ദേവസ്വം ബോർഡിനെതിരേ കുരുക്ക് മുറുകുന്നു; മുന്‍ പ്രസിഡന്റ് എന്‍. വാസുവിന്റെ മൊഴിയെടുക്കും
Friday, October 17, 2025 2:27 AM IST
പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണക്കൊള്ള വിവാദത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കൂടുതല്‍ കുരുക്കിലേക്ക്. കട്ടിളപ്പാളിയില്‍ സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ ദേവസ്വം ബോര്‍ഡിനുണ്ടായ ഗുരുതര വീഴ്ച വിജിലന്‍സ് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
കട്ടിളപ്പാളിയിലെ സ്വര്‍ണപ്പാളികള്‍ ചെമ്പുപാളികള്‍ എന്നെഴുതി നല്‍കിയത് ആസൂത്രിതമെന്നാണ് കണ്ടെത്തല്‍. ഉണ്ണിക്കൃഷ്ണന് പോറ്റിക്ക് ചെമ്പുപാളികള്‍ എന്നെഴുതി സ്വർണപ്പാളികൾ കൈമാറിയതില്‍ ദേവസ്വം ബോര്‍ഡിന് അറിവുണ്ടായിരുന്നുവെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. ഇതനുസരിച്ച രേഖകൾ എസ്ഐടി ദേവസ്വം ബോർഡ് ഓഫീസിലും ശബരിമല എക്സിക്യൂട്ടീവ് ഓഫീസിലുമെത്തി പരിശോധിച്ചു.
പിന്നാലെ അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവിന്റെ മൊഴി പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തും. മുമ്പ് ദേവസ്വം കമ്മീഷണറായിരുന്ന എൻ. വാസു, എ. പത്മകുമാര്‍ പ്രസിഡന്റുസ്ഥാനത്തുനിന്നു മാറിയ ഒഴിവില്‍ പ്രസിഡന്റാകുകയായിരുന്നു.
കട്ടിളപ്പാളികള്‍ സ്വര്‍ണ പൂശാന്‍ ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ കൈവശം കൊടുത്തുവിടാന്‍ കമ്മീഷണര്‍ക്ക് എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന ഡി. സുധീഷ് കുമാര്‍ 2019 ഫെബ്രുവരി 16നു നല്കിയ കത്തില്‍ "സ്വര്‍ണം പൂശിയ ചെമ്പുപാളികൾ’ എന്നാണ് എഴുതിയിരുന്നതെങ്കില്‍ കമ്മീഷണറായിരുന്ന വാസു, ഫെബ്രുവരി 26നു ബോർഡിനു നല്കിയ ശിപാര്‍ശയില്‍ "സ്വര്‍ണം പൂശിയ' എന്ന ഭാഗം ഒഴിവാക്കി "ചെമ്പ് പാളികള്‍' എന്നു മാത്രമാക്കിയെന്നാണ് കണ്ടെത്തൽ. ഇത് അംഗീകരിച്ചാണ് മാര്‍ച്ച് 19ന് ദേവസ്വം ബോര്‍ഡ് തീരുമാനം വന്നത്.
എന്‍. വാസു ദേവസ്വം കമ്മീഷണറായിരുന്ന കാലയളവിലും പിന്നീട് അദ്ദേഹം പ്രസിഡന്റായപ്പോഴും നടന്നിട്ടുള്ള നടപടികള്‍ സംബന്ധിച്ച് പ്രത്യേക അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചുവരികയാണ്. വിജിലന്‍സ് ഹൈക്കോടതിയില്‍ നല്കിയ അനുബന്ധ റിപ്പോര്‍ട്ടിലും വാസുവിന്റെ ഭരണകാലത്തുണ്ടായ നടപടികള്‍ അക്കമിട്ടു നിരത്തിയിരുന്നു.
ശബരിമല സന്നിധാനത്ത് എസ്ഐടി പരിശോധന
പത്തനംതിട്ട: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം പരിശോധന തുടരുന്നു. കഴിഞ്ഞദിവസങ്ങളിലെ പരിശോധനയ്ക്കുശേഷം മടങ്ങിയ എസ്ഐടി ഇന്നലെ വീണ്ടും സന്നിധാനത്തെത്തി.
2019ലെ രേഖകൾ എക്സിക്യൂട്ടീവ് ഓഫീസിലെത്തി സംഘം ഇന്നലെ പരിശോധിച്ചു. എസപി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ രാവിലെ മുതൽ പരിശോധന നടത്തിയത്. ദേവസ്വം വിജിലൻസിന്റെ പരിശോധനയും എക്സിക്യൂട്ടീവ് ഓഫീസിൽ മുമ്പ് നടന്നിരുന്നു. ദേവസ്വം കമ്മീഷണർ മുതൽ തിരുവാഭരണ കമ്മീഷണർ വരെ ഒപ്പിട്ട രേഖകളും മഹസറുകളും പരിശോധനയിൽ ഉൾപ്പെടുന്നു.