വോട്ടിംഗ് മെഷീനുകളുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ ഇന്ന്
1565816
Monday, June 9, 2025 6:04 AM IST
നിലന്പൂർ: ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ ജനറൽ ഒബ്സർവർടെയും സ്ഥാനാർഥികൾ അല്ലെങ്കിൽ അവരുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഇന്ന് നടക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ അറിയിച്ചു. ഒന്നാംഘട്ട റാൻഡമൈസേഷനിൽ അനുവദിച്ചു കിട്ടിയ മെഷീനുകൾ റാൻഡം അടിസ്ഥാനത്തിൽ പോളിംഗ് സ്റ്റേഷനുകളിലേക്ക് അനുവദിച്ചു നൽകുകയാണ് രണ്ടാംഘട്ടത്തിൽ ചെയ്യുന്നത്.
നിലന്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ പ്രാഥമിക തല പരിശോധന രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ ജൂണ്‍ മൂന്നു മുതൽ ഏഴു വരെ ജില്ലാ ഇവിഎം വെയർഹൗസിൽ നടത്തിയിരുന്നു.
ഇതിൽ മെഷീനുകളുടെ പൂർണമായ പ്രവർത്തന പരിശോധന നടത്തുകയും പ്രവർത്തനക്ഷമമാണെന്ന് കണ്ടെത്തിയ മെഷീനുകളിൽ നിന്ന് റാൻഡമായി തെരഞ്ഞെടുത്ത ഒരു ശതമാനം മെഷീനുകളിൽ 1200, രണ്ട് ശതമാനത്തിൽ 1000, രണ്ട് ശതമാനത്തിൽ 500 വീതം മോക്ക് വോട്ടുകൾ രാഷ്ട്രീയപാർട്ടി പ്രതിനിധികളെ പങ്കെടുപ്പിച്ച് രേഖപ്പെടുത്തി അവയുടെ കൃത്യത ഉറപ്പുവരുത്തിയിരുന്നു. തുടർന്ന് ഈ മെഷീനുകൾ സ്ട്രോംഗ് റൂമിലേക്ക് മാറ്റുകയും ഇവയിൽ നിന്ന് 50 വീതം മെഷീനുകൾ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനത്തായി ഉപയോഗപ്പെടുത്തുകയും ചെയ്തു.
ഒന്നാംഘട്ട റാൻഡമൈസേഷൻ മേയ് 31 ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടത്തിയിരുന്നു. ഇതിൽ പ്രാഥമികതല പരിശോധനയ്ക്കുശേഷം സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന മെഷീനുകളിൽ നിന്ന് റിസർവ് മെഷീനുകൾ ഉൾപ്പെടെ നിശ്ചിത എണ്ണം മെഷീനുകൾ നിലന്പൂർ വരണാധികാരിക്ക് അനുവദിച്ചു നൽകി.