പി.ജെ. ഫ്രാൻസിസ്: ആദർശ രാഷ്ട്രീയത്തിന്റെ സ്വപ്നസൂക്ഷിപ്പുകാരൻ
1568706
Friday, June 20, 2025 12:20 AM IST
ആദർശ രാഷ്ട്രീയത്തിന്റെ സ്വപ്നസൂക്ഷിപ്പുകാരനായിരുന്നു ബുധനാഴ്ച വിടവാങ്ങിയ അഡ്വ. പി.ജെ. ഫ്രാൻസിസ്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മൗണ്ട് കാർമൽ കത്തീഡ്രലിൽ നടക്കും. 1996ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മാരാരിക്കുളം നിയോജകമണ്ഡലത്തിൽ രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച ‘ജയന്റ് കില്ലർ’ ആണ് അഡ്വ. പി.ജെ. ഫ്രാൻസിസ്. വി.എസ്. അച്യുതാനന്ദനെയാണ് അന്ന് 1965 വോട്ടുകൾക്ക് ഫ്രാൻസിസ് പരാജയപ്പെടുത്തിയത്.
ആലപ്പുഴ ജില്ലയിലെ പൊള്ളേത്തൈ ഗ്രാമത്തിൽ 1937 ഫെബ്രുവരി 19നാണ് പള്ളിക്കത്തയ്യിൽ ജുസീഞ്ഞ്-റബേക്കാ ദന്പതികളുടെ മകനായി ഫ്രാൻസിസ് ജനിച്ചത്. പ്രൈമറി സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം തൃശൂർ ജില്ലയിലെ എൽത്തുരുത്ത് സെന്റ് അലോഷ്യസ് വിദ്യാലയത്തിന്റെ ബോർഡിംഗിൽ താമസിച്ചുകൊണ്ട് പത്താംതരം പൂർത്തിയാക്കി.
മധ്യപ്രദേശിൽനിന്നു ഇന്റർമീഡിയറ്റ് പാസായതിനെത്തുടർന്ന് നേപ്പാളിലെ കാഡ്മണ്ഡു സർവകലാശാലയിൽനിന്ന് 1964ൽ ബിരുദം കരസ്ഥമാക്കി. തുടർന്ന് എറണാകുളം ലോ കോളജിൽ ചേർന്ന് 1967ൽ നിയമബിരുദം നേടി. 34 വർഷത്തോളം അഭിഭാഷകനായി തുടർന്നു. കേസും കേസുകെട്ടുകളും വാദപ്രതിവാദങ്ങളും ജാമ്യമെടുക്കലുമായി തിരക്കേറിയ കോടതി പ്രവർത്തനങ്ങളിൽനിന്നും സ്വയം വിരമിച്ചതും 2002ലെ മാർച്ച് 19നുതന്നെ.
പൊതുപ്രവർത്തനത്തിൽ സ്വന്തം പിതാവിന്റെ വഴിയെയാണ് അദ്ദേഹം സഞ്ചരിച്ചത്. വിദ്യാർഥി കോൺഗ്രസിൽ പ്രവർത്തിച്ചതിനെത്തുടർന്ന് പൊള്ളേത്തൈ വാർഡ്, മണ്ഡലം കമ്മിറ്റികളിൽ പ്രവർത്തിച്ചതിനുശേഷമാണ് കോൺഗ്രസ് ജില്ലാ കമ്മിറ്റിയിൽ സജീവമായത്.
കെപിസിസി അംഗമായി പ്രവർത്തിക്കവേയാണ് അരൂരിൽ ഗൗരിയമ്മയ്ക്കെതിരായി മത്സരിച്ചത്. തുടർന്നുവന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അട്ടിമറി വിജയം നേടി വി.എസിനെ പരാജയപ്പെടുത്തി 1996ൽ നിയമസഭാംഗമായി. ജില്ലാ പഞ്ചഗുസ്തി അസോസിയേഷൻ പ്രസിഡന്റ്, ബാസ്കറ്റ് ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ്, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തീരദേശവികസന അഥോറിറ്റിയുടെ വൈസ് ചെയർമാനായും സേവനം അനുഷ്ഠിച്ചു.
വാവക്കാട് പീറ്ററിന്റെയും റൊസാരിയുടെയും മകൾ മറിയാമ്മയാണ് ഭാര്യ. ആലപ്പുഴ സെന്റ് ജോസഫ്സ് വനിതാ കോളജിൽ അധ്യാപനത്തിനായി പ്രവേശിച്ച പ്രഫ. വി.പി. മറിയാമ്മ ചരിത്ര വിഭാഗം മേധാവിയായി 1999 ലാണ് വിരമിച്ചത്. ജോസ്, റോസ്, ടോണി, റീന എന്നിവർ മക്കളാണ്.
അഭിഭാഷക, രാഷ്ട്രീയ പ്രവർത്തനങ്ങൾക്കിടയിലും എഴുത്തും വായനയും ഒപ്പമുണ്ടായിരുന്നു. കല, സാഹിത്യം, ചരിത്രം തുടങ്ങിയ മേഖലകളിലെ ഈടുറ്റ ഗ്രന്ഥങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി വീട്ടിലുണ്ടായിരുന്നു. പാതിരി മലയാളം-ഒരു പുനർവിചിന്തനം, ആലപ്പുഴ-കിഴക്കിന്റെ വെനീസ്, ആലപ്പുഴ ജില്ലയുടെ ചരിത്രസ്മരണകൾ എന്നീ ഗ്രന്ഥങ്ങൾ രചിച്ചു.