അവിശ്വാസം പാസായി, മുതലമടയിൽ സിപിഎമ്മിന് ഭരണം നഷ്ടമായി
1264984
Sunday, February 5, 2023 12:23 AM IST
കൊല്ലങ്കോട്: മുതലമട ഗ്രാമപഞ്ചായത്തിൽ രണ്ടു സ്വതന്ത്ര അംഗങ്ങൾ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഇന്നലെ വോട്ടിങ്ങിലൂടെ പാസായി. ഭരണസമിതിയിലെ എട്ട് അംഗങ്ങൾക്കെതിരെ എതിർപക്ഷത്തെ 11 അംഗങ്ങൾ വോട്ടുചെയ്താണ് അവിശ്വാസ പ്രമേയം പാസായത്. ഇതോടെ സിപിഎമ്മിനു മുതലമട പഞ്ചായത്തിൽ ഭരണം നഷ്ടമായി. കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്.എൽ. ഷാജിയായിരുന്നു വരണാധികാരി.
അവിശ്വാസപ്രമേയ ചർച്ചയെ തുടർന്ന് നടന്ന വോട്ടിംഗിൽ രണ്ടു സ്വതന്ത്രരും മൂന്നു ബിജെപി, ആറു കോണ്ഗ്രസ് അംഗങ്ങളുമാണ് അവിശ്വാസ പ്രമേയത്തിനു അനുകൂലമായി വോട്ട് ചെയ്തത്.
ഇതോടെ എട്ട് വോട്ടുകൾ മാത്രം നേടി സിപിഎം ഭരണം കൈവിട്ടു.
രാവിലെ 10.30ന് പ്രസിഡന്റ് ബേബി സുധയ്ക്കും ഉച്ചയ്ക്കു രണ്ട് വൈസ് പ്രസിഡന്റ് അലൈ രാജിനെതിരെയുമാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ലൈഫ്മിഷനും മറ്റും പഞ്ചായത്ത് പ്ലാൻ ഫണ്ട് വകയിരുത്തുന്നതിൽ സിപിഎം ഭരണസമിതി പക്ഷപാതനയം സ്വീകരിച്ചു വരുന്നതായി പ്രതിപക്ഷ അംഗങ്ങൾ വ്യാപക പരാതികൾ ഉന്നയിച്ചിരുന്നു.
പഞ്ചായത്തംഗങ്ങൾ നേരിട്ട് കളക്ടർക്കും പരാതികൾ നല്കിയിരുന്നു. പഞ്ചായത്തിൽ സിപിഎമ്മിനു ഒൻപതു അംഗങ്ങൾ ഉണ്ടായിരുന്നതിൽ ഒരംഗം ജോലി ലഭിച്ചതിനെ തുടർന്ന് സ്ഥാനം രാജിവച്ചതോടെ അംഗങ്ങൾ എട്ടായി കുറഞ്ഞു.
15 ദിവസത്തിനകം പുതിയ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾക്ക് തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന.