കാട്ടുപന്നികളുടെ ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്ക്
1565813
Monday, June 9, 2025 6:04 AM IST
നിലന്പൂർ: മന്പാട് വീണ്ടും കാട്ടുപന്നിയുടെ ആക്രമണം. ബൈക്ക് യാത്രക്കാരനുൾപ്പെടെ രണ്ടു പേർക്ക് പരിക്കേറ്റു. മേപ്പാടം കൂളിക്കൽ സ്വദേശി കബീർ, യൂനസ് എന്നിവർക്കാണ് പരിക്കേറ്റത്. ബൈക്ക് യാത്രക്കാരനായ കബറിനാണ് (42) കാട്ടുപന്നിയുടെ ആക്രമണത്തിൽ കാലിന്റെ തുടയ്ക്ക് പരിക്കേറ്റത്.
ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് സംഭവം. കാട്ടുപന്നി ഒരാളെ ഓടിക്കുന്നത് കണ്ട് ഭയന്ന കബീർ ബൈക്ക് നിർത്തി ഇറങ്ങുന്നതിനിടയിലാണ് ഇയാളെ കാട്ടുപന്നി ആക്രമിച്ചത്. ശനിയാഴ്ച പട്ടാപ്പകൽ മന്പാട് രണ്ട് സ്ഥലങ്ങളിലായി കാട്ടുപന്നികളുടെ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിരുന്നു.
ഇന്നലെയും പട്ടാപ്പകലാണ് കാട്ടുപന്നി ആക്രമണം ഉണ്ടായത്. കബറിനെ നിലന്പൂർ ജില്ലാ ആശുപത്രിയിലും യൂനസിനെ മന്പാട് കുടുംബാരോഗ്യകേന്ദ്രത്തിലും പ്രവേശിപ്പിച്ചു. പകൽ സമയങ്ങളിൽ രണ്ട് ദിവസങ്ങളിലായി ഏഴ് പേർക്ക് കാട്ടുപന്നികളുടെ ആക്രമണത്തിൽ പരിക്കേറ്റത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.
പ്രഭാത സവാരിക്കാർ, ടാപ്പിംഗ് തൊഴിലാളികൾ എന്നിവരും ആശങ്കയിലാണ്. മേഖലയിൽ കാട്ടുപന്നികളുടെ എണ്ണം വലിയ തോതിൽ വർധിച്ചിരിക്കുകയാണ്. കാട്ടുപന്നികൾ കൂടുതലും സ്വകാര്യ റബർ തോട്ടങ്ങളിലെയും ആളൊഴിഞ്ഞ കൃഷിയിടങ്ങളിലെ കുറ്റിക്കാടുകളിലുമാണ് തന്പടിക്കുന്നത്.
കഴിഞ്ഞ ദിവസം 25 കാട്ടുപന്നികളെയാണ് അമരന്പലത്ത് വനംവകുപ്പ് വെടിവച്ച് കൊന്നത്. കരുളായിലും കാട്ടുപന്നികളെ കൂട്ടത്തോടെ വെടിവച്ച് കൊന്നിരുന്നു. കാട്ടുപന്നികളെ വെടിവച്ച് കൊല്ലാനുള്ള അനുമതി ഗ്രാമപഞ്ചായത്ത് ഭരണസമിതികൾ കാര്യക്ഷമമായി നടപ്പാക്കാത്തതാണ് കാട്ടുപന്നി ശല്യം വ്യപകമാകാൻ കാരണം.