കോളജിലെ എസ്എഫ്ഐ നേതാവായ ജയ്സൺ നാട്ടിൽ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയും സിപിഎം പെരുനാട് ഏരിയാ കമ്മിറ്റിയംഗവുമാണ്.
കോളജ് പ്രിൻസിപ്പലിനെതിരേ വിദ്യാർഥികൾ സംയുക്തമായി നടത്തിവന്ന സമരത്തിൽ പങ്കാളികളായിരുന്നു എസ്എഫ്ഐ നേതാക്കളും പെൺകുട്ടിയും. ഹാജർ പ്രശ്നം മറികടന്ന് എസ്എഫ്ഐ നേതാക്കൾ പരീക്ഷ എഴുതിയെങ്കിലും പരാതിക്കാരിയായ പെൺകുട്ടിക്ക് പരീക്ഷ എഴുതാനായില്ല. ഇതിന്റെ പേരിലാണ് തർക്കമുണ്ടായത്. തർക്കത്തിനിടെ ജയ്സൺ പെൺകുട്ടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ജയ്സന്റെയും കൂട്ടാളികളുടെയും അറസ്റ്റ് വൈകുന്നതിനെതിരേ പെൺകുട്ടി നിയമപോരാട്ടം തുടങ്ങി. ഇതിനിടെ ജയ്സന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിലെത്തി. ഇതിനെ പെൺകുട്ടിയുടെ അഭിഭാഷകൻ ശക്തമായി എതിർത്തു.
കേസിൽ ജയ്സണെ കൂടാതെ നാലുപേർകൂടി പ്രതികളാണെങ്കിലും അവർക്ക് ജാമ്യം നൽകുന്നതിനെ എതിർത്തില്ല. പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന അവരുടെ ആവശ്യം കോടതി അംഗീകരിച്ചു.
ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനു പിന്നാലെ ജയ്സൺ സുപ്രീംകോടതിയിൽ അപേക്ഷ നൽകി. കഴിഞ്ഞ ഫെബ്രുവരി ഒന്പതിന് സുപ്രീംകോടതിയും ജാമ്യം നിഷേധിച്ചു. എന്നിട്ടും അറസ്റ്റിന് പോലീസ് തയാറായില്ല. ഇതിനിടെ കഴിഞ്ഞദിവസം ജയ്സണെ ലോ കോളജിൽ നിന്ന് അധികൃതർ പുറത്താക്കിയിരുന്നു.