ദുഃസ്വപ്നം അവസാനിച്ചു: ട്രംപ്
Tuesday, October 14, 2025 3:06 AM IST
ടെൽ അവീവ്: ദീർഘനാൾ നീണ്ട വേദന നിറഞ്ഞ ദുഃസ്വപ്നം അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രേലി പാർലമെന്റിനെ അഭിസംബോധന ചെയ്തു പറഞ്ഞു.
പശ്ചിമേഷ്യയുടെ നന്മയ്ക്കായി മാറ്റം തുടങ്ങുന്ന ദിവസമാണിന്ന്. ഇസ്രേലികളുടെ മാത്രമല്ല, പലസ്തീനികളുടെയും ദുസ്വപ്നം അവസാനിച്ചിരിക്കുന്നു.
2008ൽ ജോർജ് ഡബ്ല്യു. ബുഷിനു ശേഷം ഇസ്രേലി പാർലമെന്റായ നെസെറ്റിൽ പ്രസംഗിക്കുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റാണ് ട്രംപ്. ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവാണ് ട്രംപിനെ പാർലമെന്റിലേക്ക് ആനയിച്ചത്. “ട്രംപ്, ട്രംപ്” എന്നാർത്തു വിളിച്ച് ഇസ്രേലി എംപിമാർ അദ്ദേഹത്തെ സ്വാഗതം ചെയ്തു.
ഇസ്രയേലിനോട് ഏറ്റവും സൗഹൃദം കാട്ടിയ അമേരിക്കൻ പ്രസിഡന്റാണു ട്രംപെന്ന് നെതന്യാഹു പറഞ്ഞു. ട്രംപിന്റെ സമാധാന പദ്ധതി നടപ്പാക്കാൻ താൻ ബാധ്യസ്ഥനാണെന്ന് നെതന്യാഹു കൂട്ടിച്ചേർത്തു. യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് എന്നിവരും ട്രംപിനൊപ്പമുണ്ടായിരുന്നു. ട്രംപിന്റെ പ്രസംഗത്തിനിടെ ഒരു പാർലമെന്റംഗം ‘പലസ്തീനെ അംഗീകരിക്കുക’ എന്നെഴുതിയ കടലാസ് ഉയർത്തിക്കാട്ടി.