ഫിലിപ്പീൻസിൽ ഭൂകന്പം; വ്യാപക നാശം
Monday, December 16, 2019 12:29 AM IST
മനില: തെക്കൻ ഫിലിപ്പീൻസിലെ മിൻഡനാവോ ദ്വീപിൽ ഇന്നലെയുണ്ടായ അതിശക്തമായ ഭൂചലനത്തിൽ വ്യാപക നാശനഷ്ടം. കെട്ടിടം തകർന്നുവീണ് ഒരു ശിശു അടക്കം നാലു പേർ കൊല്ലപ്പെട്ടു. 62 പേർക്കു പരിക്കേറ്റു.
ദെവാവോ നഗരത്തിലായിരു ന്ന പ്രസിഡന്റ് ഡുട്ടെർട്ടേ അപകടത്തിൽനിന്നു രക്ഷപ്പെട്ടു. ഡുട്ടേർട്ടേയും പത്നിയും ആ സമയത്ത് കാറിൽ സഞ്ചരിക്കുകയായിരുന്നുവെന്നും ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടെന്നും പ്രസിഡന്റിന്റെ വക്താവ് അറിയിച്ചു. പ്രസിഡന്റിന്റെ പത്നിയാണു കാറോടിച്ചിരുന്നത്.
ഭൂകന്പമാപിനിയിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ചലനത്തിൽ നിരവധി കെട്ടിടങ്ങൾക്കു കേടുപാടുണ്ടായി. പഡാഡയിലെ മാർക്കറ്റിൽ തകർന്നുവീണ കെട്ടിടത്തിനടയിൽ ആളുകൾ കുടുങ്ങിയതായി കരുതുന്നു. രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഭൂകന്പത്തിനു പിന്നാലെ സുനാമിസാധ്യത ഇല്ലെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
ഒക്ടോബറിൽ മൂന്നു ഭൂകന്പങ്ങൾ മിനനാവോയിൽ അനുഭവപ്പെട്ടിരുന്നു. ഒരു ഡസനിലധികം പേർ കൊല്ലപ്പെടുകയും നിരവധി കെട്ടിടങ്ങൾ തകരുകയും ചെയ്തു.