ന്യൂഡൽഹി: മോട്ടോർ വാഹന ഭേദഗതി നിയമം നടപ്പിലാക്കിയതുവഴി വാഹന ഉടമകളിൽനിന്നു രാജ്യമൊട്ടാകെ പിഴയായി ഈടാക്കിയത് 7870.28 കോടി രൂപ. ലോക്സഭയിൽ തോമസ് ചാഴികാടൻ എംപിയുടെ ചോദ്യത്തിനു മറുപടിയായി കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചതാണ് ഇക്കാര്യം.
2019 സെപ്റ്റംബർ ഒന്നുമുതൽ 2023 ഫെബ്രുവരി വരെ രാജ്യത്തെ 30 സംസ്ഥാനങ്ങളിലെ വാഹനയാത്രക്കാരിൽനിന്നു മോട്ടോർ വാഹന വകുപ്പുകൾ പിഴയായി ഈടാക്കിയതാണ് ഈ തുക. 2019ലാണ് മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്തത്.
2016 മാർച്ച് ഒന്നുമുതൽ 2019 ഓഗസ്റ്റ് 31 വരെ പിഴയായി ഈടാക്കിയത് 1712.79 കോടി രൂപ മാത്രമാണ്. 1.70 കോടി നോട്ടീസുകൾ നൽകി 2345 കോടി രൂപയും മോട്ടോർ വാഹനവകുപ്പ് പിരിച്ചെടുത്തു. 2019-23 കാലഘട്ടത്തിൽ 14.77 കോടി നോട്ടീസുകൾ നൽകി 19,814 കോടി രൂപ ഈടാക്കാനാണു മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്.
കേരളത്തിൽ 2016- 19 കാലഘട്ടത്തിൽ ആകെ നൽകിയിരുന്ന നോട്ടീസ് വെറും 23 ആയിരുന്നു. നോട്ടീസ് തുക 17,800 രൂപയും പിരിഞ്ഞുകിട്ടിയത് 49250 രൂപയുമാണെങ്കിൽ 2019 -23 കാലഘട്ടത്തിൽ 87,977,01 നോട്ടീസ് നൽകി 557.40 കോടി രൂപ മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തി. ഇതിൽ 342.52 കോടി രൂപ സർക്കാരിന് പിരിഞ്ഞുകിട്ടി.
കേരളത്തിൽ മോട്ടോർ വാഹന വകുപ്പ് 2022 ഒക്ടോബറിൽ 5,31,441 നോട്ടീസുകൾ നൽകി, 39,69,12,027 രൂപ പിഴ ചുമത്തി 18,59,65,345 രൂപ പിരിച്ചെടുത്തു. 2022 നവംബറിൽ 499745 നോട്ടീസുകൾ നൽകി, 30,91,20,582 രൂപ പിഴ ചുമത്തി, 17,54,48,749 രൂപ പിരിച്ചെടുത്തു. 2022 ഡിസംബറിൽ 514330 നോട്ടീസുകൾ നൽകി, 30,45,12,097 രൂപ പിഴ ചുമത്തി, 16,45,34,720 രൂപ പിരിച്ചെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.