മഴയിൽ ഓടകൾ അടഞ്ഞു; തുറവൂർ-അരൂർ യാത്രാമാർഗം ദുർഘടം
1568707
Friday, June 20, 2025 12:20 AM IST
തുറവൂര്‍: അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണം നടക്കുന്ന 12.75 കിലോമീറ്ററിലാണ് യാത്ര ദുഃസ്സഹമാകുന്നത്. കോടംതുരുത്തു മുതല്‍ അരൂര്‍ വരെയുള്ള ഭാഗങ്ങളിലാണ് യാത്രക്കാരെ ദുരിതത്തിലാക്കി കുഴികളും വെള്ളക്കെട്ടും നിറഞ്ഞത്. പലയിടത്തും വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്ന കുഴികളായി.
പെയ്ത്തുവെള്ളം ഒഴുക്കിവിടാന്‍ പലയിടങ്ങളിലും ഓട നിര്‍മാണം ആരംഭിച്ചെങ്കിലും പൂര്‍ണമായിട്ടില്ല. മഴയ്ക്കു മുന്‍പ് ഓടനിര്‍മാണം പൂര്‍ത്തിയാകാത്തത് കാരണം ഓടയില്‍ നിറയുന്ന വെള്ളം പൊതു തോടുകളിലേക്ക് ഒഴുക്കിവിടുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്തുകളുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ വൈകിയതാണ്. ഇത് മൂലമാണ് ഓടനിര്‍മാണം പൂര്‍ത്തിയാക്കാന്‍ വൈകിയതെന്നാണ് കരാറുകാര്‍ പറയുന്നത്.
കോടംതുരുത്ത് മുതല്‍ അരൂര്‍ ബൈപാസ് കവല വരെ ഇരുവശങ്ങളിലും മഴവെള്ളം റോഡരികില്‍ കെട്ടിനില്‍ക്കുകയാണ്. വെള്ളക്കെട്ട് ഒഴിവാക്കാന്‍ കരാര്‍ കമ്പനി അധികൃതര്‍ മോട്ടര്‍ ഉപയോഗിച്ച് ടാങ്കര്‍ ലോറികളില്‍ വെള്ളം പമ്പ് ചെയ്തു നീക്കുന്നുണ്ട്. എന്നാല്‍ ശക്തമായ മഴ മൂലം വെള്ളക്കെട്ട് റോഡില്‍ പഴയപടിയായിരിക്കുകയാണ്. ഗതാഗതക്കുരുക്കില്‍ നിന്നു രക്ഷനേടാമെന്നു കരുതി തുറവൂരില്‍ നിന്നു തൈക്കാട്ടുശേരി അരൂക്കുറ്റി റോഡ് വഴി അരൂക്കുറ്റി പാലം ഇറങ്ങുമ്പോള്‍ യാത്രക്കാരെ സ്വീകരിക്കുന്നത് വന്‍ ഗതാഗതക്കുരുക്കാണ്.
ഇവിടെനിന്നു കൊച്ചിയിലേക്ക് പോകുന്ന വാഹനങ്ങള്‍ ഇഴഞ്ഞിഴഞ്ഞ് 500 മീറ്റര്‍ സഞ്ചരിച്ച് യുടേണ്‍ തിരിഞ്ഞ് തിരിച്ച് അരൂര്‍ ക്ഷേത്രം കവലയിലെത്താന്‍ അരമണിക്കൂര്‍ വേണം. ക്ഷേത്രം കവലയിലെത്തിയാലാകട്ടെ വെള്ളക്കെട്ടും കുഴികളും. പരിചയമില്ലാത്ത ഡ്രൈവര്‍മാര്‍ ആണെങ്കില്‍ വെള്ളക്കെട്ടിലെ കുഴികളില്‍ വീണ് വാഹനങ്ങള്‍ തകരാറാകുമെന്ന് ഉറപ്പ്.