വെള്ളത്തിൽ മുങ്ങി കുട്ടംപേരൂര്‍ തൈച്ചിറ ഭാഗം
1568708
Friday, June 20, 2025 12:20 AM IST
മാന്നാര്‍: മഴ മാറിയിട്ടും ജലനിരപ്പ് താഴാതെ കുട്ടംപേരൂര്‍ തൈച്ചിറ ഭാഗം. വാലേല്‍, മേല്‍പ്പാടം കൊടുന്താര്‍ റോഡിൽ രണ്ടാഴ്ച മുന്‍പുണ്ടായ വെള്ളപ്പൊക്കത്തില്‍ കയറിയ വെള്ളമാണ് ഇപ്പോഴും കെട്ടിക്കിടക്കുന്നത്. മാന്നാര്‍ പഞ്ചായത്ത് 11-ാം വാര്‍ഡിലെ കുട്ടംപേരൂര്‍ തൈച്ചിറ ഭാഗത്തെ 15 വീട്ടുകാരാണ് ഇതുമൂലം ദുരിതമനുഭവിക്കുന്നത്.
കുട്ടംപേരൂര്‍ ആറില്‍നിന്നു കൈവഴി തോട്ടിലൂടെ എത്തുന്ന വെള്ളം ഒഴുകിപ്പോകാന്‍ വേറെ വഴിയില്ലാത്തതിനാല്‍ ഇവിടെ കെട്ടിക്കിടക്കുകയാണ്. ഏതു മഴക്കാലത്തും മാന്നാറില്‍ ആദ്യം വെള്ളം കയറുന്നതും ഏറെ ദുരിതം വിതച്ച ശേഷം മാത്രം ഒടുവിലായി വെള്ളമിറങ്ങുന്നതുമായ പ്രദേശമാണിത്. വെള്ളം കയറിയാല്‍ ഇവിടത്തുകാര്‍ക്കു പുറത്തുപോകാനാകില്ല. ജലനിരപ്പ് ഒരടി ഉയര്‍ന്നാല്‍ മുഴുവന്‍ വീടുകളിലും വെള്ളം കയറും.
മാന്നാര്‍ പഞ്ചായത്തില്‍നിന്നും 20 വര്‍ഷം മുന്‍പ് വീടു ലഭിച്ച കുടുംബങ്ങളാണ് ഇവിടെ പ്രധാനമായും താമസിക്കുന്നത്. ഇവിടെയുള്ള കമ്യൂണിറ്റി ഹാളും കൈത്തറി നിര്‍മാണ യൂണിറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിടവും വെള്ളക്കെട്ടിലും അതുമൂലം നാശത്തിന്റെ വക്കിലുമാണ്. മേല്‍പ്പാടം എസ്ബിഐ കൊടുന്താര്‍ കരിക്കാട്ട് തെക്കേതില്‍ ഭാഗവും വെള്ളത്തില്‍ത്തന്നെ.
വെട്ടുപുതുക്കേരി പാടശേഖരത്തിലെ പ്രധാന റോഡ് മുഴുവന്‍ മുങ്ങിയിരിക്കുകയാണ്. പാതയില്‍ രണ്ടടി വെള്ളം ഇപ്പോഴുമുണ്ട്. വള്ളത്തിലാണ് മിക്ക വീട്ടുകാരും പോകുന്നത്. വാലേല്‍ കുന്നുപറമ്പില്‍ ഭാഗമുള്‍പ്പെടെ മിക്ക റോഡുകളും വെള്ളത്തില്‍ തന്നെ. കഴിഞ്ഞ ദിവസം മരിച്ച പട്ടനോടി ഭാഗത്തെ സിദ്ധാര്‍ഥന്റെ മൃതദേഹം ഭവനത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കാന്‍ സാധിക്കാത്തതിനാല്‍ മറ്റൊരു ഭവനത്തില്‍ വയ്ക്കുകയായിരുന്നു. പിന്നീട് കുടുംബ വീട്ടില്‍ വെള്ളത്തിനു മുകളില്‍ തട്ടിട്ട് ഉയര്‍ത്തി ദഹനം നടത്തേണ്ട സ്ഥിതിയും ഉണ്ടായി.