സൈന്യത്തിലേക്കു കരാർ നിയമനം ഏർപ്പെടുത്തിയതും തെരഞ്ഞെടുപ്പിൽ ചർച്ചാവിഷയമാണ്. കോണ്ഗ്രസ് ബന്ധം അവസാനിപ്പിച്ച് തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് ബിജെപിക്കൊപ്പം ചേർന്ന വ്യവസായി നവീൻ ജിൻഡാൽ ആണ് കുരുക്ഷേത്രത്തിലെ ബിജെപി സ്ഥാനാർഥി.
ആംആദ്മി പാർട്ടിയുടെ സുശീൽ ഗുപ്തയാണ് ഇവിടെ ഇന്ത്യ മുന്നണിയുടെ സ്ഥാനാർഥി. ഇന്ത്യൻ നാഷണൽ ലോക്ദൾ (ഐഎൻഎൽഡി) സ്ഥാനാർഥിയായി അഭയ് ചൗട്ടാലയും മത്സരംഗത്തുണ്ട്. ജാട്ട് വോട്ടുകൾ അഭയ് ചൗട്ടാല പിടിച്ചാൽ നവീൻ ജിൻഡാൽ ജയിക്കാനാണു സാധ്യത
ബ്രഹ്മണ, സൈനി, പഞ്ചാബി, സിക്ക്, അഗർവാൾ, ബനിയ വിഭാഗക്കാരാണ് ഹരിയാനയിലെ മറ്റു വിഭാഗങ്ങൾ. സുശീൽ ഗുപ്തയും ജിൻഡാലും ബനിയ വിഭാഗക്കാരാണ്. ഒബിസി വോട്ടുകളാണ് ബിജെപി ലക്ഷ്യം വച്ചിരിക്കുന്നത്.
ജെജെപിയുമായുള്ള ബന്ധം ഉപേക്ഷിച്ചതിനു പിന്നിലും ഇതുതന്നെയാണ്. ജാട്ട് ഇതര വോട്ടുകൾ ഏകീകരിക്കുകയാണ് ബിജെപിയുടെ ആഗ്രഹം. ജാട്ട് നേതാവും ആർഎൽഡി ദേശീയ അധ്യക്ഷനുമായ ജയന്ത് ചൗധരിയുമായും ബിജെപി സഖ്യം ഉണ്ടാക്കിയിട്ടുണ്ട്.
ജാട്ട് വോട്ടുകൾ നിർണായകം സംസ്ഥാന ജനസംഖ്യയിൽ 20 ശതമാനത്തിൽ അധികം വരുന്ന ജാട്ടുകൾക്ക് രാഷ്ട്രീയത്തിൽ വൻ സ്വാധീനമാണുള്ളത്. ഉന്നത ജാതിക്കാരും നഗരവും ബിജെപിയെ കാലങ്ങളായി പിന്തുണച്ചുപോരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരവോടെ, ജാട്ട് ഇതര വോട്ടുകൾ ഏകീകരിച്ചുവെന്നാണു ബിജെപിയുടെ വിലയിരുത്തൽ.
2019 ലെ തെരഞ്ഞെടുപ്പിൽ ഇതു ഫലപ്രദമായി നടപ്പിലാക്കി. പത്തിൽ പത്തും നേടാൻ ഇതിലൂടെ ബിജെപിക്ക് സാധിച്ചു. എന്നാൽ, വിവിധ കാർഷിക നിയമങ്ങളും ഗുസ്തി സമരവും ഇത്തവണ ബിജെപിക്ക് തിരിച്ചടി സൃഷ്ടിക്കും.
വടക്കുപടിഞ്ഞാറൻ ഉത്തർപ്രദേശിലും ഹരിയാനയിലും പഞ്ചാബിലും ബിജെപിക്കു തിരിച്ചടി നേരിടേണ്ടിവരുമെന്നു രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. സീറ്റുകൾ ലഭിക്കാനാകില്ലെങ്കിലും ജെജെപിക്ക് ജാട്ട് വോട്ടുകൾ ഭിന്നിപ്പിക്കാനാകും.
ഭൂപീന്ദർ സിംഗ് ഹൂഡയുടെ നേതൃത്വത്തിൽ മത്സരിക്കുന്ന കോണ്ഗ്രസ് രണ്ടു സീറ്റ് ഉറപ്പിക്കുന്നു. കടുത്ത മത്സരം നടക്കുന്ന ഏതാനും മണ്ഡലങ്ങളിലും കോൺഗ്രസ് പ്രതീക്ഷ പുലർത്തുന്നു.
ഒരു സീറ്റിൽ മാത്രമാണ് ആംആദ്മി പാർട്ടി മത്സരിക്കുന്നത്. അരവിന്ദ് കേജരിവാളിന്റെ ഇടക്കാല ജാമ്യം പ്രചാരണരംഗത്ത് ഇന്ത്യാ സഖ്യത്തിനു തെല്ലു മുൻതൂക്കം നൽകുന്നുണ്ട്.