ആലപ്പുഴയിൽ എത്തുന്ന നിലയിലുമാണ് സർവീസ് നടത്തിയിരുന്നത്. കൈനകരിയിലെ ഉൾപ്രദേശങ്ങളിലും കായൽ മേഖലയിലുമുള്ളവർക്കും ആലപ്പുഴയിൽ എത്തുന്നതിനും സമയബദ്ധമായി ട്രെയിനിൽ എറണാകുളത്തുൾപ്പെടെ പോയി ജോലിചെയ്യുന്നവർക്കും ഏറെ ഗുണകരമായിരുന്നു ഈ സർവീസുകൾ.
എ-47 ബോട്ട് സർവീസ് നിർത്തിയിട്ട് മൂന്നാഴ്ചയോളമായി. പകരം ബോട്ടുണ്ടെങ്കിലും പ്രയോജനകരമല്ല. ഇരുമ്പുബോട്ടാണത്. സമയത്ത് ഓടിയെത്താത്തതിനാൽ യാത്രക്കാർ ഏറെ ബുദ്ധിമുട്ടിലാണ്. എ-87 ബോട്ട് ഒരാഴ്ചയോളമായി പിൻവലിച്ചിട്ട്. പകരം ബോട്ട് ഇട്ടിട്ടുമില്ല. ഇപ്പോൾ കുട്ടനാട്ടിൽ ഉണ്ടായിട്ടുള്ള വെള്ളപ്പൊക്ക കെടുതിക്കൊപ്പം ബോട്ട് സർവീസുകൾകൂടി മുടങ്ങിയതോടെ കുട്ടനാട്ടിലെ യാത്രക്കാർക്ക് ഇരുട്ടടിയായിരിക്കുകയാണ്.